Sections

കാർഷിക മേഖലയിലെ മൂല്യവർദ്ധന പ്രവർത്തനങ്ങളിൽ ത്രിതല പഞ്ചായത്തുകൾക്ക് മുഖ്യ പങ്ക് : മന്ത്രി പി പ്രസാദ്

Friday, Apr 28, 2023
Reported By Admin
Agriculture Minister

കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു വരുത്തുന്നതിനു മൂല്യവർധിത മേഖലയിലൂടെ സാധിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്


കാർഷിക മൂല്യവർധിത മേഖലയിൽ കൃത്യമായ ദിശബോധത്തോടെയാണ് കൃഷിവകുപ്പ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു വരുത്തുന്നതിനു മൂല്യവർധിത മേഖലയിലൂടെ സാധിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പിൻറെ വിവിധ പദ്ധതികൾ വഴി പ്രാദേശിക സാമ്പത്തിക വികസനമാണ് ലക്ഷ്യമിടുന്നത്. ഇത്തരം മൂല്യവർധിത പ്രവർത്തനങ്ങളിൽ ത്രിതല പഞ്ചായത്തുകൾ മുഖ്യമായ പങ്ക് വഹിക്കണം. കുട്ടനാട്, ഓണാട്ടുകര, കരപ്പുറം എന്നിങ്ങനെ വ്യത്യസ്ത ഭൂപ്രകൃതിയുള്ള ജില്ലയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ കൃഷിരീതികളും അനിവാര്യമാണ്. അതിനാൽ സംസ്ഥാനമൊട്ടുക്കുമുള്ള കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിൽ നിന്നും മാറി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിനാണ് കൃഷിവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആസൂത്രണം നടപ്പിലാക്കുന്നതിലൂടെ മൂല്യ വർദ്ധിത സംരംഭകത്വ സാദ്ധ്യതകൾ കണ്ടെത്തുന്നതിനും, അതിലൂടെ കർഷകന് വരുമാനം വർദ്ധിപ്പിക്കുവാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കൃഷിക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിച്ചുകൊണ്ട് ഉത്പാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കാർഷിക മൂല്യ വർദ്ധനവിലും വിപണനത്തിലും കൂടുതൽ സഹായങ്ങൾ ചെയ്യുവാൻ കഴിയും. പ്രാദേശിക അടിസ്ഥാനത്തിൽ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും വേണ്ട യന്ത്രങ്ങൾ, ചെറുകിട സംസ്കരണ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് ഈ സ്ഥാപനങ്ങൾക്ക് സഹായിക്കാനാകും. കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂടി ഉൾപ്പെടുത്തി സംയോജിത പദ്ധതികൾ തയ്യാറാക്കുവാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി 11 വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള മൂല്യ വർധിത കൃഷി മിഷൻ യാഥാർഥ്യമായി. മൂല്യ വർദ്ധിത സംരംഭകത്വ സാധ്യതകൾക്ക് വഴിതെളിക്കുന്നതിനായി 2109 കോടി രൂപയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെയാണ് കാർഷിക മൂല്യ വർദ്ധന മേഖലയിൽ ആരംഭിക്കുന്നത്. കർഷകർ ഇത് പ്രയോജനപ്പെടുത്തണം. ഇപ്പോൾ തന്നെ കൃഷി വകുപ്പിന്റെ 131 ഉൽപ്പന്നങ്ങൾ ആമസോൺ അടക്കമുള്ള മുൻനിര ഓൺലൈൻ വിപണന പ്ലാറ്റ്ഫോമിൽ 'കേരളാഗ്രോ' ബ്രാൻഡിൽ ലഭ്യമായിട്ടുണ്ട്. കാർഷിക ബിസിനസ് പദ്ധതികൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സിയാൽ മാതൃകയിൽ കർഷകരുടെ കൂടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്പനിയും ഉടനെ നിലവിൽ വരുന്നതാണെന്നും മന്ത്രി അറിയിച്ചു. വിവിധ തദ്ദേശ സ്വയംഭരണ മേധാവികൾ ഉന്നയിച്ച കാര്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി സംഗീത അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. പി.എ.ഒ. സിബി റ്റി നീണ്ടിശ്ശേരി, കൃഷി അഡിഷണൽ ഡയറക്ടർമാർ,കൃഷി- കാർഷിക അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അഡിഷണൽ സെക്രട്ടറി സാബിർ ഹുസൈൻ പദ്ധതി വിശദീകരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.