Sections

വ്യവസായ രംഗത്തെ പുരോഗതി ലക്ഷ്യമിട്ട് എംഎസ്എംഇ ക്ലിനിക്ക്: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

Saturday, Mar 26, 2022
Reported By Admin
P Rajeev MSME Clinic

എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള ശ്രമമാണ് നടത്തുക

 

സംസ്ഥാന സര്‍ക്കാര്‍ എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മികച്ച അന്തരീക്ഷം വികസിപ്പിക്കുകയാണ്. വ്യവസായ രംഗത്തെ പുരോഗതിയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് കേരള ബ്രാന്‍ഡ് ശക്തിപ്പെടുത്തും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ഈ കോവിഡ് കാലത്ത് പുതിയതായി 12,000 എംഎസ്എംഇകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

ഒരുലക്ഷം സംരംഭങ്ങള്‍ 2022-23 വര്‍ഷത്തില്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംരംഭക വര്‍ഷം  പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുഖ്യമന്ത്രി വിശദമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തും. എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള ശ്രമമാണ് നടത്തുക. പൊതുമേഖലാ സ്ഥാപന മേധാവികളുമായും തൊഴിലാളി യൂണിയനുകളുമായും ചര്‍ച്ച നടത്തും.

സംരംഭകരുടെ സംശയമകറ്റാനും പ്രശ്‌നപരിഹാരത്തിനും ഉപദേശങ്ങള്‍ നല്‍കാനുമായി എംഎസ്എംഇ ക്ലിനിക്കുകള്‍ തുടങ്ങി. വ്യവസായമന്ത്രി പി രാജീവ് ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനംചെയ്തു. പദ്ധതിയില്‍ എല്ലാ ജില്ലയിലും വിദഗ്ധരുടെ പാനലും തയ്യാറാക്കി. ഇതിലൂടെ സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കും. വിദഗ്ധരുടെ സേവനം സംരംഭകര്‍ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ എംഎസ്എംഇ ക്ലിനിക്കുകള്‍ തുറന്നത്. ലൈസന്‍സിങ്, മാര്‍ക്കറ്റിങ്, ഫൈനാന്‍സിംഗ്, എക്സ്പോര്‍ട്ടിങ്, ബാങ്കിങ്, ജി എസ് ടി, ടെക്‌നോളജി തുടങ്ങി എല്ലാ മേഖലയിലും ക്ലിനിക്ക് വഴി സഹായമെത്തും. ബുദ്ധിമുട്ടുകള്‍ നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇത് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. ഇതിലേക്കായി വിവിധ മേഖലകളില്‍ വിഷയ വിദഗ്ധരായവരെ ക്ലിനിക്കില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കുകയെന്ന ആശയമാണ് എം എസ് എം ഇ ക്ലിനിക്ക് എന്ന ആശയത്തിന്റെ അടിസ്ഥാന തത്വമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായ സംരംഭകര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും നേരിടുന്ന പ്രയാസങ്ങളും അതിവേഗം പരിഹാരം കാണാന്‍ എം എസ് എം ഇ ക്ലിനിക്കിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐ എ എസ് അധ്യക്ഷനായിരുന്നു. കൂടാതെ കെ എസ് എസ് ഐ എ, സി ഐ ഐ, ഫിക്കി, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. എല്ലാ ജില്ലകളിലെയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എം എസ് എം ഇ ക്ലിനിക്കിനായി എംപാനല്‍ ചെയ്യപ്പെട്ട വിഷയ വിദഗ്ധരും ചടങ്ങിന്റെ ഭാഗമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.