Sections

രാജ്യത്തിന് ഊര്‍ജം പകരുന്ന ബജറ്റെന്ന് ഭരണപക്ഷം; ആര്‍ക്കുവേണ്ടിയുള്ള ബജറ്റെന്ന് പ്രതിപക്ഷം; ആദായ നികുതിദായകര്‍ക്ക് ബജറ്റ് നല്‍കുന്നത് നിരാശ മാത്രം 

Tuesday, Feb 01, 2022
Reported By Admin
budget 1

പുതുക്കിയ ആദായ നികുതി റിട്ടേണ്‍ നല്‍കാനുള്ള സമയപരിധി  രണ്ടുവര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്

 

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതീരാമന്‍ അവതരിപ്പിച്ച ബജറ്റിനെ സ്വാഗതം ചെയ്ത് മറ്റ് മന്ത്രിമാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജം പകരുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ശക്തവും സമൃദ്ധവും ആത്മവിശ്വാസവുമുള്ള ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. M0di G0vernment's Zer0 Sum Budget എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബജറ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. സാധാരണ ശമ്പളക്കാര്‍ക്കും മധ്യവര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമൊന്നും ബജറ്റില്‍ ഒന്നുമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ആദായ നികുതി ദായകര്‍ക്ക് ഈ ബജറ്റിലും നിരാശ മാത്രം.ഇത്തവണത്തെ ബജറ്റിലും ഒരിളവുമില്ല. നികുതി നിരക്കുകളും നികുതി സ്ലാബുകളും എല്ലാം പഴയപോലെ തുടരും. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പുതിയ രീതിവരുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നതല്ലാതെ ഒരു പുതുമയും ബജറ്റിലില്ല. 

ആദായ നികുതി ഈടാക്കാനുള്ള രീതി പരിഷ്‌കരണത്തിനാണ് ഇത്തവണയും മുന്‍തൂക്കം. പകരം നികുതി ഘടന കാലഘട്ടത്തിന് അനുസരിച്ച് മാറ്റാനുള്ള നടപടി ബജറ്റിലുണ്ടായില്ല. 

പുതുക്കിയ ആദായ നികുതി റിട്ടേണ്‍ നല്‍കാനുള്ള സമയപരിധി  രണ്ടുവര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആദായ നകുതി നല്‍കുന്നതുമായി ബന്ധപ്പെട്ട  നേരത്തെ നല്‍കിയ റിട്ടേണില്‍ ഏതെങ്കിലും വരുമാനം ചേര്‍ക്കാന്‍ വിട്ടുപോയിരുന്നു എങ്കില്‍ ഇപ്പോള്‍ വളരെ നീണ്ട നടപടിക്രമങ്ങളാണ് ഉള്ളത്. അതുകൂടി ചേര്‍ത്ത് പുതുക്കിയ റിട്ടേണ്‍ നല്‍കാന്‍ രണ്ട് വര്‍ഷം സമയം കിട്ടുന്നതുകൊണ്ട്  നികുതി ദായകര്‍ക്ക് അത് സ്വമേധയാ ചെയ്യാം. നികുതി ഉദ്യോഗസ്ഥരുടെ ജോലി കുറയും. കിട്ടാനുള്ള നികുതി പഴയതിനേക്കാള്‍ വേഗത്തില്‍ ലഭിക്കുകയും ചെയ്യും 

ന്യൂ പെന്‍ഷന്‍ സ്‌കീമിലേക്കുള്ള തൊഴിലുടമയുടെ വിഹിതത്തിന് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനത്തിന് വരെയായിരുന്നു ആദായ നികുതി ഇളവ്. അതിപ്പോള്‍ 14 ശതമാനം വരെയാക്കി. കേന്ദ്ര ഗവണ്‍മെന്റ് മാത്രമാണ് ഇപ്പോള്‍ 14 ശതമാനം ജീവനക്കാരുടെ പേരില്‍ എന്‍.പിഎസിലേക്ക് അടയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരും കമ്പനികളും 10 ശതമാനമാണ് ഇപ്പോള്‍ നല്‍കുന്നത്. അവര്‍ക്ക് വിഹിതം 14 ശതമാനമായി ഉയര്‍ത്തേണ്ടിവരും. 

ദീര്‍ഘകാല മൂലധന നേട്ടത്തിന്മേലുള്ള സര്‍ച്ചാര്‍ജ് 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓഹരിയിന്മേലുള്ള ദീര്‍ഘകാല മൂലധനനേട്ടത്തിന് മാത്രമാണ് 15 ശതമാനം എന്ന പരിധി ഉള്ളത്. മറ്റ് ആസ്തികളുടെ വില്‍പ്പനയിലെ ദീര്‍ഘകാല മൂലധന നേട്ടത്തിന്മേലുള്ള സര്‍ച്ചാര്‍ജ് 37 ശതമാനം വരെ പോകുമായിരുന്നു. അതിനാണ് ഇപ്പോള്‍ 15 ശതമാനം പരിധി നിശ്ചയിച്ചിരിക്കുന്നത്. 
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.