Sections

സംരംഭം നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സുന്ദര്‍ പിച്ചൈയുടെ ഉപദേശം

Monday, Nov 21, 2022
Reported By admin
business

ആളുകളെ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇതിനര്‍ത്ഥം


ഒരു പ്രവര്‍ത്തനത്തിന് ഫലം കണ്ടതിന് ശേഷമാണ് ആളുകള്‍ കൂടുതലും പ്രതിഫലം നല്‍കുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ അഭിപ്രായത്തില്‍ അത് തെറ്റായ തന്ത്രമാണ്. ഫലങ്ങളെ ആശ്രയിച്ചല്ല, പരിശ്രമത്തിനാണ് നാം പ്രതിഫലം നല്‍കേണ്ടതെന്ന് പിച്ചൈ പറയുന്നു. ആന്തരികമായി ഒരു പ്രചോദനത്തിന്റെ ആവശ്യകത ഏതൊരു വ്യക്തിക്കും ആവശ്യമാണ്. ഒരു സ്ഥാപനത്തില്‍ ജീവനക്കാരെ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഈ ആന്തരിക പ്രചോദനം ആവശ്യമാണെന്ന് സുന്ദര്‍പിച്ചൈ പറയുന്നു. ഒരു മികച്ച ലീഡര്‍ഷിപ്പ് ക്വാളിറ്റിയായാണ് പിച്ചൈ അതിനെ വിലയിരുത്തുന്നത്. രക്ഷാകര്‍തൃത്വമോ നേതൃത്വമോ എന്തും ആകട്ടെ, അന്തിമ ഫലം കാത്തിരിക്കാതെ പ്രയത്‌നം തിരിച്ചറിഞ്ഞ് പ്രശംസയോ പ്രതിഫലമോ നല്‍കണമെന്ന് പിച്ചൈ പറയുന്നു. പരീക്ഷയുടെ റിസള്‍ട്ട് വന്നിട്ട് ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് കുട്ടിയോട് പറയുന്നതോ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഫൈനല്‍ റിസള്‍ട്ടിന് ശേഷം ജീവനക്കാരനെ പ്രശംസിക്കാമെന്ന് കരുതുന്നതോ ഒരിക്കലും നല്ല പ്രവണതയല്ലെന്നാണ് സുന്ദര്‍ പിച്ചൈയുടെ അഭിപ്രായം

കൂടുതല്‍ സര്‍ഗാത്മകമാകട്ടെ തൊഴിലിടം

ആളുകളെ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇതിനര്‍ത്ഥം. ഒരു ഉത്തരവാദിത്തം എന്നതില്‍ കവിഞ്ഞ് ആത്മപ്രേരണയോടു കൂടി ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കാര്യങ്ങള്‍ ചെയ്യാന്‍ ഏതൊരാളെയും ഈ ആന്തരിക പ്രചോദനം പ്രാപ്തരാക്കും. ഉദാഹരണത്തിന്, ആന്തരികമായി പ്രചോദിതരായ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണം കാണിക്കുന്നു. ഒരു ശ്രമത്തിന് പ്രതിഫലം ലഭിക്കുമ്പോള്‍, ജീവനക്കാര്‍ കൂടുതല്‍ റിസ്‌ക് എടുക്കും. ഇതെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മികച്ച പ്രകടനത്തിന് കാരണമാകുന്നു. അവിടെയാണ് ഇന്നവേഷനിലേക്ക് വഴി തുറക്കുന്നത്. കാരണം, ഈ സാഹചര്യത്തില്‍, പ്രകടനത്തെ അതിന്റെ അന്തിമഫലത്തെ അടിസ്ഥാനമാക്കിയല്ല വിലയിരുത്തുന്നത്. അങ്ങനെ, ജീവനക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു. ഇത്തരത്തിലുള്ള ആന്തരിക പ്രചോദനം സര്‍ഗ്ഗാത്മകവും നൂതനവുമായ പ്രകടനത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു. ജോലിയുടെ ഉടമസ്ഥാവകാശം അവര്‍ക്ക് അനുഭവപ്പെടുന്നു. മാത്രമല്ല, അവര്‍ സന്തുഷ്ടരും, ആരോഗ്യകരമായ, ഉല്‍പ്പാദനക്ഷമമായ മാനസിക നിലയുളളവരും ആയിരിക്കും.

പെര്‍ഫെക്ഷനിസം ഒരു കെണിയാണ്

ഒരു കമ്പനിയുടെ കാര്യം എടുക്കുക. ദീര്‍ഘകാല ഉല്‍പ്പാദനക്ഷമതയെ സംബന്ധിച്ചിടത്തോളം ഫലത്തെ അടിസ്ഥാനമാക്കിയുള്ള പ്രചോദനം ഭയാനകമാണ്. അത് ജീവനക്കാരനെ സാമൂഹികമായി നിര്‍ദ്ദേശിക്കപ്പെട്ട പെര്‍ഫെക്ഷനിസത്തിന്റെ ( socially prescribed perfectionism) കെണിയിലേക്ക് നയിക്കും. റിസര്‍ച്ചുകള്‍ പറയുന്നത് socially prescribed perfectionism വിഷാദം, ഉത്കണ്ഠ, സഹായം തേടാനുള്ള മനസാന്നിധ്യം കുറയുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. പെര്‍ഫെക്ഷനിസം അടിച്ചേല്പിക്കപ്പെടുമ്പോള്‍ ആത്യന്തികമായി അത് ജോലിയെ ബാധിക്കുകയും പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമാകുകയും ചെയ്യും. അതിനാല്‍ അന്തിമലക്ഷ്യങ്ങളല്ല,നമ്മുടെ പ്രയത്‌നമാണ് വിലയിരുത്തപ്പെടുന്നത് എന്ന സാഹചര്യത്തിലാണ് ഒരു ജീവനക്കാരനായാലും വിദ്യാര്‍ത്ഥിക്കായാലും ഏറ്റവുമധികം ഇന്നവേറ്റിവാകാനും ക്രിയേറ്റിവാകാനും കഴിയുന്നതെന്നാണ് സുന്ദര്‍ പിച്ചൈ പറയുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.