Sections

വമ്പന്‍ തിരിച്ചടി, ഓഹരികള്‍ കൂപ്പുകുത്തി; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണമോ?

Friday, Jan 27, 2023
Reported By admin
adani

അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ വിപണിയെയും ബാധിച്ചിട്ടുണ്ട്


അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നു. വമ്പൻ തിരിച്ചടിയാണ് ഇന്നും അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി വിപണിയിൽ അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു ഇന്നും കണ്ടത്.

അദാനിയുടെ ചില സ്റ്റോക്കുകൾ ദിവസത്തെ പരമാവധി നഷ്ടം നേരിട്ടു.ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഇതിനെ തുടർന്ന് ലോകത്തെ ധനികരുടെ പട്ടികയിലും അദാനിക്ക് വൻ തിരിച്ചടി തുടരുകയാണ്. ഫോർബ്സിന്റെ ധനികരുടെ പട്ടികയിൽ അദാനി 7 ാം സ്ഥാനത്തേക്ക് വീണു. പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇന്നലെ നാലാം സ്ഥാനത്തേക്ക് വീണിരുന്നു.

അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് വ്യാപരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 874 പോയിൻറ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 282 പോയിൻറ് ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. കൂടാതെ ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണം വിപുലമാക്കുന്നതിനായി ഹിൻഡൻബർഗ് റിസർച്ച് നൽകിയ റിപ്പോർട്ട് പഠിക്കുമെന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ അറിയിച്ചു.

യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വില ഉയർത്തി കാണിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി കാണിക്കുന്നു. ഇതോടെ വൻ ഇടിവാണ് അദാനി ഓഹരികളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.