Sections

സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ കോർപറേറ്റുകളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

Monday, Mar 03, 2025
Reported By Admin
Vice President Jagdeep Dhankhar Urges Corporate Investment in Specialized Education

കൊച്ചി: സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിക്ഷേപം നടത്താൻ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ത്യൻ കോർപറേറ്റുകളോട് അഹ്വാനം ചെയ്തു. ഹിന്ദുജാ ഗ്രൂപ്പിൻറെ വിദ്യാഭ്യാസ രംഗത്തെ 75 വർഷത്തെ പ്രവർത്തനങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തുല്യത കൊണ്ടു വരുന്ന മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നും ഒരു ഡീംഡ് സർവകലാശാലയാകുന്നതിൽ അവസാനിക്കുന്നതായിരിക്കില്ല ഹിന്ദുജാ കോളേജ് എന്നും ആഗോള പ്രാധാന്യമുള്ള സ്ഥാപനമായി അതു മാറണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.

അഭയാർത്ഥികളുടെ കുട്ടികൾക്കായുള്ള ഒരു പ്രൈമറി സ്ക്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഹിന്ദുജാ ഗ്രൂപ്പിൻറെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ അതിൻറെ പതാക വാഹക സ്ഥാപനമായ ഹിന്ദുജ കോളേജ് ഓഫ് കോമേഴ്സിലൂടെ 75-ാം വർഷത്തിലും പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ്. ഇന്ന് രാജ്യവ്യാപകമായി ഏഴു ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ് ഹിന്ദുജ ഫൗണ്ടേഷൻ വഴി ഗ്രൂപ്പ് സേവനം നൽകുന്നത്. 2030 ഓടെ ഒരു ദശലക്ഷം വിദ്യാർത്ഥികളെ ശാക്തീകരിക്കാനാണ് പദ്ധതി. വികസിത് ഭാരത് കാഴ്ചപ്പാടിനു മുഖ്യ സംഭാവന നൽകുകയും ലക്ഷ്യമാണ്. ചടങ്ങിൽ മഹാരാഷട്ര ഗവർണർ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു.

വ്യവസായ മേഖലയ്ക്ക് ഉതകുന്ന രീതിയിലെ മികച്ച വിദ്യാഭ്യാസമുള്ളവരുടെ അഭാവം പരിഹരിക്കുന്ന വിധത്തിൽ സ്കിൽ ഡെവലപ്മെൻറ് സെൻറർ രൂപവൽക്കരിക്കാൻ പദ്ധതിയുണ്ടെന്നും നിർമിത ബുദ്ധി, ഡാറ്റാ സയൻസ്, വെൽത്ത് മാനേജ്മെൻറ് തുടങ്ങിയവയിൽ പുതിയ പഠന പരിപാടികൾ ആരംഭിക്കുമെന്നും ഹിന്ദുജ ഫൗണ്ടേഷൻ ചെയർമാൻ അശോക് ഹിന്ദുജ പറഞ്ഞു.

കോളേജിൻറെ ശേഷി മൂന്നു മടങ്ങു വർധിപ്പിക്കുമെന്ന് ഹിന്ദുജ ഫൗണ്ടേഷൻ പ്രസിഡൻറ് പോൾ ഏബ്രഹാം പറഞ്ഞു.

30-ൽ ഏറെ അക്കാദമിക് പരിപാടികളാണ് ഹിന്ദുജ കോളേജ് ലഭ്യമാക്കുന്നത്. 2023-24ൽ നാക് എ+ അംഗീകാരം നേടി. 2022-ൽ കോളേജിന് സ്വയംഭരണ പദവി ലഭിക്കുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.