- Trending Now:
കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകൾ എപ്പോഴും ഉള്ളതിനാൽ നമ്മൾ അവയെ അവഗണിക്കാറാണ് പതിവ്. എന്നാൽ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദർശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) കാമ്പയിൻ നൽകുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആർ) പദ്ധതിയായ 'എലിമിനേഷൻ ഓഫ് മോസ്കിറ്റോ ബോൺ എൻഡമിക് ഡിസീസ്' (ഇഎംബിഇഡി)ൻറെ ഭാഗമായി 'മച്ചർ ഹേ, മെഹ്മാൻ നഹി' (കൊതുക് അതിഥിയല്ല) എന്ന പേരിൽ ഒരു പൊതുജനാരോഗ്യ ബോധവൽക്കരണ ചിത്രം പുറത്തിറക്കി.
വീടുകളിലേക്ക് കൊതുകുകൾ പ്രവേശിക്കുന്നത് എത്ര നിസ്സാരമായാണ് നമ്മൾ കാണുന്നതെന്ന് പുനർവിചിന്തനമാണ് ഈ ചിത്രം നൽകുന്നത്. സമൂഹത്തിൽ മികച്ച മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ജിസിപിഎല്ലിൻറെ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് ജന്യരോഗങ്ങൾ ഓരോ വർഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കുന്നത്. ദേശീയ ആരോഗ്യ കണക്കുകൾ പ്രകാരം 2025-ൽ മാത്രം ഇന്ത്യയിൽ 1.13 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഴക്കാലം കഴിഞ്ഞാലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരേണ്ടതിൻറെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.
അതിഥികളെ ആദരവോടെ സ്വീകരിക്കുന്ന ഇന്ത്യയുടെ മഹത്തായ ആതിഥ്യ മര്യാദയെ മുൻനിർത്തിയാണ് ഈ കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. 'മച്ചർ ഹേ, മെഹ്മാൻ നഹി' എന്നത് ഓരോ വീട്ടിലും എത്തുന്ന സന്ദർശകരെയെല്ലാം സ്വാഗതം ചെയ്യേണ്ടതില്ല എന്ന ഓർമ്മപ്പെടുത്തലാണ്. 'പധാരോ മാരേ ദേശ്' (എൻറെ നാട്ടിലേക്ക് വരൂ) എന്ന പ്രശസ്തമായ വാക്യത്തെ 'നാ പധാരോ മാരേ ദേശ്' (എൻറെ നാട്ടിലേക്ക് വരാതിരിക്കൂ) എന്ന് മാറ്റി കൊതുകുകളെ ഒരിക്കലും വീട്ടിലേക്ക് സ്വാഗതം ചെയ്യരുത് എന്ന സന്ദേശം ഈ ചിത്രം നൽകുന്നു. എയർ കൂളറുകളിലും പാത്രങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം, അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങൾ എന്നിവ എങ്ങനെ കൊതുകുകളുടെ പ്രജനന സ്ഥലമായി മാറുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. കൊതുകുകളെ അതിഥികളായല്ല മറിച്ച് അനാവശ്യമായി അതിക്രമിച്ചു കയറുന്നവരായി കണ്ട് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കുടുംബങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.
കൊതുക് ജന്യരോഗങ്ങൾ വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു. ഇതിനെതിരെ കൂട്ടായ ബോധവൽക്കരണവും ജീവിതശൈലിയിൽ മാറ്റവും ആവശ്യമാണ്. ആതിഥ്യ മര്യാദയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെ പുനർചിന്തിക്കുന്നതിലൂടെ വീടും പരിസരവും സുരക്ഷിതമാക്കാൻ ജനങ്ങളെ പ്രചോദിപ്പിക്കാൻ കഴിയുമെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ സുധീർ സീതാപതി പറഞ്ഞു.
രാജ്യത്ത് ആതിഥ്യമര്യാദ എന്നത് ഒരു സഹജവാസനയാണ്. നമ്മൾ അതിഥികളെ സ്വാഗതം ചെയ്യുന്നത് പോലെ തന്നെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും തുറന്നുവെച്ച മാലിന്യപാത്രങ്ങളിലൂടെയും അറിയാതെ കൊതുകുകളെയും സ്വാഗതം ചെയ്യുന്നു. ഈ ശീലം നമുക്ക് ഉപേക്ഷിക്കാം. ഈ സന്ദേശം നൽകുന്ന 'ഖവാലി'യിലൂടെ കൊതുകുകളുമായുള്ള സൗഹൃദം നമുക്ക് അവസാനിപ്പിക്കാമെന്ന് ഈ കമ്പയിനിൻറെ ആശയരൂപീകരണവും തിരക്കഥയും നിർവ്വഹിച്ച സ്വാതി ഭട്ടാചാര്യ പറഞ്ഞു.
വീടും പരിസരവും ശുചിയായി സൂക്ഷിച്ചുകൊണ്ട് കൊതുക് പ്രജനനം തടയാൻ കുടുംബങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾ, ലഘുലേഖ വിതരണം, മഹാരാഷ്ട്രയിലുടനീളമുള്ള ചുവർചിത്രങ്ങൾ, റേഡിയോ സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലൂടെ 'മച്ചർ ഹേ, മെഹ്മാൻ നഹി' ജനങ്ങളിലേക്ക് എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.