Sections

അമിതമായ ഉറക്കം പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമോ?

Sunday, Apr 28, 2024
Reported By Soumya
Over Sleep

ക്ഷീണം തീർക്കാൻ ഒരു ദിവസം മുഴുവൻ ഉറങ്ങിതീർക്കുന്നവർ നമുക്കിടയിലുണ്ട്. അവർക്കായി ഒരു വാർത്തയുണ്ട്. ആവശ്യത്തിലധികം ഉറങ്ങുന്നത് പക്ഷാഘാതം വരുത്തുമത്രേ. മുതിർന്ന ഒരു വ്യക്തി തടസ്സം കൂടാതെ എട്ടുമണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ അധികമായാൽ ഉറക്കവും അനാരോഗ്യകരമാണ് എന്നാണ് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അരമണിക്കൂർ വരെ ഉച്ചയ്ക്ക് ഒന്നു മയങ്ങുന്നവരെ അപേക്ഷിച്ച് ഒന്നര മണിക്കൂറിൽ അധികം ഉച്ചയുറക്കം ശീലമാക്കിയവർക്ക് പിന്നീട് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം കൂടുതൽ ആണ്.

ഉച്ചയ്ക്ക് ഉറങ്ങാത്തവർക്ക് ചെറുമയക്കം ശീലമാക്കിയവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത തീരെയില്ല എന്നു പഠനത്തിൽ കണ്ടു. ദീർഘനേരം മയങ്ങുന്നവർക്കും രാത്രി കൂടുതൽ ഉറങ്ങുന്നവർക്കും കൊളസ്ട്രോളിന്റെ അളവിൽ മാറ്റം വരുകയും അരവണ്ണം കൂടുകയും ചെയ്യും. ഇവ രണ്ടും പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. കൂടുതൽ സമയം ഉച്ചയ്ക്കും രാത്രിയിലും ഉറങ്ങുന്നത് ഒട്ടും ആക്ടീവ് അല്ലാത്ത ജീവിത ശൈലിയാണ് സൂചിപ്പിക്കുന്നത്. ഇത് പക്ഷാഘാത സാധ്യത കൂട്ടും.

രാത്രിയിൽ ഒൻപത് മണിക്കൂറൊ അതിലധികമോ ഉറങ്ങുന്നവർക്ക് ഏഴോ അതിലധികമോ മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 23 ശതമാനം കൂടുതലാണെന്നു കണ്ടു. മിതമായി ഉറങ്ങുന്നവരെ അപേക്ഷിച്ച് ദീർഘനേരം ഉച്ചയ്ക്ക് ഉറങ്ങുന്നവർക്കും, രാത്രി കൂടുതൽ മണിക്കൂർ ഉറങ്ങുന്നവർക്കും പക്ഷാഘാതം വരാനുള്ള സാധ്യത 85 ശതമാനം ആണെന്ന് പഠനത്തിൽ തെളിഞ്ഞു.

ആവശ്യത്തിന് ഉറങ്ങേണ്ടത് ആരോഗ്യത്തിന് ആവശ്യമാണെങ്കിലും 'കുംഭകർണസേവ' അത്ര നന്നല്ല എന്ന് ഈ പഠനം അടിവരയിടുന്നു.

അമിതമായ ഉറക്കം സെറോടോണിൻ ഉൾപ്പെടെയുള്ള തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളെ ബാധിക്കും. ഇത് ശരീരത്തിൻറെ പ്രകൃതിദത്ത ക്ലോക്കായ സിർക്കാഡിയൻ റിഥത്തെ സ്വാധീനിക്കുകയും തലവേദന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

ഏഴെട്ട് മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒൻപതോ അതിലധികമോ മണിക്കൂർ രാത്രിയിൽ ഉറങ്ങുന്നവരുടെ മരണനിരക്ക് ഉയർന്നിരിക്കുന്നതായും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.