Sections

കറുത്ത പൊന്നിന്റെ മാറ്റ് കുറയാതെ നോക്കാം

Friday, Feb 18, 2022
Reported By Admin
pepper

കൂനിന്മേല്‍ക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ  ശനിദശയാണിപ്പോള്‍

 

മലയാളികര്‍ഷകരുടെ അരുമയായ കറുത്തപൊന്നാണ് കുരുമുളക്. പണ്ടുകാലത്ത് ദീര്‍ഘകാലം നല്ല വിളവുനല്‍കിയിരുന്ന കുരുമുളകുവള്ളികള്‍ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ ഉത്പാദനശേഷിവളരെക്കുറവും. കൂനിന്മേല്‍ക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ നമ്മുടെ അഭിമാനമായിരുന്ന കുരുമുളകിന്റെ  ശനിദശയാണിപ്പോള്‍. അതിനെ മറികടക്കാന്‍ ഇപ്പോള്‍ ഉള്ള കുരുമുളകുവള്ളികളെങ്കിലും സംരക്ഷിച്ച് നിര്‍ത്തേണ്ടതുണ്ട്.  അതിന് കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കണം കറുത്തപൊന്നിനെ ബാധിക്കുന്ന ചില പ്രധാനരോഗങ്ങളെ ഇല്ലാതാക്കാനുള്ള വഴികള്‍ ഇതാ.

ദ്രുതവാട്ടം

കുരുമുളകു വള്ളികളെ ബാധിക്കുന്ന അതി ഗുരുതരമായ രോഗമാണ് ദ്രുതവാട്ടം. കാലവര്‍ഷക്കാലത്ത് പരക്കെ കാണപ്പെടുന്നരോഗത്തിന് കാരണം ഫൈറ്റോഫ്തോറ കാപ്സിസി എന്നയിനത്തില്‍പ്പെട്ട കുമിളാണ്  കാരണം. വള്ളിയെ മൊത്തം സബാധിച്ച് നശിച്ചുപോകുന്നതാണ് ദ്രുതവാട്ടം.
നിയന്ത്രണം
കുരുമുളക് വള്ളിയുടെ ചുവടുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
രോഗപ്രതിരോധശേഷിയുള്ള വള്ളിത്തലകള്‍ അലെങ്കില്‍ ഇനങ്ങള്‍ തിരഞ്ഞെടുക്കണം. നടീല്‍വസ്തുക്കള്‍ രോഗമില്ലാത്ത വള്ളികളില്‍ നിന്ന ശേഖരിക്കുക.
രോഗം വന്ന് ഉണങ്ങിപ്പോയി തോട്ടത്തില്‍ നില്‍ക്കുന്ന ചെടികളെ പറിച്ചെടുത്ത് കത്തിച്ച് നശിപ്പിക്കണം.
ഒരു ശതമാനം ബോര്‍ഡോമിശ്രിതം ഇലകളില്‍ തളിക്കുക, 0.2 ശതമാനം വീര്യമുള്ള സി.ഒ.സി. കലക്കി കൊടിയൊന്നിന് 5-10 ലിറ്റര്‍ പ്രകാരം തടങ്ങളില്‍ ഒഴിച്ചുകൊടുക്കുക.
ഓരോ കൊടിയുടെയും തടത്തില്‍ മഴയ്ക്കുമുന്‍പ് 50 ഗ്രാം ട്രൈക്കോഡര്‍മ വീതം കലക്കിയൊഴക്കുക മഴയ്ക്കുശേഷവും 50ഗ്രാം വീതം പ്രയോഗിക്കണം.

പൊള്ളുരോഗം(തിരികൊഴിച്ചില്‍)

തിരികൊഴിച്ചില്‍ രോഗം കുരുമുളകിന്റെ വിളവിനെ സാരമായി ബാധിക്കുന്നു. ഇത് മഴക്കാലത്തിന്റെ ഒടുവിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇലകളില്‍ മഞ്ഞവലയത്തോടുകൂടിയ തവിട്ടു പുള്ളിക്കുത്തുകള്‍ കണ്ടുവരുന്നതാണ് രോഗത്തിന്റെ ലക്ഷണങ്ങളിലൊന്ന്. തുടക്കത്തില്‍ തിരികളുടെ അറ്റത്ത് തവിട്ടുനിറത്തിലുള്ള പാടുകള്‍ കാണപ്പെടുകയും  പിന്നീട് ചെറിയ മണികള്‍ പൊട്ടിപ്പോവുകയും തിരി ആകമാനം പൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
നിയന്ത്രണം
കുരുമുളകുതോട്ടത്തിലെ ചോല നിയന്ത്രിക്കുകയാണ് ഇത് നിയന്ത്രിക്കാനുള്ള ആദ്യപടി. ഒരു ശതമാനം വീര്യത്തിലുള്ള ബോര്‍ഡോമിശ്രിത് സ്പ്രേചെയ്തുകൊടുക്കുക, അല്ലെങ്കില്‍ ഒരു ശതമാനം വീര്യത്തില്‍ കാര്‍ബെന്റാസിം ലായനി തളിച്ചു കൊടുക്കുകയെന്നതാണ് ഇതിന്റെ പ്രതിവിധി.

സാവധാനവാട്ടം

നിമാവിരയുടെ ബാധകൊണ്ടും വള്ളിയെ സാവധാനം മാത്രം ബാധിക്കുന്ന കുമിള്‍ കാരണവും ഉണ്ടാകുന്ന വാട്ടമാണ് സാവധാനവാട്ടം എന്നറിയപ്പെടുന്നത്. സാവധാനവാട്ടം സാധാരണയായികാണപ്പെടുന്നത് മഴക്കാലത്തിന് ശേഷമാണ്. ഇലകളില്‍ മഞ്ഞളിപ്പ്, ഇല കൊഴിയല്‍, കൊടികളില്‍ വാട്ടംഎന്നിവയാണ് സാവധാനവാട്ടത്തിന്റെ ലക്ഷണങ്ങള്‍. അടുത്ത ൃരു മഴയോടെ വള്ളികള്‍ ആരോഗ്യം വീണ്ടെടുത്തേക്കാം. എന്നാല്‍ രണ്ടുമൂന്നു വര്‍ഷം കൊണ്ട് വള്ളികള്‍ പൂര്‍ണമായി നശിച്ചുപോവും.
നിയന്ത്രണം
രോഗംമൂലം നശിച്ച വള്ളികളുടെ വേര്‍് ഉള്‍പ്പെടെ നശിപ്പിക്കുക.
കൊടികള്‍ നടുന്നതിന് മുന്‍പ് കുഴിയെടുത്ത് അതില്‍ നിറയെ ചപ്പു ചവറുകള്‍ നിറച്ച് കത്തിക്കുക,
വിരബാധയേല്‍ക്കാത്ത കൊടികള്‍ മാത്രം നടീര്‍വസ്തുവായി ഉപയോഗിക്കുക.
വിരബാധരൂക്ഷ്മായ സ്ഥലങ്ങളില്‍ പൗര്‍ണമിയെന്ന പ്രതിരോധശേഷിയുള്ളയിനം വള്ളികള്‍ ഉപയോഗിക്കുക.
ട്രൈക്കോഡര്‍മ/പോച്ചോണിയ എന്നിവകൊടിയോരോന്നിനും 50 ഗ്രാം വീതം നല്‍കുക.
കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവ മൂന്നുമാസത്തിലൊരിക്കല്‍ പുതര്‍ത്തി വള്ളിത്തടത്തില്‍ ഒഴിക്കുക.
ശീമക്കൊന്നയുടെ ഇലകള്‍, വേപ്പിന്റെ ഇലകള്‍ എന്നിവയുപയോഗിച്ച് പുതയിടുക.
ഇത്രയുമാണ് കുരുമുളക് കര്‍ഷകര്‍ തങ്ങളുടെ വിളവ് വര്‍ധിപ്പിക്കാനായും രോഗങ്ങളെ അകറ്റാനായും

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുരുമുളകിനെ ബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. ഇലകള്‍ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും തിരി പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.
നിയന്ത്രണം
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വള്ളിത്തലകള്‍ ശേഖരിക്കുക, ആരോഗ്യമുള്ളചെടികള്‍ മാത്രം തടത്തില്‍ നിര്‍ത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.
നിയന്ത്രണം
രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.