- Trending Now:
ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ അതിക്രമിച്ച കടന്ന് അക്രമം നടത്തിയ ചൈനീസ് നടപടിയില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. രാജ്യത്ത് 43 ശതമാനം പേര്‍ പൂര്‍ണമായും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവരില്‍ 60 ശതമാനവും ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍സര്‍ക്ക്ള്‍സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്തു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയും ചൈനീസ് ബഹിഷ്‌കരണത്തിന് ഊര്‍ജം പകര്‍ന്നു. ടിക് ടോക്, അലി എക്സ്പ്രസ് തുടങ്ങി 100 ഓളെ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും രാജ്യത്ത് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ ഗാല്‍വന്‍ വാലി സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നായി ബഹിഷ്‌കരാഹ്വാനം ഉണ്ടായിരുന്നു.
2020 നവംബറിലെ ഉത്സവസീസണില്‍ 71 ശതമാനം ഉപഭോക്താക്കളും മെയ്ഡ് ഇന്‍ ചൈന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു. രാജ്യത്തെ 281 ജില്ലകളില്‍ നിന്നായി 18000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്നാണ് ലോക്കല്‍സര്‍ക്ക്ള്‍സ് അവകാശപ്പെടുന്നത്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ അഭിപ്രായപ്പെട്ടത് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചേഴ്സുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുവെന്നത് മാത്രമാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ്.
14 ശതമാനം പേര്‍ 3 മുതല്‍ 5 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഒരു വര്‍ഷത്തിനിടെ വാങ്ങിയിട്ടുണ്ട്. ഏഴു ശതമാനം പേരാകട്ടെ 5 മുതല്‍ 10 തവണയാണ് വാങ്ങിയിരിക്കുന്നത്.
ഇലക്ട്രിക്കല്‍ മെഷിനറി, അപ്ലയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡ്രഗ്സ് തുടങ്ങി നിരവധി വസ്തുക്കള്‍ക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നുണ്ട്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പാര്‍ട്സുകളുടെ ഇറക്കുമതിയില്‍ 12 ശതമാനവും ചൈനയില്‍ നിന്നാണ്.
എന്നാല്‍ ഇന്ത്യയില്‍ 'ബോയ്‌ക്കോട്ട് ചൈന' കാമ്പയിന്‍ ശക്തമായെങ്കിലും, ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈന തന്നെയാണ്. അമേരിക്കയില്‍ നിന്നാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിപ്പട്ടം ഈ വര്‍ഷം ചൈന തട്ടിയെടുത്തത്; ഇന്ത്യ കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ഇറക്കുമതി നടത്തിയ രാജ്യവും ചൈനയാണ്.
2017ലും 2018ലും ചൈന തന്നെയായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ വ്യാപാര പങ്കാളി. 2010-11ല്‍ 4,350 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ചൈനയില്‍ നിന്ന് ഇന്ത്യ നടത്തിയത്. 2011-12ല്‍ ഇത് 5,530 കോടി ഡോളറിലെത്തി. 2016-17ല്‍ ഇത് 6,130 കോടി ഡോളറും 2017-18ല്‍ 7,640 കോടി ഡോളറുമായി ഉയര്‍ന്നു. 2019-20ല്‍ ഇത് 6,530 കോടി ഡോളറായി താഴ്ന്നു. അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്ന് ഒട്ടേറെ ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു; ചൈനീസ് നിക്ഷേപത്തിനും ചില ഉത്പന്നങ്ങള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. സാമൂഹിക മാദ്ധ്യമങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവും ശക്തമായി. എന്നിട്ടും 2021 മാര്‍ച്ച് വരെ 5,870 കോടി ഡോളര്‍ ഇറക്കുമതിയുമായി ചൈന ഒന്നാംസ്ഥാനം നിലനിറുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.