Sections

എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായത്തിൽ 37 ശതമാനം വളർച്ച

Monday, Jul 27, 2026
Reported By Admin
AU Small Finance Bank Q1 Profit Rises 37% to ₹796 Crore

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ 2026 ജൂൺ 30-ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർദ്ധിച്ച് 796 കോടി രൂപയായി ഉയർന്നു.

അറ്റ പലിശ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 32 ശതമാനം വളർച്ചയോടെ 2,695 കോടി രൂപയായി ഉയർന്നു. അറ്റ പലിശ ലാഭനിരക്ക് വാർഷിക അടിസ്ഥാനത്തിൽ 47 ബിപിഎസ് വർദ്ധനവോടെ 5.9 ശതമാനമായി മെച്ചപ്പെട്ടു. പ്രവർത്തന ലാഭം മുൻവർഷത്തെക്കാൾ 9 ശതമാനം വർദ്ധിച്ച് 1,435 കോടി രൂപയിലെത്തി. ട്രഷറി വരുമാനം കൂടാതെയുള്ള പ്രവർത്തന ലാഭം 41 ശതമാനം വർദ്ധനവോടെ 1,426 കോടി രൂപയായി.

ബാങ്കിന്റെ വാർഷിക ആസ്തി ലാഭനിരക്ക് 1.7 ശതമാനത്തിലും ഓഹരി മൂലധന ലാഭനിരക്ക് 15.6 ശതമാനത്തിലും എത്തി. ബാങ്കിന്റെ പ്രവർത്തന ചെലവുകൾ 26 ശതമാനം വർദ്ധിച്ച് 1,949 കോടി രൂപയായി. ഇതര വരുമാനം 33 ശതമാനം വളർച്ചയോടെ 680 കോടി രൂപ രേഖപ്പെടുത്തി.

ആകെ നിക്ഷേപങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനവും മുൻപാദത്തെ അപേക്ഷിച്ച് 3 ശതമാനവും വർദ്ധിച്ച് 1,57,727 കോടി രൂപയായി. കാസ നിക്ഷേപങ്ങൾ വാർഷിക അടിസ്ഥാനത്തിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്തിയതോടെ ബാങ്കിന്റെ കാസ അനുപാതം 29 ശതമാനമായി തുടരുന്നു.

ആകെ വായ്പകൾ മുൻവർഷത്തെക്കാൾ 23 ശതമാനം വളർച്ചയോടെ 1,44,250 കോടി രൂപയായി. വായ്പാ വിതരണത്തിൽ മാത്രം 42 ശതമാനത്തിന്റെ വാർഷിക വളർച്ചയുണ്ടായി. ഈടിന്മേലുള്ള വായ്പാ വിഭാഗം 25 ശതമാനവും, ഈടില്ലാത്ത വായ്പാ വിഭാഗം 11 ശതമാനവും വാർഷിക വളർച്ച കൈവരിച്ചു.

ബാങ്കിന്റെ മൊത്തം കിട്ടാക്കട നിരക്ക് 2.10 ശതമാനവും അറ്റ കിട്ടാക്കട നിരക്ക് 0.76 ശതമാനവുമാണ്. പുതിയ കിട്ടാക്കടങ്ങൾ 22 ശതമാനം കുറഞ്ഞ് 798 കോടി രൂപയായി മാറിയിട്ടുണ്ട്. ബാങ്കിന്റെ ആകെ വകയിരുത്തലുകൾ മുൻവർഷത്തെക്കാൾ 30 ശതമാനം കുറഞ്ഞ് 371 കോടി രൂപയായി. ഇതിൽ ചില പ്രത്യേക ബിസിനസ് വിഭാഗങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള 23 കോടി രൂപയുടെ ഒറ്റത്തവണ വകയിരുത്തലും ഉൾപ്പെടുന്നു. വാർഷിക വായ്പാ നഷ്ട നിരക്ക് മുൻവർഷത്തെ ഒന്നാം പാദത്തിലെ 1.4 ശതമാനത്തിൽ നിന്നും 0.8 ശതമാനമായി ഗണ്യമായി കുറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.