Sections

2023-ഓടെ കൊറോണയ്ക്ക് മുന്‍പ് നിലവിലില്ലാത്ത ഉത്പന്നങ്ങളും സേവനങ്ങളും വഴി 30 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നു

Monday, Jul 12, 2021
Reported By GOPIKA G.S.
IT

കോവിഡ് 19നു മുന്‍പ് നിലവിലില്ലാത്ത ഉത്പന്നങ്ങളും സേവനങ്ങളും വഴി ഭീമമായ വരുമാനമുണ്ടാകുമെന്ന് സര്‍വേ
 

ഐടി സംരംഭങ്ങള്‍ക്ക് പുറത്തുള്ള ഒരു പുതിയ വിഭാഗം വാങ്ങലുകാര്‍ മൊത്തത്തിലുള്ള ഐടി വിപണിയില്‍ വലിയൊരു പങ്ക് വഹിക്കുന്നുവെന്നും 2024 ഓടെ 80 ശതമാനം സാങ്കേതിക ഉത്പ്പന്നങ്ങളും സേവനങ്ങളും നിര്‍മിക്കുക ടെക്‌നോളജി പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ ആയിരിക്കുമെന്നും ഗാര്‍ട്ട്‌നര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞു. നിലവില്‍, ബിസിനസുകള്‍ നയിക്കുന്ന ഐടി ചെലവിടല്‍ മൊത്തം ഔപചാരിക ഐടി ബജറ്റിന്റെ 36 ശതമാനം വരെ വരുന്നു. കൊറോണ മഹാമാരിക്ക് മുന്‍പ് നിലവിലില്ലാത്ത ഉത്പ്പന്നങ്ങളും സേവനങ്ങളും വഴി 2023ല്‍ 30 ബില്യണ്‍ ഡോളര്‍ വരുമാനം സൃഷ്ടിക്കപ്പെടുമെന്ന് ഗാര്‍ട്ട്‌നര്‍ പ്രതീക്ഷിക്കുന്നു. 'ഡിജിറ്റല്‍ ബിസിനസിനെ സിഇഒമാര്‍ ഒരു ടീം ഗെയിം ആയി കണക്കാക്കുന്നു. ഇതിനി ഐടി മേഖലയുടെ മാത്രം പ്രവര്‍ത്തന മേഖല അല്ല,'' ഗാര്‍ട്ട്‌നറിലെ പ്രമുഖ ഗവേഷണ വൈസ് പ്രസിഡന്റ് രാജേഷ് കന്ദസ്വാമി പറഞ്ഞു.

''ഡിജിറ്റല്‍ ഡാറ്റയിലെ വളര്‍ച്ച, ലോ കോഡ് ഡെവലപ്‌മെന്റ് ടൂളുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) - അസിസ്റ്റഡ് ഡെവലപ്‌മെന്റ് എന്നിവ സാങ്കേതിക വികസനത്തിന്റെ ഐടി പ്രൊഫഷണലുകള്‍ക്ക് അപ്പുറത്തുള്ള ജനാധിപത്യവല്‍ക്കരണത്തെ സഹായിക്കുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ്,'' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ബിസിനസിന്റെ എല്ലാ മേഖലകളിലേക്കും ഉപഭോക്താക്കള്‍ക്കിടയിലേക്കും നടന്ന സാങ്കേതിക കടന്നുകയറ്റം ഐടി പരിഗണനകള്‍ക്കു പുറത്തുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യം സൃഷ്ടിക്കുന്നു. കോവിഡ് -19 പ്രതിസന്ധി ഈ സാഹചര്യത്തെ കൂടുതല്‍ വിപുലമാക്കി. സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ആവശ്യകതയും ഉപയോഗവും മഹാമാരി വര്‍ധിപ്പിച്ചു. ക്ലൗഡ് സേവനങ്ങള്‍, ഡിജിറ്റല്‍ ബിസിനസ്സ് സംരംഭങ്ങള്‍, വിദൂര സേവനങ്ങള്‍ എന്നിവയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം സംയോജനത്തിലും ഒപ്റ്റിമൈസേഷനിലുമുള്ള പുതിയ സാധ്യതകള്‍ക്ക് വഴിതുറന്നു.

മഹാമാരി സൃഷ്ടിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഒരു എന്‍ട്രി പോയിന്റ് നല്‍കിക്കൊണ്ട്, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൊലൂഷനുകള്‍ സൃഷ്ടിക്കുന്നതിന് കോവിഡ് -19 ഐടിക്ക് പുറത്തുള്ളവരുടെ തടസ്സങ്ങള്‍ കുറച്ചിരിക്കുന്നു. ''ബിസിനസ് ടെക്‌നോളജിസ്റ്റുകള്‍'' എന്നു വിളിക്കാവുന്ന ഈ പുതിയ വിഭാഗം സിറ്റിസണ്‍ ഡെവലപ്പര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, സോഫ്‌റ്റ്വെയര്‍ സൃഷ്ടിക്കുന്ന എഐ സിസ്റ്റങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്. ടെക്‌നോളജി ദാതാക്കള്‍ ഇപ്പോള്‍ ധനകാര്യ സേവനങ്ങള്‍, റീട്ടെയില്‍ എന്നിങ്ങനെ ടെക്‌നോളജി ഇതരമായി കണക്കാക്കപ്പെടുന്ന മേഖലകളിലേക്ക് കടന്നുചെല്ലുന്നുവെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. അടുത്ത 12 മാസത്തിനുള്ളില്‍ നോണ്‍ടെക് കമ്പനികളില്‍ നിന്നുള്ള സാങ്കേതികവിദ്യാ സമാരംഭങ്ങള്‍ വ്യാപകമാകുമെന്ന് ഗാര്‍ട്ട്‌നര്‍ പ്രതീക്ഷിക്കുന്നു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.