Sections

ക്രിപ്‌റ്റോ കറന്‍സി പ്രോത്സാഹിപ്പിക്കുന്നതില്‍ സെലിബ്രിറ്റികള്‍ക്ക് വിലക്ക് 

Tuesday, May 17, 2022
Reported By admin
bitcoin

ക്രിപ്റ്റോ ഇടപാടുകളിലെ നിയമ ലംഘനങ്ങള്‍ ഇനി പ്രോസിക്യൂഷന്‍ നടപടികളിലേക്കും നയിച്ചേക്കാം

 

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ എക്‌സ്‌ചേഞ്ചുകള്‍ സെലിബ്രിറ്റികളെ ഉപയോഗിക്കുന്നത് തടയണമെന്ന നിര്‍ദേശവുമായി സെബി. സെലിബ്രിറ്റികളും കായികതാരങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്രിപ്റ്റോ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പക്കരുതെന്നാണ് ശുപാര്‍ശ. ക്രിപ്റ്റോകളും ഡിജിറ്റല്‍ അസറ്റുകളും പരസ്യം ചെയ്യുന്ന കമ്പനികള്‍ക്ക് ഇതില്‍ ശ്രദ്ധ വേണം. ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തണം.

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ ക്രിപ്റ്റോയുടെ വിവിധ വശങ്ങളെ കുറിച്ചുള്ള വിഷയത്തില്‍ സെബി നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ പാര്‍ലമെന്ററി സമിതിക്ക് വിശദമായ പ്രതികരണം സെബി നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ക്രിപ്റ്റോ പരസ്യം ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത്തരം പരസ്യങ്ങള്‍ സംബന്ധിച്ച നിലപാട് പങ്കു വക്കാന്‍ ധനമന്ത്രാലയം സെബിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി ആണ് സെബി നിലപാട് അറിയിച്ചത്. സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍ തുടങ്ങിയ പ്രമുഖരായ വ്യക്തികളെയോ അവരുടെ ശബ്ദമോ ക്രിപ്‌റ്റോ ഉല്‍പ്പന്നങ്ങളുടെ അംഗീകാരത്തിനും പരസ്യത്തിനും ഉപയോഗിക്കരുത് എന്നാണ് സെബി വ്യക്തമാക്കിയത്. ക്രിപ്‌റ്റോ ഇടപാടുകള്‍ അനിയന്ത്രിതമായതിനാല്‍ ആണിത്. പരസ്യം മൂലമുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയോ മറ്റേതെങ്കിലും നിയമത്തിന്റെയോ ലംഘനത്തിന് പ്രമുഖ വ്യക്തികള്‍ തന്നെ ഉത്തരവാദിത്തമേറ്റെടുക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.

അതേപോലെ എല്ലാ പരസ്യങ്ങളിലും ക്രിപ്‌റ്റോ നിക്ഷേപം അപകടസാധ്യതയുള്ളവയാണ്, ഇടപാടുകളില്‍ നിന്നുള്ള നഷ്ടത്തിന് പരാതി നല്‍കാന്‍ ആകില്ല എന്ന രീതിയില്‍ ഒരു വിശദീകരണവും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ക്രിപ്റ്റോ ഇടപാടുകളിലെ നിയമ ലംഘനങ്ങള്‍ ഇനി പ്രോസിക്യൂഷന്‍ നടപടികളിലേക്കും നയിച്ചേക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.