Sections

തൊഴില്‍ ഉഴപ്പാതിരിക്കാന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു

Saturday, Sep 17, 2022
Reported By MANU KILIMANOOR

തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. പുതിയ നിര്‍ദേശമനുസരിച്ച് ഓരോ ദിവസവും പൂര്‍ത്തിയാക്കേണ്ട ജോലി അന്നു തന്നെ പൂര്‍ത്തിയാക്കണം. ജോലി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂലികുറയുകയും ചെയ്യും. ജോലി തുടങ്ങുന്നതിന് മുമ്പായി എന്‍ജിനീയറുടെയും ഓവര്‍സിയറുടെയും സാന്നിധ്യത്തില്‍ യോഗം വിളിക്കുകയും വേണം.ഓരോ ആഴ്ചയിലും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യേണ്ടിയിരുന്നതും പൂര്‍ത്തിയാക്കിയതുമായ ജോലിയുടെ കണക്ക് പഞ്ചായത്ത് എന്‍ജിനീയര്‍ പരിശോധിക്കണം. 20ലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന എല്ലാ ജോലിയുടേയും ഹാജര്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തില്‍ അടയാളപ്പെടുത്തണമെന്നും എം. ബുക്കിലെ അളവിന് ആനുപാതികമായായിരിക്കണം വേതനം നല്‍കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള മേറ്റുമാര്‍ക്ക് അധിക ചുമതല നല്‍കിയിട്ടുണ്ട്.

നിശ്ചയിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് ജോലി നടക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍, ജില്ലാ ക്വാളിറ്റി ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്യും. എസ്റ്റിമേറ്റ് അനുസരിച്ചല്ലാതെ ജോലി അനുവദിക്കാന്‍ പാടുള്ളതല്ല. ഇതു സംബന്ധിച്ച് മേറ്റുമാര്‍ക്ക് വീഴ്ചയുണ്ടായാല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പ്രോഗാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കാം.എ.ഡി.എസ് പൊതുവിഭാഗം അംഗങ്ങളില്‍ പത്താംക്ലാസ് പത്താംക്ലാസ് തുല്യതാപരീക്ഷ എഴുതിക്കുമെന്നും പരീക്ഷ ജയിക്കുന്നവരെ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റായി പരിഗണിക്കുമെന്നും തദ്ദേശവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.