Sections

സാധനങ്ങൾ വാങ്ങിയ ശേഷം കടകളിൽ മൊബൈൽ നമ്പർ കൊടുക്കാറില്ലേ? ഇനി അത് വേണ്ടെന്ന് അധികൃതർ

Saturday, May 27, 2023
Reported By admin
shopping

സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതാണ് കമ്പനികളുടെ ഈ നീക്കം


സാധനങ്ങൾ വാങ്ങിയ ശേഷം പലപ്പോഴും കട ഉടമകൾ അല്ലെങ്കിൽ ക്യാഷ്യർമാർ മൊബൈൽ നമ്പർ ചോദിക്കാറില്ലേ? ഇനി മൊബൈൽ നമ്പർ നൽകേണ്ടതില്ല. ഉപഭോക്താക്കൾ അവരുടെ കോൺടാക്റ്റ് നമ്പർ നൽകിയില്ലെങ്കിൽ വിൽപ്പനക്കാർ സേവനങ്ങൾ നൽകാൻ വിസമ്മതിക്കുന്നതായി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് സർക്കാർ പുതിയ നിർദേശം നൽകിയിരിക്കുകയാണ്. വ്യക്തിഗത നമ്പർ ഇനി നൽകേണ്ടതില്ല.

ഫോൺ കോളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആണിത്. ഉൽപ്പന്നങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത നമ്പർ ആവശ്യപ്പെടരുതെന്ന് ചില്ലറ വ്യാപാരികളോട് ഉപഭോക്തൃകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോൺടാക്റ്റ് നമ്പർ നൽകുന്നില്ലെങ്കിൽ സേവനങ്ങൾ നൽകാൻ വ്യാപാരികൾ വിസമ്മതിക്കുന്നതായി പരാതികൾ ഉയരുന്നു. വ്യക്തിഗത കോൺടാക്റ്റ് നമ്പർ നൽകിയില്ലെങ്കിൽ ബിൽ അടിക്കാൻ പറ്റില്ലെന്ന് വിൽപ്പനക്കാർ പറയുന്നുണ്ട്. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് എതികരാണ്. തികച്ചും അന്യായമായ ഒരു വ്യാപാര സമ്പ്രദായമാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് പിന്നിൽ യാതൊരു യുക്തിയുമില്ല. കമ്പനികളുടെ പ്രമോഷന്റെയും വിൽപ്പന ഉയർത്തുന്നതിന്റെയും ഭാഗമായി ആണ് നമ്പർ ശേഖരിക്കുന്നത്.

സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതാണ് കമ്പനികളുടെ ഈ നീക്കം. ഉപഭോക്താക്കളുടെ താൽപ്പര്യം മുൻനിർത്തി വ്യവസായ ചേമ്പറുകൾക്കും നിർദേശം നൽകിയതായി ഉപഭോക്തൃകാര്യ സെക്രട്ടറി വ്യക്തമാക്കി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി , കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നീ സംഘടനകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

സാധനങ്ങൾ നൽകാനോ ബിൽ ജനറേറ്റ് ചെയ്യാനോ വേണ്ടി ചില്ലറ വ്യാപാരികൾക്ക് ഫോൺ നമ്പർ നൽകേണ്ട ആവശ്യമില്ലെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിലപാട്. സാധനം വാങ്ങിയ ശേഷം ഇടപാട് പൂർത്തിയാക്കാൻ ചില്ലറ വ്യാപാരികൾ മൊബൈൽ നമ്പറുകൾ തേടുമ്പോൾ തർക്കങ്ങൾ ഉണ്ടായാൽ മറ്റ് ഉപഭോക്താക്കളും വിഷമകരമായ അവസ്ഥയിലാകുന്നതാണ് ഇപ്പോൾ സ്ഥിതി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.