- Trending Now:
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് യു.ഡി.എഫ് ഹെൽത്ത് കമ്മീഷൻ ചെയർമാൻ ഡോ. എസ്. എസ്. ലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ലഭിക്കാതെ ഒരു രോഗി മരിച്ച സംഭവം ഇതിന്റെ തെളിവാണെന്നും, പാവപ്പെട്ടവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ആശുപത്രികളിൽ ഉച്ചയ്ക്ക് ശേഷം അടിയന്തര ചികിത്സ പോലും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുമൂലം സാധാരണക്കാർ മെഡിക്കൽ കോളേജുകളിലേക്കും പിന്നീട് കടം വാങ്ങി സ്വകാര്യ ആശുപത്രികളിലേക്കും പോകേണ്ടിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമായും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടുന്നതെന്നും, അതുകൊണ്ട് സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ അവർക്ക് മനസിലാകുന്നില്ലെന്നും ഡോ. ലാൽ പറഞ്ഞു.
സർക്കാർ ആശുപത്രികളുടെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നവരെ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാരായി ചിത്രീകരിക്കുന്ന സിപിഎം സമീപനം തെറ്റാണെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ ആശുപത്രികളിലെ നല്ല പ്രവർത്തനങ്ങൾക്ക് പിന്നിൽ ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെ ആരോഗ്യബോധത്തിന്റെയും പങ്കാണെന്നും, ഭരണകൂടത്തിന്റെ ഉത്തരവുകൾ കൊണ്ടല്ല കേരളം മുന്നിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിലാണ് സിപിഎമ്മിനോട് ഡോ. എസ്. എസ്. ലാൽ തുറന്ന വെല്ലുവിളി ഉയർത്തിയത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർ അവസാനമായി ചികിത്സ തേടിയ സർക്കാർ ആശുപത്രികൾ ഏതൊക്കെയാണെന്നും, അമേരിക്കയിൽ ലഭിക്കുന്ന ചികിത്സ കേരളത്തിൽ ലഭ്യമല്ലെന്ന കാര്യം സിപിഎം തുറന്നുപറയുമോയെന്നും അദ്ദേഹം ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സർക്കാർ ആശുപത്രികളെ സംരക്ഷിക്കാൻ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.