Sections

ബ്രിക്സ് കൃഷി മന്ത്രിമാരുടെ 15-ാമത് യോഗത്തിൽ സുസ്ഥിര കൃഷിയോടുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ചു

Saturday, Apr 19, 2025
Reported By Admin
At the 15th BRICS Agriculture Ministers' Meeting, India emphasized support for small farmers and cal

ബ്രിക്സ് കൃഷി മന്ത്രിമാരുടെ 15-ാമത് യോഗത്തിൽ, സമഗ്രവും, തുല്യവും, സുസ്ഥിരവുമായ കൃഷിയോടുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ചു. ആഗോള കാർഷിക തന്ത്രങ്ങളിൽ ചെറുകിട, നാമമാത്ര കർഷകരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഊന്നിപ്പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൃഷി കേവലം സാമ്പത്തിക പ്രവർത്തനമല്ല, മറിച്ച് ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം, ഭക്ഷണം, അന്തസ്സ് എന്നിവയുടെ ഉറവിടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുകിട കർഷകരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്തില്ലെങ്കിൽ ആഗോള ഭക്ഷ്യസുരക്ഷയും ഗ്രാമവികസന ലക്ഷ്യങ്ങളും അപൂർണ്ണമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തിലെ 510 ദശലക്ഷം ചെറുകിട കർഷകർ ആഗോള ഭക്ഷ്യവ്യവസ്ഥയുടെ നട്ടെല്ലാണെന്നും എന്നാൽ കാലാവസ്ഥാ വ്യതിയാനം, വിലയിലെ ചാഞ്ചാട്ടം, വിഭവ ദൗർലഭ്യം എന്നിവ നേരിടുന്നതിൽ ഏറ്റവും ദുർബലരാണെന്നും കേന്ദ്ര മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എടുത്തുപറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാൻ ചെറുകിട കർഷകർക്ക് നമ്മുടെ നയപരമായ പിന്തുണ ആവശ്യമാണെന്നും ശ്രീ ചൗഹാൻ പറഞ്ഞു.

കാർഷിക വ്യാപാര മേള നടത്തേണ്ടതിന്റെയും ആഗോള വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടതിന്റെയും ചെറുകിട കർഷകർക്ക് അർഹമായ വില ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത യോഗം ചൂണ്ടിക്കാട്ടി. ചെറുകിട ഉടമകളെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പൊതു ഭക്ഷ്യ സംഭരണ സംവിധാനങ്ങൾ, മിനിമം താങ്ങുവില (എംഎസ്പി), മൂല്യ ശൃംഖലകൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ 800 ദശലക്ഷത്തിലധികം പേർക്ക് സൗജന്യ റേഷൻ വിതരണം ചെയ്ത ഇന്ത്യയുടെ ഭക്ഷ്യ സംഭരണ, വിതരണ ശേഷിയെ ശ്രീ ചൗഹാൻ ഒരു ഉദാഹരണമായി പരാമർശിച്ചു.

ഡിജിറ്റൽ കാർഷിക ദൗത്യം, അഗ്രിസ്റ്റാക്ക്, ഡ്രോൺ സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റ പ്രതിരോധശേഷിയുള്ള ഗ്രാമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സാങ്കേതിക സംരംഭങ്ങൾ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പങ്കുവെച്ചു. സേവന വിതരണം, സുതാര്യത, കർഷക വരുമാനം എന്നിവയെ ഈ നൂതനാശയങ്ങൾ എങ്ങനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാമീണ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഉദാഹരണങ്ങളായി ലഖ്പതി ദീദി, ഡ്രോൺ ദീദി തുടങ്ങിയ സംരംഭങ്ങളെ കേന്ദ്ര മന്ത്രി പരാമർശിച്ചു. 'സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ദൗത്യമാണ്' എന്ന് അദ്ദേഹം പറഞ്ഞു.

India Advocates Inclusive Agriculture at BRICS Meet

യോഗത്തിൽ, സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യം (എൻഎംഎസ്എ), നാഷണൽ ഇന്നൊവേഷൻസ് ഓൺ ക്ലൈമറ്റ് റെസിലന്റ് അഗ്രികൾച്ചർ (നിക്ര), പാഴ് വസ്തുക്കളിൽ നിന്ന് സമ്പത്ത്, ചാക്രിക സമ്പദ് വ്യവസ്ഥ, ജൈവ വളങ്ങൾ, പരമ്പരാഗത കൃഷി രീതികൾ എന്നിവയുടെ ഉദാഹരണങ്ങൾ പങ്കുവെച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് കൂടുതൽ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ, മണ്ണിന്റെ നാശവും മരുഭൂവൽകരണവും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടവും പരിഹരിക്കുന്നതിനായി ബ്രിക്സ് കൃഷി മന്ത്രിമാർ 'ബ്രിക്സ് ഭൂ പുനസ്ഥാപന പങ്കാളിത്ത' പദ്ധതി ആരംഭിച്ചു. പരമ്പരാഗത അറിവിന്റെയും ശാസ്ത്രീയമായ ആശയങ്ങളുടെയും സംയോജനത്തിലൂടെ ചെറുകിട കർഷകർക്കും, ഗോത്ര സമൂഹങ്ങൾക്കും, പ്രാദേശിക കർഷകർക്കും ഇത് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള കാർഷിക-ഭക്ഷ്യ സമ്പ്രദായം ന്യായവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, നൂതനവും, സുസ്ഥിരവുമാക്കാനുള്ള ദൃഢനിശ്ചയം ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി ആവർത്തിച്ചു. മണ്ണിന്റെ നാശവും മരുഭൂവൽകരണവും തടയുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധതയെ ബ്രിക്സ് 'ഭൂ പുനഃസ്ഥാപന പങ്കാളിത്ത'ത്തിന്റെ ഔപചാരിക പ്രഖ്യാപനം കൂടുതൽ ശക്തിപ്പെടുത്തി.

നൂതനാശയം , പങ്കാളിത്തം, ആഗോള സഹകരണം എന്നിവയ്ക്കുള്ള പ്രധാന വേദികളായ വേൾഡ് ഫുഡ് ഇന്ത്യ-2025, ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി എന്നിവയിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ,ബ്രിക്സ് രാജ്യങ്ങളെ ക്ഷണിച്ചു. ഇന്ത്യയുടെ പുരാതന വേദ മൂല്യങ്ങൾ പരാമർശിച്ചുകൊണ്ട് 'എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ, എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ, എല്ലാവർക്കും ക്ഷേമം ഉണ്ടാകട്ടെ' എന്ന് അദ്ദേഹം ആശംസിച്ചു. ഈ ദർശനം ഇന്ത്യയുടെ ദേശീയ മുൻഗണനകളെ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലെ അതിന്റെ നേതൃപാടവത്തെയും പ്രതിഫലിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.