Sections

കഴിഞ്ഞ സാമ്പത്തിക വർഷം മിൽമയുടെ വിറ്റുവരവ് 4624.21 കോടി രൂപ

Tuesday, Apr 07, 2026
Reported By Admin
Milma Revenue Hits ₹4624 Cr, Records Strong Growth

  • വിറ്റുവരവിൽ 6.44 ശതമാനം വർധന
  • പാൽ സംഭരണത്തിൽ 12.89 ശതമാനവും പാൽ വിപണനത്തിൽ 4.30 ശതമാനവും വർധനവ്

തിരുവനന്തപുരം: പാൽ സംഭരണത്തിലും വിപണനത്തിലും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മിൽമ കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 4624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25 ൽ ഇത് 4344.60 കോടി രൂപയായിരുന്നു. 6.44 ശതമാനത്തിൻറെ വർധനവാണ് രേഖപ്പെടുത്തിയത്.

പാൽ സംഭരണത്തിൽ 12.89 ശതമാനത്തിൻറെയും പാൽ വിപണനത്തിൽ 4.30 ശതമാനത്തിൻറെയും വർധനവുണ്ടാക്കാൻ മിൽമയ്ക്കായി. 2025-26 സാമ്പത്തിക വർഷത്തിൽ പ്രതിദിനം 12,56,892 ലിറ്റർ പാലാണ് മിൽമ സംഭരിച്ചത്. 2024-25 ൽ ഇത് 11,13,413 ലിറ്റർ ആയിരുന്നു. 1,43,479 ലിറ്ററിൻറെ വർധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിദിനം 17,06,350 ലിറ്റർ പാലാണ് മിൽമ വിറ്റത്. 2024-25 ൽ 16,36,047 ലിറ്റർ ആയിരുന്നു വിപണനം. 70,303 ലിറ്റർ പാലാണ് അധികമായി വിൽക്കാനായത്.

മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും മികച്ച വിറ്റുവരവ് നേടാൻ മിൽമയ്ക്കായി. 1097.36 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വിറ്റുവരവ്. 2024-25 ൽ ഇത് 946.47 കോടിയായിരുന്നു. 15.94 ശതമാനത്തിൻറെ വർധനവാണുള്ളത്.

2030 ഓടെ 10000 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ ലക്ഷ്യമിടുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തെ പ്രകടനം കണക്കിലെടുക്കുമ്പോൾ മികച്ച നേട്ടമാണ് മിൽമ കൈവരിച്ചത്. കർഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉൽപാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മിൽമയ്ക്ക് ഈ നേട്ടത്തിൽ എത്താനായത്. ക്ഷീരമേഖലയിലെ ഉയർന്ന ഉത്പാദന ചെലവും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള കടുത്ത മത്സരവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിട്ടിട്ടും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്. ഇതിനു പിന്നിലെ പ്രധാന കരുത്ത് ക്ഷീരകർഷരാണ്. മിൽമയുടെ ക്ഷേമ പദ്ധതികൾ പാൽ സംഭരണത്തിലെയും വിൽപ്പനയിലെയും മികവ് നിലനിർത്തുന്നതിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച കൈവരിക്കാനാണ് ക്ഷീരമേഖല ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025-26 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം മേഖല യൂണിയൻറെ (ടിആർസിഎംപിയു) ആകെ വിറ്റുവരവിൽ 6.87 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എറണാകുളം മേഖല (ഇആർസിഎംപിയു) 5.91 ശതമാനവും മലബാർ മേഖല (എംആർസിഎംപിയു) 8.88 ശതമാനവും വർധനവ് നേടി.

2025-26 ൽ ടിആർസിഎംപിയു പ്രതിദിനം 2,80,039 ലിറ്റർ പാൽ സംഭരിച്ചു. ഇആർസിഎംപിയു 2,93,351 ലിറ്ററും എംആർസിഎംപിയു 6,83,503 ലിറ്ററുമാണ് സംഭരിച്ചത്. 2024-25 ലെ പ്രതിദിന പാൽ സംഭരണം യഥാക്രമം 2,46,620 ലിറ്റർ, 2,51,257 ലിറ്റർ, 6,15,535 ലിറ്റർ എന്നിങ്ങനെയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ടിആർസിഎംപിയുവിൻറെ പ്രതിദിന പാൽവിപണനം 5,73,645 ലിറ്റർ ആയിരുന്നു. ഇആർസിഎംപിയു 4,49,589 ലിറ്ററും എംആർസിഎംപിയു 6,83,117 ലിറ്ററും പാൽ വിറ്റു. 2024-25 ൽ ടിആർസിഎംപിയു-5,53,912, ഇആർസിഎംപിയു-4,33,902, എംആർസിഎംപിയു-6,48,233 എന്നിങ്ങനെയായിരുന്നു പ്രതിദിന വിപണനം.

ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ടിആർസിഎംപിയു 2025-26 ൽ 18 ശതമാനവും, ഇആർസിഎംപിയു 13.75 ശതമാനവും, എംആർസിഎംപിയു 16.50 ശതമാനവും വർധനവ് നേടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.