Sections

തമിഴ്‌നാട് പാലിന് മൂന്ന് രൂപ കുറച്ചപ്പോള്‍ കേരളം ആറ് രൂപ കൂട്ടി

Thursday, Nov 24, 2022
Reported By MANU KILIMANOOR

പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം 

ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റികൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ പാല്‍ വില കുറച്ചപ്പോള്‍ കേരളം പാല്‍ വിലയില്‍ ആറു രൂപ വര്‍ദ്ധിപ്പിച്ച് കേരളീയര്‍ക്ക് നല്‍കിയത് ഇരുട്ടടി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രഖ്യാപനത്തോടെ നവംബര്‍ നാലു മുതലാണ് പാല്‍വില കുറച്ചത്. വര്‍ദ്ധന നിലവില്‍ വരുന്നതോടെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള നീല കവര്‍ പാലിന് ലിറ്ററിന് 52 രൂപയാകും വില.ക്ഷീര കര്‍ഷകരെ രക്ഷിക്കാനെന്ന പേരിലാണ് പാല്‍ വില ഒറ്റയടിക്ക് 6 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറും. തൈര്, നെയ്യ് തുടങ്ങിയവയ്ക്കും വില വര്‍ദ്ധിക്കുമെങ്കിലും എത്ര രൂപ വരെ എന്നു തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കുന്നത് 3 വര്‍ഷത്തിനു ശേഷമാണ്.

2019 ല്‍ ലീറ്ററിനു 4 രൂപയാണു കൂട്ടിയത്. വില കൂട്ടുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയെന്നാണ് മില്‍മയുടെ വാദം എന്നാല്‍ നവംബര്‍ ഒന്നിന് ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 4 രൂപ വര്‍ദ്ധിച്ചിരുന്നു. ചാക്കൊന്നിന് വര്‍ദ്ധന 200 രൂപയായിരുന്നു. കാലിത്തീറ്റയ്ക്ക് വില വര്‍ദ്ധിപ്പിച്ച ശേഷം പാല്‍ വില വര്‍ദ്ധിപ്പിച്ചതുകൊണ്ട് കര്‍ഷകര്‍ക്ക് എങ്ങനെ നേട്ടമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്.വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്ന സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊണ്ടാണ് പാല്‍ വിലയും വര്‍ദ്ധിക്കുന്നത്. അരിയുടേയും പലവ്യജ്ഞനത്തിന്റേയും മാത്രമല്ല, സോപ്പിന്റേയും ബിസ്‌കറ്റിന്റേയും വരെ വില കുത്തനെ കയറിപോയത് കണ്ട് അന്ധാളിച്ചു നില്‍ക്കുന്നവരെ സംബന്ധിച്ചിത്തോളം കൂനിന്മേല്‍ കുരുവെന്ന പോലെയായി പാല്‍വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം.സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തുന്ന പാലിനും വില കൂടും.

ഇതര സംസ്ഥാന ഡെയറികള്‍ക്കാണ് ഇവിടത്തെ പാല്‍വില വര്‍ദ്ധന ലോട്ടറിയാകുന്നത്. മാത്രമല്ല, പാല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. അതും ഏറെ നേട്ടമാകുന്നത് സ്വകാര്യ കമ്പനികള്‍ക്കാണ്.തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പാല്‍ കേരളത്തില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ വില കുറച്ചതു കാരണം കൂടുതല്‍ ലാഭത്തിനു വേണ്ടി അവിടത്തെ സ്വകാര്യ കമ്പനികള്‍ ലക്ഷ്യം വച്ചത് കേരളത്തിലെ വിപണിയാണ്.കേരളത്തില്‍ മില്‍മയെ പോലെ തമിഴ്‌നാട്ടില്‍ ആവിന്‍ എന്ന പൊതുമേഖലാ കമ്പനി വഴിയാണ് സര്‍ക്കാരിന്റെ പാല്‍ വിപണനം. ഡിസ്‌കൗണ്ട് കാര്‍ഡുകളും പാല്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാല്‍ വില കുറച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ആവിന്‍ കമ്പനിക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കി.ടോണ്‍ഡ് മില്‍ക്ക് (നീല) ലിറ്ററിന് 43 രൂപയായിരുന്നത് നവംബര്‍ 4 മുതല്‍ 40 ആയി. കാര്‍ഡ് ഉടമസ്ഥര്‍ക്ക് 37 രൂപ മാത്രം.സ്റ്റാന്റേര്‍ഡൈസസ് മില്‍ക്ക് (ഗ്രീന്‍) 47 രൂപായിരുന്നത് 44 ആയി. കാര്‍ഡുള്ളവര്‍ക്ക് 42 രൂപ.കര്‍ണ്ണാടകത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ സെപ്തംബര്‍ 11നാണ് പാല്‍വില ലിറ്ററിന് 3 രൂപ കൂട്ടി 40 രൂപയാക്കിയത്. 37 രൂപയായിരുന്നു മുന്‍വില. കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്) വഴിയാണ് കര്‍ണ്ണാടകയിലെ പാല്‍വില്പന.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.