Sections

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് സംസ്ഥാനത്തെ ഏറ്റവും മികച്ച കാർഷിക ഗ്രാമവികസന ബാങ്ക് പദവി

Tuesday, Nov 22, 2022
Reported By MANU KILIMANOOR

സമൃദ്ധകൊച്ചി പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പത്ത് രൂപയ്ക്ക് ഉച്ചയൂണ് പരിപാടിയിലേയ്ക്ക് ബാങ്ക് ഒരു ലക്ഷം രൂപ നൽകി

ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ, പാലാരിവട്ടം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച കാർഷിക ഗ്രാമവികസന ബാങ്ക് ആയി തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ക്രിയാത്മകവും വൈദഗ്ദ്ധ്യവും നിറഞ്ഞ ബാങ്ക് ഇടപാടുകളെ, അതിസൂക്ഷ്മമായ ഉന്നതതല വിലയിരുത്തലിലൂടെയാണ്, സഹകരണവകുപ്പ്, സംസ്ഥാനത്തെ എഴുപത്താറ് കാർഷിക ഗ്രാമവികസന ബാങ്കുകളിൽ നിന്ന് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ കാർഷിക ഗ്രാമവികസന ബാങ്ക് ആയി അംഗീകരിച്ചത്.2019 - 2020 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ കാർഷിക ഗ്രാമവികസന ബാങ്ക് ആയിരുന്നു, കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്.ബാങ്കിന്റെ പ്രവർത്തനമികവിനെ അംഗീകരിച്ച സഹകരണ വകുപ്പ്, ബാങ്കിനെ ക്ലാസ്സ് വൺ തലത്തിലേക്ക് ഉയർത്തിക്കൊണ്ട് ആണ് അഭിനന്ദിച്ചത്. 2004 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക്, പത്ത് ശതമാനം ലാഭവിഹിതം സഹകാരികൾക്ക് നൽകി വരുന്നു.

മുളന്തുരുത്തിയിലും കുണ്ടന്നൂരും ശാഖകൾ തുറന്ന് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബാങ്കിന്റെ മൂന്നാമത്തെ ശാഖ, ചേരാനല്ലൂരിൽ ഉടനെ പ്രവർത്തനം ആരംഭിയ്ക്കും എന്ന് ബാങ്ക് പ്രസിഡണ്ട് സി.കെ.റെജി പ്രതസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾ പൊതുജനങ്ങളെ അറിയിയ്ക്കുന്നതിനും കർഷകരെ ആദരിയ്ക്കുന്നതിനും വേണ്ടി നടത്തിയ പ്രതസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള പ്രവർത്തനത്തിലൂടെ, താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനിലും ജനകീയ കാർഷിക ഗ്രാമവികസന പദ്ധതി സംഘടിപ്പിച്ച്, ജനമദ്ധ്യത്തിലേയ്ക്ക് ബാങ്ക് ഇറങ്ങി ചെല്ലുകയായിരുന്നു. ആ ബാങ്കിന്റെ ഈ നേട്ടങ്ങളുടെ പുറകിൽ പ്രവർത്തിച്ചത് കണയന്നൂർ താലൂക്കിലെ കർഷകരും കാർഷിക മേഖലയിലെ തൊഴിലാളികളും സാധാരണക്കാരായ പൊതുജനങ്ങളുമാണ്. ഈ സന്ദർഭത്തിൽ, ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന കർഷകരെ ആദരിയ്ക്കുവാൻ ബാങ്ക് ഭരണസമിതി തീരുമാനമെടുത്തു.

താലൂക്കിലുള്ള പതിനഞ്ച് പഞ്ചായത്തുകളിൽ, ഓരോ പഞ്ചായത്തിലെയും കൃഷി ഓഫീസിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തിരഞ്ഞെടുത്ത മികച്ച കർഷകനെയും കർഷകയെയും ആണ് ആദരിയ്ക്കുന്നത്. അതിനായി കൃഷിവകുപ്പ് പതിനഞ്ച് കർഷകരെയും പതിനഞ്ച് കർഷകമാരെയും തിരഞ്ഞെടുത്ത് പട്ടിക ബാങ്കിന് കൈമാറിക്കഴിഞ്ഞു.ആദരിയ്ക്കൽ ചടങ്ങുകളുടെ ഉദ്ഘാടനം 19.11.2022, വൈകുന്നേരം മൂന്നര മണിക്ക്, മുളന്തുരുത്തി,പള്ളിത്താഴം, നെഫ്റ്റ് ഓഡിറ്റോറിയത്തിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിയ്ക്കും. ബാങ്കിന്റെ 2023 വർഷത്തെ കലണ്ടർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി പ്രകാശിപ്പിയ്ക്കും.ബാങ്ക് ക്ലാസ്സ് വൺ ആക്കിയതിന്റെ പ്രഖ്യാപനം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത നടത്തും.

എരുവേലി, കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനുള്ള ധനസഹായ വിതരണം ITM, KSCARD ബാങ്ക് പ്രിൻസിപ്പൽ ശ്രീദേവി എസ്.തെക്കിനേഴത്ത് നിർവ്വഹിയ്ക്കും. JLG ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. ബാങ്കിന്റെ JLG വായ്പകൾ ഫലപ്രദമായ രീതിയിൽ വിനിയോഗിച്ച തുരുത്തിക്കര സയൻസ് സെന്ററിന്റെ ഭാരവാഹികളെ യോഗത്തിൽ പ്രത്യേകം ആദരിയ്ക്കും.ബാങ്കുമായി ബന്ധപ്പെടുന്നവരുടെ സാമ്പത്തിക ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ ഭരണസമിതിയും ജീവനക്കാരും ഒരുപോലെ പ്രതിജ്ഞാബദ്ധരാണ്. JLG വായ്പകൾ സ്വീകരിച്ച് തൊഴിൽ മേഖല കണ്ടെത്തി കുടുംബം പുലർത്തുന്ന നൂറുകണക്കിന് അംഗങ്ങൾ ബാങ്കിന്റെ അഭിമാനമാണ് എന്ന് സി.കെ.റെജി എടുത്തുപറഞ്ഞു.ബാങ്കും തുരുത്തിക്കര സയൻസ് സെന്ററുമായി ചേർന്ന്, ഹരിതഭവനം പദ്ധതിയിലൂടെ നവീന കൃഷി രീതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലൂടെ സ്വയം തൊഴിൽ കണ്ടെത്തി, ജീവിതനിലവാരം മെച്ചപ്പെടുത്താൻ അനേകരെ പ്രാപ്തരാക്കിയിട്ടുണ്ട്.വേഴപ്പറമ്പിൽ ഒന്നരയേക്കർ സ്ഥലത്ത് രണ്ട് വർഷമായി ബാങ്ക് നേരിട്ട് പലതരത്തിലുള്ള വിളകൾ വിളയിച്ചുവരുന്നു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ കാർഷിക സംരംഭം ബാങ്ക് ഏറ്റെടുത്തു നടത്തുന്നത്. ഈ വർഷം ബാങ്കിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷിയാണ് ചെയ്തിരിക്കുന്നത്.

സഹകാരികളുടെ ഒരു കൈത്താങ്ങ് എന്ന പേരിൽ ആരക്കുന്നം A.P. വർക്കി മിഷൻ ആശുപത്രിയുമായി സഹകരിച്ച്, നിർദ്ധനരായ വൃക്കരോഗികൾക്ക് സൗജന്യമായി ആയിരം ഡയാലിസിസ് നടത്തിയിട്ടുണ്ട്.പ്രളയകാലത്ത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി 50 ലക്ഷം രൂപ ബാങ്ക് നൽകിയിട്ടുണ്ട്. കൂടാതെ,കെയർ ഹോം പദ്ധതി പ്രകാരം ഒരു വീടും പണിത് നൽകി. കൊവിഡ് മഹാമാരിയുടെ കാലത്ത് വാക്സിൻ ചലഞ്ചിലേയ്ക്ക് 20 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും, മറ്റ് സഹായങ്ങളും ചെയ്തിരുന്നു.സമൃദ്ധകൊച്ചി പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പത്ത് രൂപയ്ക്ക് ഉച്ചയൂണ് പരിപാടിയിലേയ്ക്ക് ബാങ്ക് ഒരു ലക്ഷം രൂപ നൽകി ഭാഗഭാക്കായി. വിദ്യാതരംഗം പദ്ധതിയുടെ ഭാഗമായി താലൂക്കിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കടമക്കുടി മേഖലയിൽ 16 ടാബുകൾ വിതരണം ചെയ്തു.തീർത്തും നിർദ്ധനരായ വായ്പക്കാരെ സഹായിയ്ക്കാൻ ബാങ്ക് ആരംഭിച്ച ഞങ്ങളുണ്ട് കൂടെ പദ്ധതി പ്രകാരം ബാങ്ക് ജീവനക്കാരും, ഭരണസമിതി അംഗങ്ങളും ചേർന്ന് ഒരു വീട്ടമ്മയുടെ വായ്പ തിരിച്ചടച്ച് ആധാരം തിരികെ നൽകി.പത്ര സമ്മേളനത്തിൽ ബാങ്ക് പ്രസിഡണ്ട് സി. കെ. റജിയെ കൂടാതെ, വൈസ് പ്രസിഡണ്ട് എൻ. എൻ. സോമരാജൻ, ഡയറക്ടർമാരായ എൻ. യു. ജോൺകുട്ടി, സുൽഫി പി. ഇസ്, സി. ജെ. ജോയ്, സെക്രട്ടറി ഷെർലി കുര്യാക്കോസ്, മാനേജർ സിജു പി.എസ് തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.