Sections

കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ 29ന് തുറക്കും

Thursday, Nov 17, 2022
Reported By MANU KILIMANOOR

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച തീയ്യതിയില്‍ ഉദ്ഘാടനത്തിന് കേന്ദ്രം തയ്യാറല്ല

കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേയായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഈ മാസം 29നാണ് ഉദ്ഘാടനം. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.നവംബര്‍ ഒന്നിന് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിച്ചില്ല. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ പണി പൂര്‍ത്തിയാവാനുണ്ടെന്ന കാരണം പറഞ്ഞ് ഉദ്ഘാടനം നീട്ടി. മുഖ്യമന്ത്രിയെ ഉദ്ഘാടകനാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും അതും കേന്ദ്രം വെട്ടി.

കേന്ദ്രമന്ത്രി ഗഡ്ഗരിയാണ് പാലം ഉദ്ഘാടനം ചെയ്യുക. കേന്ദ്രമന്ത്രി ജയശങ്കര്‍ നേരത്തേ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മത്സരിക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. ബി.ജെ.പിക്ക് ശക്തമായ സ്വാധീനവുമുണ്ട്. പാലം വികസനം ചര്‍ച്ചയായാല്‍ അത് ബിജെപിക്ക് അനുകൂലമാവുമോ എന്നാണ് സര്‍ക്കാരിന്റെ ആശങ്ക.2018 ഡിസംബറിലാണ് പാത നിര്‍മ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന പ്രത്യേകതയും ഇതിനുണ്ട്.2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. ആറ്റിന്‍കുഴിയില്‍ തുടങ്ങി കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്ക് സമീപമാണ് മേല്‍പ്പാലം അവസാനിക്കുന്നത്. 200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് കൂടാതെ പാലത്തിനടിയില്‍ 7.75 മീറ്റര്‍ വീതിയിലുള്ള റോഡുമുണ്ട്.പാലം ഉദ്ഘാടനത്തിന് പുറമേ 45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലുമാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. കുതിരാന്‍ തുരങ്കപാത ഉള്‍പ്പെടുന്ന വടക്കാഞ്ചേരി- മണ്ണുത്തി ആറുവരി പാതയും കഴക്കുട്ടം എലിവേറ്റഡ് ഹൈവേയും ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും അന്ന് കേന്ദ്രമന്ത്രി ഗഡ്ഗരി നടത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.