Sections

മികച്ച ശമ്പളം :നിയമനം ആര്‍ക്കെല്ലാം? അഗ്‌നിപഥ് അറിയേണ്ടതെല്ലാം

Friday, Jun 17, 2022
Reported By MANU KILIMANOOR

അടുത്ത 90 ദിവസത്തിനകം 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക

 

ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്ന 'അഗ്‌നിപഥ് റിക്രൂട്ട്‌മെന്റിന്' ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം ഹ്രസ്വകാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കുക. നാല് വര്‍ഷമായിരിക്കും സേവനകാലാവധി. 'അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് വഴി നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്‌നിവീരന്മാര്‍ എന്നറിയപ്പെടും. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. യോണിഫോം സേനകളില്‍ താത്പര്യമുള്ള, എന്നാല്‍ അധിക കാലം ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത യുവാക്കള്‍ക്ക് അഗ്‌നിപഥ് ഗുണം ചെയ്യും.

അടുത്ത 90 ദിവസത്തിനകം 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. ജൂലായ് 2023-ഓടെ ആദ്യ ബാച്ച് സജ്ജമാകും. പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും. പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.

പരിശീലനം

സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്‌നിപഥിനും. സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്‌നിവീരന്മാര്‍ക്കും നല്‍കും. പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും.

നിയമനം

ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇതിനകംതന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഗ്‌നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.

ശമ്പളം

തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസശമ്പളം. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ഉണ്ടായിരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇത് ആദായനികുതി അടയ്‌ക്കേണ്ടതില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.