Sections

ക്ലൗഡ് കോൺടാക്റ്റ് സെൻറർ സംവിധാനവുമായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

Friday, Jun 19, 2026
Reported By Admin
Ujjivan SFB Moves Customer Service to Cloud Contact Center

കൊച്ചി: ബാങ്കിംഗ് രംഗത്തെ ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കുന്നതിൻറെ ഭാഗമായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് കസ്റ്റമർ എൻഗേജ്മെൻറ് ഇൻഫ്രാസ്ട്രക്ചർ പൂർണ്ണമായും ക്ലൗഡ് അധിഷ്ഠിത കോൺടാക്റ്റ് സെൻററിലേക്ക് മാറ്റി. ജെനസിസ് ക്ലൗഡ് പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ബാങ്ക് ഈ ഡിജിറ്റൽ പരിവർത്തനം വിജയകരമായി നടപ്പിലാക്കിയത്. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ക്ലൗഡ് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ ഇതൊരു പുതിയ നാഴികക്കല്ലാണ്.

പുതിയ ക്ലൗഡ് സംവിധാനത്തിലേക്ക് മാറിയതോടെ ബാങ്കിൻറെ സെയിൽസ് പ്രൊഡക്റ്റിവിറ്റിയിൽ 41 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി. ഉപഭോക്താക്കളുടെ കോളുകൾ സാങ്കേതിക തടസ്സങ്ങളാൽ കട്ടാകുന്ന നിരക്കിൽ 27 ശതമാനം കുറവ് വരുത്താൻ ബാങ്കിന് സാധിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 90-ന് മുകളിൽ എത്തിക്കാനും ഈ മാറ്റത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

മാസ്-മാർക്കറ്റ് വിഭാഗങ്ങളിലായി ഒരുകോടിയിലധികം വരുന്ന ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് തടസ്സമില്ലാത്ത സേവനം നൽകാനാണ് ബാങ്ക് ഈ പുതിയ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി ജെനസിസ് ക്ലൗഡ് പ്ലാറ്റ്ഫോമിൽ ഓട്ടോമേഷനോട് കൂടിയ ഇൻറലിജൻറ് ഐവിആർ സംവിധാനവും ബാങ്ക് വികസിപ്പിച്ചു വരികയാണ്. ഉപഭോക്താക്കൾക്ക് വോയ്സ് കോളുകൾ വഴിയോ മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയോ മറ്റ് ടച്ച് പോയിൻറുകൾ വഴിയോ വളരെ എളുപ്പത്തിൽ ബാങ്കുമായി ബന്ധപ്പെടാൻ സാധിക്കും.

ഉപഭോക്തൃ സേവനങ്ങളെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിനൊപ്പം ബാങ്കിംഗ് മേഖലയിലെ കണിശമായ നിയന്ത്രണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്ന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാർട്ടിൻ പി.എസ് വ്യക്തമാക്കി.

സങ്കീർണ്ണമായ ബാങ്കിംഗ് അന്തരീക്ഷത്തിൽ സാങ്കേതികവിദ്യ കൃത്യമായി ഉപയോഗപ്പെടുത്താനും വരും ദിവസങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, അനലിറ്റിക്സ് എന്നിവ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ വിപുലീകരിക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ജെനസിസ് ഇന്ത്യ & സാർക്ക് വൈസ് പ്രസിഡൻറും മാനേജിംഗ് ഡയറക്ടറുമായ രാജ ലക്ഷ്മീപതി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.