Sections

വിപണി മൂല്യം ഒരു ലക്ഷം കോടി കടന്ന് മുത്തൂറ്റ് ഫിനാൻസ്

Wednesday, Jun 11, 2025
Reported By Admin
Muthoot Finance Becomes First Kerala-Based Listed Company to Cross ₹1 Lakh Crore Market Capitalizati

  • വിപണി മൂല്യം 1.01 ലക്ഷം കോടി രൂപ കടന്നു; ഓഹരി വില 2,542 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി.
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണപ്പണയ എൻബിഎഫ്സിയമായ മുത്തൂറ്റ് ഫിനാൻസ് ഇപ്പോൾ രാജ്യത്തെ മുൻനിര ധനകാര്യ സേവന സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി.
  • 2025 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടങ്ങൾ: ആകെ കൈകാര്യം ചെയ്യുന്ന വായ്പ ആസ്തി 1.22 ലക്ഷം കോടി രൂപ, സ്വർണ്ണപ്പണ വായ്പ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു, 5,352 കോടി രൂപയുടെ സംയോജിത അറ്റാദായം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണപ്പണയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഒരു ലക്ഷം കോടി രൂപ വിപണി മൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മാറി. ബിഎസ്ഇയിൽ ഓഹരി വില 2,542.90 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വിപണി മൂലധനത്തിൻറെ കാര്യത്തിൽ മുത്തൂറ്റ് ഫിനാൻസ് ഇപ്പോൾ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇടം നേടി.

ഈ നേട്ടം മുത്തൂറ്റ് ഫിനാൻസിൻറെ തുടർച്ചയായ ബിസിനസ്സ് മികവും നിക്ഷേപകരുടെ വിശ്വാസവുമാണ് കാണിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ മൊത്തം കൈകാര്യം ചെയ്യുന്ന വായ്പ ആസ്തി 1.22 ലക്ഷം കോടി രൂപയിലെത്തി. സ്വർണ്ണപ്പണ വായ്പ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു, കൂടാതെ 5,352 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. ഇത് കമ്പനിയുടെ ശക്തമായ പ്രകടനത്തെയാണ് കാണിക്കുന്നത്.

2021 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിൻറെ ഓഹരി വില 1,120 രൂപയിലെത്തിയപ്പോൾ 50,000 കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചു. വെറും നാല് വർഷം കൊണ്ട് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തോടെ ഓഹരി വില 1,850 രൂപയിലെത്തിയപ്പോൾ കമ്പനി 75,000 കോടി രൂപ വിപണി മൂല്യത്തിലേക്ക് ഉയർന്നു. ഇത് നിക്ഷേപകരുടെ തുടർച്ചയായ വിശ്വാസത്തെയും വളർച്ചാ മുന്നേറ്റത്തെയുമാണ് കാണിക്കുന്നത്.

ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനം മറികടക്കുന്നത് മുത്തൂറ്റ് ഫിനാൻസിന് മാത്രമല്ല കേരളത്തിനും സ്വർണ്ണപ്പണയ വ്യവസായത്തിനും മൊത്തത്തിൽ ഒരു ചരിത്രപരമായ നേട്ടമാണ്. തങ്ങളുടെ ശക്തമായ അടിത്തറ, സ്ഥിരതയാർന്ന പ്രകടനം, ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുന്ന സമീപനം, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ആവശ്യമുള്ള സമയങ്ങളിൽ രാജ്യത്തെ കുടുംബങ്ങൾക്ക് ഒരു തുണയായി മാറുന്ന സ്വർണ്ണപ്പണയ മേഖലയുടെ വർദ്ധിച്ചുവരുന്ന അംഗീകാരവും ഔപചാരികതയുമാണ് ഇത് എടുത്തുകാണിക്കുന്നത്. തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയിലൂടെ സാമ്പത്തിക ഉൾക്കൊള്ളൽ വർദ്ധിപ്പിക്കുന്നതിനും എല്ലാ ഓഹരി ഉടമകൾക്കും സുസ്ഥിരമായ മൂല്യം നൽകുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് രാജ്യത്തുടനീളം സാന്നിധ്യം അതിവേഗം വർദ്ധിപ്പിക്കുകയും നിലവിൽ 4,800-ൽ അധികം ശാഖകളിലൂടെ സേവനങ്ങൾ നൽകുകയും ചെയ്യുന്നു. ഡിജിറ്റൽ വായ്പാ സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ, മിതമായ നിരക്കിലുള്ള ഭവന വായ്പകൾ, വസ്തു ഈടിൽ മേലുള്ള വായ്പ, ഇൻഷുറൻസ് ബ്രോക്കിംഗ് തുടങ്ങിയ വിവിധ സേവങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിലൂടെ നൽകി വായ്പ മേഖലകളെ വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ വളർന്നുവരുന്ന വായ്പ മേഖലയിൽ മുത്തൂറ്റ് ഫിനാൻസ് സാമ്പത്തിക കാര്യക്ഷമത, സാങ്കേതികപരമായ നവീകരണം, സാമ്പത്തിക ഉൾക്കൊള്ളലിനോടും സിഎസ്ആർ പ്രവർത്തനങ്ങളോടുമുള്ള പ്രതിബദ്ധത എന്നിവയിലൂടെ വേറിട്ടുനിൽക്കുന്നു. സ്ഥിരതയാർന്ന ലാഭക്ഷമത, കുറഞ്ഞ അപകടസാധ്യതയുള്ള വായ്പാ രീതികൾ, അതിവേഗം വികസിക്കുന്ന വായ്പകളുടെ ആകെ മൂല്യം തുടങ്ങിയവ മുത്തൂറ്റിന് ധനകാര്യ സേവന മേഖലയിലെ നിക്ഷേപകർക്കിടയിൽ മുൻഗണന നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.