Sections

അമുല്‍ പാല്‍ വില വീണ്ടും വര്‍ധിപ്പിച്ചു; ഈ വര്‍ഷം ഇത് മൂന്നാമത്തെ വര്‍ധന

Saturday, Oct 15, 2022
Reported By admin
amul

ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവര്‍ധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്

 

ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. ഫുള്‍ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയര്‍ത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവര്‍ധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്.

ഉത്സവ സീസണില്‍ പാലിന്റെയും ക്രീമിന്റെയും വില വര്‍ധിപ്പിച്ചത് അമുലിനെതിരെ വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുല്‍ എന്ന പേരില്‍ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്  ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ആണ്. 

വില വര്‍ധിപ്പിച്ചതോടെ ഫുള്‍ ക്രീം പാലിന്റെ വില ഇപ്പോള്‍ ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

ഓഗസ്റ്റില്‍ അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് 2 രൂപയാണ് അന്ന് വര്‍ദ്ധിപ്പിച്ചത്. അമുലിന്റെ ഗോള്‍ഡ്, ശക്തി, താസ പാല്‍ ബ്രാന്‍ഡുകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചെലവും പാലുല്‍പാദന ചെലവും വര്‍ദ്ധിച്ചതിനാല്‍ ആണ് വില വര്‍ദ്ധനവ് എന്നാണ് അമുല്‍ വ്യക്തമാക്കിയിരുന്നത്. 

അതേസമയം, ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനത്തെ  മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ  അറിയിച്ചിരുന്നു.  നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തിലാണ് ലയന പദ്ധതി അമിത് ഷാ അറിയിച്ചത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞരുന്നു. 

ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധനയാണ്  മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരണം വഴി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളുടെയും പാല്‍ ലഭ്യത ഉറപ്പാക്കും.രാജ്യത്തെ പാല്‍ ഉത്പാദനം  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍  ഇരട്ടിയാക്കും. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാല്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.