Sections

പ്രശ്‌നങ്ങള്‍ മറക്കാന്‍ തുടങ്ങിയ കലാപരിപാടി വരുമാനം നല്‍കിയപ്പോള്‍ ജീവിതത്തിലും വീഡിയോയിലും കട്ടയ്ക്ക് നിന്ന് മല്ലു കപ്പിള്‍

Friday, Apr 08, 2022
Reported By Aswathi Nurichan
ajeesh and shonima

എപ്പോഴെങ്കിലും ചിരിച്ച് കൊണ്ട് നിങ്ങള്‍ പ്രതിസന്ധിയെ നേരിട്ടിട്ടുണ്ടോ? പ്രതിസന്ധികളെ ചിരിച്ച് കൊണ്ട് നേരിട്ട് മുന്നോട്ട് പോയ ദമ്പതികളാണ് അജീഷും ഷോണിമയും.

 

ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാത്തവരായി ആരും തന്നെയല്ല. ജീവിതം മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്ത കാരണമാണ് നമ്മളില്‍ പലരും പ്രതിസന്ധികളെ തരണം ചെയ്യുന്നത്. എന്നാല്‍ എപ്പോഴെങ്കിലും ചിരിച്ച് കൊണ്ട് നിങ്ങള്‍ പ്രതിസന്ധിയെ നേരിട്ടിട്ടുണ്ടോ? എന്നാല്‍ അതിനും എല്ലാവര്‍ക്കും സാധിക്കും. മനസ് വേണമെന്ന് മാത്രം. അത്തരത്തില്‍ പ്രതിസന്ധികളെ ചിരിച്ച് കൊണ്ട് നേരിട്ട് മുന്നോട്ട് പോയ ദമ്പതികളാണ് അജീഷും ഷോണിമയും. പക്ഷേ ഇത് കേരളത്തില്‍ നടന്ന കാര്യമല്ല, അങ്ങ് മണലാരണ്യങ്ങളില്‍ നടന്നതാണ്. നമ്മുടെ സ്വന്തം ദുബായില്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസി ജീവിതത്തിനിടയില്‍ ഉണ്ടായ പ്രതിസന്ധികളെ നേരിടാനായി വീഡിയോ ക്രീയേഷനെ പ്രേമിച്ചവരാണ് ഇവര്‍. എന്നാല്‍ അത് ഒരു വരുമാന മാര്‍ഗമാകുമെന്ന് അവര്‍ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഞങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്ന് പ്രേക്ഷകരെയും കുടുംബത്തെയും മുറുകെ പിടിച്ച് അവര്‍ ഇപ്പോള്‍ പറയുന്നു. റീല്‍സിലൂടെയും യൂട്യൂബിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ മല്ലു കപ്പിള്‍ 2.0 ദി ലോക്കല്‍ ഇക്കണോമിയോട് സംസാരിക്കുന്നു. പ്രതിസന്ധികളെയും വിജയങ്ങളെയും പിന്തുണയെയും കുറിച്ച് അജീഷും ഷോണിമയും സബ് എഡിറ്റര്‍ അശ്വതി നുരിച്ചനുമായി പങ്കുവയ്ക്കുന്ന അഭിമുഖം.

മല്ലു കപ്പിളിനുള്ള സപ്പോര്‍ട്ട് അങ്ങനെയൊന്നും പോയിപോകൂല...

ദുബായില്‍ താമസിക്കുമ്പോഴാണ് ഞങ്ങള്‍ വീഡിയോ ക്രിയേഷന്‍ ആരംഭിച്ചത്. മ്യൂസിക്കലിയിലൂടെയായിരുന്നു തുടക്കം. പിന്നീട് ടിക്ടോക്ക് ചെയ്യാന്‍ തുടങ്ങി. ടിക്ടോക്കില്‍ വലിയ രീതിയിലുള്ള സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. പിന്നീട് നാട്ടില്‍ വന്നതിന് ശേഷം വ്യക്തിപരമായ ചില കാരണങ്ങള്‍ ഒരു വര്‍ഷത്തോളം വീഡിയോകള്‍ ചെയ്യാന്‍ സാധിച്ചില്ല. കുറച്ച് കഴിഞ്ഞ് ടെന്‍ഷനോടെയായിരുന്നു റീല്‍സ് ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ റീല്‍സിലും പെട്ടെന്ന് തന്നെ ഞങ്ങള്‍ക്ക് പ്രേക്ഷക പിന്തുണ ലഭിച്ചു തുടങ്ങി.

ചിരിക്കുക, ചിരിപ്പിക്കുക

ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. ചിരിച്ചു കൊണ്ട് ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കാറുണ്ട്. ഷോണിമ പഠനക്കാലത്ത് അഭിനയ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് വീഡിയോ ചെയ്യാന്‍ ആരംഭിച്ചതും ഷോണിമ തന്നെയാണ്. പിന്നീട് അജീഷും കൂടെ കൂടി. തുടക്കത്തില്‍ തന്നെ ഓണ്‍ വോയിസ് വീഡിയോകള്‍ ആയിരിന്നു ഞങ്ങള്‍ ചെയ്തു തുടങ്ങിയത്. അക്കാലത്ത് ഓണ്‍ വോയ്സ് വീഡിയോ ചെയ്യുന്നവര്‍ കുറവായിരുന്നു. ഞങ്ങളുടെ വീട്ടില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ ഒക്കെ വച്ചായിരുന്നു കണ്ടന്റ് ഉണ്ടാക്കിയിരുന്നത്. ഞങ്ങളുടെ ജീവിതവും ചിരി നിറഞ്ഞത് ആയത് കൊണ്ട് വീഡിയോയും അത്തരത്തിലേക്ക് മാറുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

വിഷമത്തിനിടയിലെ ആശ്വാസം

ദുബായിലെ ജോലിയില്‍ ഉണ്ടായ പ്രശ്നങ്ങളിലും മറ്റു പ്രതിസന്ധികളുടെ ഇടയില്‍ വീഡിയോ ക്രിയേഷന്‍ ഞങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്‍കിയിരുന്നുവെന്ന് ഈ ദമ്പതികള്‍ പറയുന്നു. എല്ലാ മറന്ന് ചിരിക്കാനും സന്തോഷിക്കാനും സാധിച്ചത് പ്രേക്ഷകരുടെ പിന്തുണ ലഭിച്ചു തുടങ്ങിയതിന് ശേഷമാണ്.

കോവിഡ് തന്ന പണി

കോവിഡിന് ശേഷം നാട്ടിലേക്ക് വന്നപ്പോഴാണ് എനിക്ക് പണികിട്ടിയതെന്ന് അജീഷ് പറയുന്നു. ചെറിയ അപകടം പറ്റിയതിനെ തുടര്‍ന്ന് തിരിച്ച് ദുബായിലെ ജോലിയില്‍ പ്രവേശിക്കാന്‍ പറ്റിയില്ല. പിന്നീട് മറ്റെന്തെങ്കിലും ബിസിനസ് ആരംഭിക്കാം എന്നു ചിന്തിച്ചു. എന്നാല്‍ കുടുംബത്തിന്റെയും ഫ്രണ്ട്സിന്റെയും പിന്തുണയോടെ വീണ്ടും വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. അനുഷി എന്നൊരു സുഹൃത്താണ് വീഡിയോ ഷൂട്ട് ചെയ്യാനൊക്കെ സഹായിച്ചിരുന്നത്. അനുഷിയുടെയും വീട്ടുകാരുടെ സഹകരണത്തോടെ വീഡിയോ ക്രീയേഷന്‍ മേഖലയിലേക്ക് തിരിച്ചു വന്ന ഞങ്ങള്‍ ഇതില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.

ഞെട്ടിപ്പോയ പിന്തുണ

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീഡിയോ നിര്‍മ്മാണത്തിലേക്ക് കടന്ന ഞങ്ങള്‍ക്ക് ഞെട്ടിക്കുന്ന പിന്തുണയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ദുബായിലെ കമ്മ്യൂണിറ്റിക്കിടയില്‍ നിന്ന് വീഡിയോ ചെയ്തിരുന്നത് കൊണ്ട് കേരളത്തില്‍ സപ്പോര്‍ട്ട് ലഭിക്കുമെന്ന് ഞങ്ങള്‍ ചിന്തിച്ചേ ഇല്ലായിരുന്നു. എന്നാല്‍ റീല്‍സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നല്ല രീതിയിലുള്ള പ്രോല്‍സാഹനം ലഭിച്ചു. പിന്നീട് കൂറേ മാസങ്ങള്‍ കഴിഞ്ഞാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. യൂട്യൂബില്‍ നിന്നും മൂന്നു മാസത്തിനുള്ളില്‍ 1 ലക്ഷത്തോളം സബ്സ്‌ക്രൈബേര്‍സിനെയും ലഭിച്ചു. അവര്‍ തരുന്ന സ്നേഹവും പിന്തുണയുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് ഈ മല്ലു കപ്പിള്‍ പറയുന്നു.

കിടിലന്‍ തൃശൂര്‍ ഗഡികള്‍

തൃശൂരാണ് അജീഷിന്റെയും ഷോണിമയുടെയും സ്വദേശം. കീച്ചേരിയിലാണ് താമസിക്കുന്നത്. അലകൃതയും അഭിവൃന്ദയുമാണ് മക്കള്‍. കൂട്ടുകുടുംബത്തിലാണ് ഞങ്ങള്‍ താമസിക്കുന്നതെന്ന് ഇവര്‍ രണ്ടുപേരും സന്തോഷത്തോടെ പറയുന്നു. അമ്മ, അച്ഛന്‍, അനിയന്‍, ഭാര്യ, അവരുടെ മക്കള്‍ എല്ലാം അടങ്ങിയതാണ് ഇവരുടെ കുടുംബം. തൃശൂര്‍ ഭാഷയും ഈ വീഡിയോ ക്രീയേറ്റര്‍മാരെ വ്യത്യസ്തമാക്കുന്ന ഒന്നാണ്. തൃശൂര്‍ ശൈലിയുള്ള സംസാരവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതും ഇവരുടെ വളര്‍ച്ചയുടെ ഒരു ഘടകമാകാം. തൃശൂര്‍ ഭാഷയിലുള്ള ഒരു ഡയലോഗും ഇവരുടെ ഹൈലൈറ്റാണ്.

എല്ലാത്തിലും കട്ടയ്ക്ക് കൂടെ

ജീവിതത്തിലും വീഡിയോയിലും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ബന്ധമാണ് ഈ ദമ്പതിമാരുടേത്. ജീവിതത്തില്‍ ഉണ്ടായ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലും ഇവര്‍ ഒരേ മനസോടെ ഒന്നിച്ച് നിന്നിരുന്നു. അതുതന്നെയാണ് വീഡിയോകളിലും കാണാന്‍ സാധിക്കുന്നത്. വീഡിയോ ക്രീയേഷനിടയില്‍ വരുന്ന തെറ്റുകള്‍ തമ്മില്‍ തമ്മില്‍ തിരുത്തി കൊടുക്കുന്നതും ഇവരുടെ വീഡിയോയിലൂടെ നമ്മുക്ക് കാണാം. മികച്ച രീതിയില്‍ പരസ്പരം മനസിലാക്കുന്ന ദമ്പതികളുടെ ലക്ഷണമാണല്ലോ അത്? ഞങ്ങളുടെ ഇടയില്‍ ഈഗോ പ്രശ്നങ്ങള്‍ ഒന്നുതന്നെയില്ല, വീഡിയോ നന്നായിരിക്കണമെന്ന ചിന്തമാത്രമേ ഞങ്ങള്‍ക്കുള്ളൂവെന്ന് അജീഷും ഷോണിമയും ചിരിച്ചുകൊണ്ട് പറയുന്നു.

കുടുംബമാണ് എല്ലാം

കുടുംബം തന്നെയാണ് എല്ലാം. വീഡിയോ ചെയ്തു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ദുബായില്‍ ആയിരുന്നത് കൊണ്ട് അവിടെ ഞങ്ങള്‍ മാത്രമായിരുന്നു വീഡിയോ ക്രീയേഷനില്‍ ഉണ്ടായിരുന്നത്. വീഡിയോ ക്രീയേഷന്‍ വളരെയധികം രസകരമായ അനുഭവമാണ്. വീഡിയോയേക്കാള്‍ കൂടുതല്‍ ചിരിക്കുക വീഡിയോ ക്രീയേഷന്റെ ഇടയിലാണ്. എന്നാല്‍ നാട്ടില്‍ വന്നതിന് ശേഷമുള്ള വീഡിയോ ക്രീയേഷന്‍ ഒന്നുകൂടി അടിപൊളിയായി. വീട്ടില്‍ കുറേ ആളുകള്‍ ഉള്ളത് കൊണ്ട് വീഡിയോ ചെയ്യുമ്പോള്‍ എല്ലാവരും ഉണ്ടാകും. അത് ഞങ്ങള്‍ വലിയ രീതിയില്‍ ആസ്വദിക്കാറുണ്ട്. കണ്ടന്റുകളില്‍ വരുന്ന സംശയങ്ങളൊക്കെ വീട്ടിലുള്ളവരുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കാറുണ്ട്. വീഡിയോ ക്രിയേഷന്‍ മുമ്പ് ഉണ്ടായിരുന്ന പല ചെറിയ പിണക്കങ്ങള്‍ പോലും ആ സമയത്ത് എല്ലാവരും മറക്കും. അത് വലിയൊരു എനര്‍ജി തന്നെയാണ് ഞങ്ങള്‍ തരുന്നതെന്ന് ഈ യൂട്യൂബേര്‍സ് പറഞ്ഞു.

പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ പോകുന്നേ ഉള്ളൂ...

യുട്യൂബ് വീഡിയോ ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. അതിനാല്‍ തന്നെ കുറിച്ച് വീഡിയോകള്‍ മാത്രമേ ഇതുവരെ ഇടാന്‍ പറ്റിയിട്ടുള്ളൂ. അതിനൊക്കെ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഞങ്ങളുടെ കുറേയധികം വ്ലോഗുകള്‍ ഇനി വരാനുണ്ട്. അതിന്റെ ജോലികളിലാണ് ഇപ്പോള്‍. ഞങ്ങളുടെ പരിമിതകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ മികച്ച വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കുടുംബത്തില്‍ നടക്കുന്ന ചെറിയ ചെറിയ രസകരമായ ഭാഗങ്ങളാണ് ഈ മല്ലു കപ്പിള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പരസ്പര ഐക്യം ഇവിടെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ വീഡിയോകളില്‍ പ്രേക്ഷകര്‍ക്ക് യാതൊരു വിധ അരോചകവും തോന്നാതിരിക്കാന്‍ ഈ വീഡിയോ ക്രീയേറ്റര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിന് ഇവരുടെ കൈയ്യില്‍ ഒരു ഉഗ്രന്‍ ഐഡിയയുണ്ട്. അവര്‍ ചെയ്ത വീഡിയോകള്‍ ആറുവയസുള്ള മകളെ കാണിച്ചതിന് ശേഷം മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ എന്നതാണ് ആ ഐഡിയ. ഞങ്ങളുടെ മകള്‍ കണ്ട് മനസിലാക്കി ചിരിക്കുന്ന വീഡിയോകള്‍ ആര്‍ക്കു മുന്നിലും കാണിക്കാമെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നതെന്ന് അജീഷും ഷോണിമയും പറയുന്നു. ഒരു കാലത്ത് ജോലി കാരണം വിഷമിച്ചിരുന്ന ഇവര്‍, ഇപ്പോള്‍ അവരുടെ ജോലിയില്‍ വളരെയധികം സന്തോഷത്തിലാണ്. പ്രേക്ഷകരുടെ സ്വന്തം മല്ലുകപ്പിള്‍ മികച്ച രീതിയിലുള്ള വീഡിയോകളുമായി യാത്ര തുടരുകയാണ്.

Youtube: https://youtube.com/c/MALLUCOUPLE20

Instagram: https://instagram.com/mallucouple_2.0?utm_medium=copy_link

facebook: https://www.facebook.com/mallucouple2.0/


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.