Sections

പാൽ ഉൽപാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തയിലേക്ക്: മന്ത്രി ജെ. ചിഞ്ചുറാണി

Monday, Jan 08, 2024
Reported By Admin
Dairy Meet

'പാലിന് കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളം'


കോട്ടയം: പാൽ ഉൽപ്പാദനത്തിൽ മാസങ്ങൾക്കുള്ളിൽ കേരളം സ്വയംപര്യാപ്തമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തിൽ നടന്ന 'ഉണർവ്' ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാൽ ഉൽപ്പാദനത്തിൽ 90 ശതമാനം സ്വയംപര്യാപ്ത നമ്മൾ കൈവരിച്ചു കഴിഞ്ഞു. ബാക്കി 10 ശതമാനത്തിനു വേണ്ടിയുള്ള നടപടി സർക്കാർ നടപ്പാക്കി വരികയാണ്. പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണ്. ഓരോ വർഷവും ജില്ലയിലെ ക്ഷീരകർഷകർക്ക് വേണ്ടി കോടിക്കണക്കിനു രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. കോട്ടയം ജില്ലയിൽ ക്ഷീര കർഷകരിൽ നിന്ന് 97,000 ലിറ്റർ പാലാണ് ഒരു ദിവസം സംഭരിക്കുന്നത്. അത് ഇനിയും വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം.

കൊളമ്പുരോഗ നിർമാജനത്തിനായി വാക്സിൻ നടപടികൾ ശക്തിപ്പെടുത്തി. കേരളത്തിനു പുറത്തു നിന്നു കൊണ്ടുവരുന്ന പശുക്കളെ ക്വാറന്റൈൻ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. എന്തൊക്കെ തീറ്റകളാണ് പശുക്കൾക്ക് നൽകുന്നതെന്ന് ക്ഷീര കർഷകർ കൃത്യമായി അറിഞ്ഞിരിക്കണം. കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തണം. അതിനായി 60 ശതമാനം ഫണ്ട് കേന്ദ്രവും 40 ശതമാനം ഫണ്ട് സംസ്ഥാന സർക്കാരും നൽകും. ക്ഷീര ഗ്രാമം പദ്ധതിക്കായി ഒരു കോടി രൂപ ഈ വർഷം വിഭാവനം ചെയ്യും. രണ്ടര വർഷത്തിനുള്ളിൽ കന്നുകാലികൾക്കായി സമഗ്ര ഇൻഷുറൻസ് സംവിധാനങ്ങൾ ഒരുക്കും. പശുക്കളുടെ ഇ-കാർഡിന് അധികം വൈകാതെ തന്നെ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളെ വളർത്താൻ താല്പര്യമുള്ള വ്യക്തികൾക്കായി വായ്പകൾ അനുവദിക്കും. അവയുടെ പലിശ സർക്കാർ അടയ്ക്കും. 24 മണിക്കൂർ വെറ്റിനറി സൗകര്യം ഏർപ്പെടുത്തുന്നതിനായി കേരളത്തിലെ 152 ബ്ലോക്കുകളിൽ വെറ്റിനറി ആംബുലൻസ് സർവീസ് സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരസംഘം, ഏറ്റവും കൂടുതൽ പാലളക്കുന്ന ക്ഷീരകർഷകൻ, കൂടുതൽ പാൽ അളക്കുന്ന എസ്.സി, എസ്.ടി കർഷകൻ, മികച്ച ക്ഷീരസംരംഭകൻ, ജില്ലാ പഞ്ചായത്തിനുള്ള ആദരം, ക്ഷീരകർഷക ക്ഷേമനിധി അംഗത്തിനുള്ള സമ്മാനം, 2023-24 ലെ ക്ഷീരഗ്രാമം പദ്ധതിയിലെ ഗ്രാമപഞ്ചായത്തുകൾ, ക്ഷീരമേഖലയിൽ കൂടുതൽ തുക വകയിരുത്തിയ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾക്കുള്ള ആദരം, മികച്ച ക്ഷീരസംഘം സെക്രട്ടറി എന്നിവരെ യോഗത്തിൽ ആദരിച്ചു.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം. മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. സ്മിത, ടി.കെ. വാസുദേവൻ നായർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പുത്തൻകാല, പി.എം. മാത്യു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സെലീനാമ ജോർജ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, സുബിൻ മാത്യൂ, എറണാകുളം റീജണൽ കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർമാൻ എം.ടി. ജയൻ, അംഗങ്ങളായ സോണി ഈറ്റക്കൽ, ജോമോൻ മറ്റം, ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ് എന്നിവർ പങ്കെടുത്തു. ക്ഷീരവികസനയൂണിറ്റിന്റെ പരിധിയിലുള്ള കെ.എസ്. പുരം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.