Sections

കൊച്ചി-മുസിരിസ് ബിനാലെയിൽ മറീന അബ്രമോവിച്ച് ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും; ടിക്കറ്റുകൾ ബുക്ക് ചെയ്യാം

Monday, Feb 09, 2026
Reported By Admin
Marina Abramović to Speak at Kochi-Muziris Biennale

കൊച്ചി: അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റായ മറീന അബ്രമോവിച്ച്, കൊച്ചി-മുസിരിസ് ബിയന്നാലെയുടെ (KMB) ഭാഗമായി 'പെർഫോമൻസ് ആർട്ടിന്റെ ഭൂതകാലം, വർത്തമാനം, ഭാവി' എന്ന വിഷയത്തിൽ ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും. വില്ലിംഗ്ടൺ ദ്വീപിലെ സമുദ്രിക കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പരിപാടി.

16 വയസ്സിന് മുകളിലുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 1,000 രൂപയും 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ്. ആകെ ഇരിപ്പിട ശേഷി 800. ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ലിങ്ക്: https://events.finlo.in/kochibiennalemarina സ്വന്തം കലാപരമായ യാത്രയെയും ലൈവ് ആർട്ടിന്റെയും പെർഫോമൻസിന്റെയും വികാസത്തെയും കേന്ദ്രീകരിച്ചുള്ളതാണ് ഈ പ്രഭാഷണം.

തന്റെ കലാദർശനം, സൃഷ്ടികളിൽ ശരീരത്തിന്റെയും പ്രേക്ഷകരുടെയും പങ്ക് എന്നിവയെക്കുറിച്ച് അബ്രമോവിച്ച് വിശദീകരിക്കും.

യുദ്ധാനന്തര യുഗോസ്ലാവിയയിൽ ജനിച്ചും വളർന്നും വന്ന അബ്രമോവിച്ചിന്റെ അഞ്ച് പതിറ്റാണ്ടുകൾ നീളുന്ന സമൃദ്ധവും അതീവ പരീക്ഷണാത്മകവുമായ കലാപ്രവർത്തനങ്ങൾ പെർഫോമൻസ് ആർട്ടിന്റെ മേഖലയിൽ ഇന്നും നിർണായക സ്വാധീനം ചെലുത്തുന്നു. അവരുടെ പ്രവർത്തനങ്ങളിൽ പ്രക്രിയ തന്നെ ശിൽപാത്മകമായി മാറുന്നു; സമയം, വസ്തുത്വം, ലൈവ് ആർട്ടിന്റെ രാഷ്ട്രീയ, നൈതിക, ധാർമ്മിക അംശങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് കലാകാരനും പ്രേക്ഷകനും തമ്മിലുള്ള സങ്കീർണ്ണ ബന്ധം അവ തുറന്നുകാട്ടുന്നു.

അവരുടെ പെർഫോമൻസുകളിൽ ചിട്ടപ്പെടുത്തിയ ചലനങ്ങൾക്ക് പകരം പലപ്പോഴും ആചാരപരമായ ആവർത്തനവും നിശ്ചലതയും വരുന്നു. സഹനത്തിന്റെ, പരിവർത്തനത്തിന്റെ, അതിജീവനത്തിന്റെ പ്രവർത്തനങ്ങളിലൂടെ അവർ പരമ്പരാഗത സൗന്ദര്യാനുഭവങ്ങളെ ചോദ്യം ചെയ്യുകയും ആത്മപരിശോധനക്കും മാനസിക വിമോചനത്തിനും ഇടയാക്കുന്ന അപൂർവമായ ഇടം സൃഷ്ടിക്കുകയും ചെയ്യുന്നു.

ടിബറ്റൻ ബുദ്ധമതാചാരികളുടെ സ്വാധീനത്തിൽ രൂപംകൊണ്ട ധ്യാനാത്മകമായ കലാസൃഷ്ടിയായ വാട്ടർഫാൾ, ബിനാലെയുടെ ഭാഗമായി വില്ലിംഗ്ടൺ ദ്വീപിലെ ഐലൻഡ് വെയർഹൗസിൽ പ്രദർശിപ്പിച്ചുവരുന്നു. ഉദ്ഘാടനത്തിന് ശേഷം മുതൽ തന്നെ ഈ പ്രദർശനം വലിയ ജനശ്രദ്ധ ആകർഷിച്ചു വരികയാണ്.

ജപം ചെയ്യുന്ന ടിബറ്റൻ സന്യാസിമാരുടെയും സന്യാസിനികളുടെയും 108 ചിത്രങ്ങളാണ് ഈ ഇൻസ്റ്റലേഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് - ശബ്ദങ്ങളുടെ ഒരു 'ജലപാതം'. മുന്നിൽ ഒരുക്കിയിട്ടുള്ള 12 ഇരിപ്പിടങ്ങളിൽ ഒന്നിൽ ഇരുന്ന് സന്ദർശകർക്ക് ധ്യാനപരവും ആത്മപരവുമായ അനുഭവത്തിൽ പങ്കുചേരാൻ ഇത് ക്ഷണിക്കുന്നു.

ഇതുകൂടാതെ, 2012-ൽ സ്ഥാപിതമായ മറീന അബ്രമോവിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (MAI) യാത്രയും പെർഫോമൻസ് ആർട്ടിന്റെ ചരിത്രവും, തിരഞ്ഞെടുത്ത ദീർഘകാല പെർഫോമൻസുകളുടെ പദ്ധതികളും ആർകൈവ് രേഖകളും - എഴുത്ത്, ശബ്ദം, സിനിമ തുടങ്ങിയ മാധ്യമങ്ങളിലൂടെയും 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു വീഡിയോ ഉൾപ്പെടെയും - ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലെ കോയർ ഗോഡൗണിലെ മൂന്ന് മുറികളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

റിതം 0 (1974), ദി ആർട്ടിസ്റ്റ് ഈസ് പ്രസന്റ് (2010) തുടങ്ങിയ വഴിത്തിരിവുണ്ടാക്കിയ കൃതികളിലൂടെ സ്വന്തം ശരീരത്തെ മാധ്യമമാക്കി പ്രവർത്തിക്കുന്ന അബ്രമോവിച്ച്, ശാസനം, അഭ്യാസങ്ങൾ, വെല്ലുവിളികൾ എന്നിവ ശരീരികം, മാനസികം, ബൗദ്ധികം, ആത്മീയം എന്നീ തലങ്ങളിലെ സഹനശേഷി എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്നു. ദീർഘകാലം നീളുന്ന അവരുടെ പെർഫോമൻസുകൾ കലാകാരനും പ്രേക്ഷകനും തമ്മിലുള്ള ബന്ധം ആഴത്തിൽ അന്വേഷിച്ചുകൊണ്ട് കാണികളെ കൂടി പങ്കെടുപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.