Sections

2025 സാമ്പത്തിക വർഷം മുത്തൂറ്റ് മിനി കൈകാര്യം ചെയ്യുന്ന ആസ്തി 4141.60 കോടി രൂപയിലെത്തി; സ്വർണ്ണ വായ്പ ബിസിനസ്സിൽ മികച്ച വളർച്ച

Saturday, Jun 21, 2025
Reported By Admin
Muthoot Mini Financiers Reports 21% Revenue Growth in FY2025, Focuses on Gold Loans and Digital Expa

കൊച്ചി: 'മുത്തൂറ്റ് യെല്ലോ' എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീർഘകാലമായി പ്രവർത്തിക്കുന്നതുമായ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെയും അവസാന പാദത്തിലെയും ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ കാലയളവിൽ 21.3 ശതമാനം വളർച്ചയോടെ കമ്പനി 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷം ഇത് 671.84 കോടി രൂപയായിരുന്നു. സ്വർണ്ണ വായ്പ ബിസിനസ്സിലെ തുടർച്ചയായ വളർച്ചയെയാണ് ഇത് കാണിക്കുന്നത്.

കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വാർഷിക വളർച്ചയോടെ 4141.60 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇത് 3,522.77 കോടി രൂപയായിരുന്നു. സ്വർണ്ണ വായ്പകളോടുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും അർദ്ധ നഗര, ഗ്രാമീണ വിപണികളിൽ തങ്ങളുടെ ബ്രാഞ്ച് ശൃംഖല ശക്തിപ്പെടുത്തുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതും വായ്പ വളർച്ചയ്ക്ക് കാരണമായി.

2025 സാമ്പത്തിക വർഷത്തിൽ 21 ശതമാനം വർദ്ധനവോടെ 94.18 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷം ഇത് 77.83 കോടി രൂപയായിരുന്നു. ഇത് കമ്പനിയുടെ പ്രവർത്തന മാതൃകയുടെ കരുത്ത് കൂടുതൽ ഉറപ്പിക്കുന്നു. സ്ഥിരതയുള്ള വരുമാനം, കാര്യക്ഷമമായ ചെലവ് നിയന്ത്രണം, ഉന്നത നിലവാരമുള്ള അണ്ടർറൈറ്റിംഗ് രീതികൾ എന്നിവയാണ് ലാഭത്തിൽ ഉണ്ടായ വളർച്ചയ്ക്ക് പിന്തുണയായത്.

കമ്പനിയുടെ ആസ്തികളുടെ നിലവാരത്തിൽ നിയന്ത്രണം തുടർന്നും നിലനിർത്തി. മൊത്തം നിഷ്ക്രിയ ആസ്തികൾ 0.85 ശതമാനം ആയും അറ്റ നിഷ്ക്രിയ ആസ്തികൾ 0.50 ശതമാനം ആയും നിലനിർത്തി. ഈ കുറഞ്ഞ നിഷ്ക്രിയ ആസ്തി നിലവാരം മുത്തൂറ്റ് മിനിയുടെ ചിട്ടയായ ക്രെഡിറ്റ് സമീപനത്തെയാണ് കാണിക്കുന്നത്. പ്രത്യേകിച്ച് സ്വർണ്ണ വായ്പ വിഭാഗത്തിൽ വേഗത്തിലുള്ള വിതരണവും ഹ്രസ്വകാല തിരിച്ചടവ് സൈക്കിളുകളും പോർട്ട്ഫോളിയോയുടെ മികച്ച സ്ഥിതിക്ക് കാരണമായി.

മുത്തൂറ്റ് മിനിയുടെ മൂലധന പര്യാപ്തതാ അനുപാതം 21.38 ശതമാനം എന്ന ശക്തമായ നിലയിൽ തുടരുകയും ചെയ്യുന്നു. ഇത് നിയന്ത്രണ ഏജൻസികൾ നിർദ്ദേശിക്കുന്ന പരിധിയേക്കാൾ വളരെ കൂടുതലാണ്. ഇത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയും ഭാവി വളർച്ചയ്ക്ക് നിക്ഷേപം നടത്തുന്നതിനുള്ള ശേഷിയും വ്യക്തമാക്കുന്നു.

ഈ കാലയളവിൽ കമ്പനിയുടെ ദീർഘകാല വായ്പകൾക്ക് ഐസിആർഎ 'എ' (സ്റ്റേബിൾ)' റേറ്റിംഗ് നൽകി. നേരത്തെ കെയർ റേറ്റിംഗ്സ് ലിമിറ്റഡ് കെയർ എ- സ്റ്റേബിൾ, ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് ഐഎൻഡി എ- സ്റ്റേബിൾ എന്നീ റേറ്റിംഗുകൾ ലഭിച്ചിരുന്നു. ഐസിആർഎ പോലെയുള്ള മുൻനിര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ റേറ്റിംഗ് മുത്തൂറ്റ് മിനിയുടെ സ്ഥിരതയുള്ള സാമ്പത്തിക പ്രകടനവും ശക്തമായ ആസ്തി നിലവാരവും ഇന്ത്യയിലുടനീളമുള്ള വികസിപ്പിക്കാവുന്ന പ്രവർത്തനങ്ങളെയുമാണ് കാണിക്കുന്നത്.

2025 സാമ്പത്തിക വർഷം ചിട്ടയായ വികാസത്തിൻറെ വർഷമായിരുന്നു. വിവിധ പ്രദേശങ്ങളിലുടനീളം സ്വർണ്ണ വായ്പകൾക്കുണ്ടായ വർദ്ധിച്ച ആവശ്യം തങ്ങൾ കൈകാര്യം ചെയ്യുന്ന ആസ്തിയിലും വരുമാനത്തിലും മികച്ച വർദ്ധനവിന് കാരണമായി. പോർട്ട്ഫോളിയോയുടെ ഗുണനിലവാരം നിലനിർത്തുന്നതിലും ലളിതവും സുരക്ഷിതവുമായ വായ്പ പദ്ധതികളുമായി സേവനം ലഭിക്കാത്ത ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് എത്താനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

വരുമാനം, കൈകാര്യം ചെയ്യുന്ന ആസ്തി, അറ്റാദായം എന്നിവയിലെ ഇരട്ട അക്ക വളർച്ച തങ്ങളുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ്. പ്രവർത്തനങ്ങളുടെ വിപുലീകരണത്തോടെയും ഡിജിറ്റൽ സേവനങ്ങളിലൂടെയും തങ്ങളുടെ ശാഖകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു. അപകടസാധ്യതകൾ നിയന്ത്രിച്ചുകൊണ്ട് കാര്യക്ഷമമായി വളരാൻ ഞങ്ങളെ സഹായിച്ചു. 2026 സാമ്പത്തിക വർഷത്തിലും വിപണന ശൃംഖല കൂടുതൽ ശക്തിപ്പെടുത്തി ഉപഭോക്തൃ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഈ വളർച്ച തുടരാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. ഇ. മത്തായി പറഞ്ഞു.

വേഗമേറിയതും കൂടുതൽ സുതാര്യവുമായ സേവനങ്ങൾ ലഭ്യമാക്കാനായി കമ്പനി തങ്ങളുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിൽ നിക്ഷേപം നടത്തി. മുത്തൂറ്റ് മിനിയുടെ മൊബൈൽ ആപ്പ്, ഡിജിറ്റൽ സ്വർണ്ണ വായ്പ പുതുക്കലുകൾ, ഉപഭോക്തൃ അറിയിപ്പുകൾ എന്നിവ ഉപഭോക്താക്കളെ നിലനിർത്തുന്നതിനും സാധാരണ ഇടപാടുകൾക്ക് ബ്രാഞ്ചുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിച്ചു.

2025 മാർച്ചിലെ കണക്കനുസരിച്ച് മുത്തൂറ്റ് മിനി 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 948 ശാഖകളിലൂടെ സേവനം നൽകുന്നു. 5,000ലധികം ജീവനക്കാരുടെ പിന്തുണയോടെ 25 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് സേവനം ലഭ്യമാക്കുന്നത്. ദക്ഷിണേന്ത്യയിലും പശ്ചിമ ഇന്ത്യയിലുമുള്ള ഉയർന്ന സാധ്യതകളുള്ള വിപണികളിൽ കമ്പനിയുടെ വിതരണ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.