Sections

ഇന്ത്യയിലെ ഈ ബിസിനസ്സും അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍ 

Tuesday, Nov 29, 2022
Reported By admin
amazon

യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമന്‍ നിലവില്‍ ചെലവ് ചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണ്

 

ചെലവ് ചുരുക്കല്‍ നടപടികളുടെയും ഭാഗമായി ആമസോണ്‍ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ്സ് അവസാനിപ്പിക്കുന്നു. ഫുഡ് ഡെലിവറി ബിസിനസ്സും ആമസോണ്‍ അക്കാദമിയും അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ്  മൊത്ത വിതരണ ബിസിനസ് അവസാനിപ്പിക്കുന്നുവെന്ന് ആമസോണ്‍ വ്യക്തമാക്കിയത്. 

ബെംഗളൂരു, മൈസൂരു, ഹുബ്ലി എന്നീ മൂന്ന് നഗരങ്ങളിലാണ് ആമസോണിന്റെ മൊത്ത വിതരണ ബിസിനസ്  പ്രവര്‍ത്തിക്കുന്നത്. ചെറുകിട ബിസിനസിനെ പിന്തുണയ്ക്കുന്നതിനായി ഫാര്‍മസികള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ തുടങ്ങിയ പ്രാദേശിക ഷോപ്പുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുകയായിരുന്നു. 

യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമന്‍ നിലവില്‍ ചെലവ് ചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. ജീവനക്കാരെ വലിയ തോതിലാണ് ആമസോണ്‍ പിരിച്ചു വിടുന്നത്. സാമ്പത്തിക മാന്ദ്യത്തിനിടയില്‍ കമ്പനി അതിന്റെ ആഗോള ബിസിനസ്സുമായി ബന്ധപ്പെട്ട് ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക പ്രവര്‍ത്തന ആസൂത്രണ അവലോകന പ്രക്രിയയുടെ ഭാഗമായി തങ്ങളുടെ മൊത്ത ഇ-കൊമേഴ്സ് വിഭാഗമായ ആമസോണ്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി നിര്‍ത്തലാക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി. 2022 ഡിസംബര്‍ 29 മുതല്‍ ഈ സേവനം പ്രവര്‍ത്തിക്കില്ല.

ആമസോണ്‍ ഇന്ത്യയില്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ ബിസിനസ്സാണിത്. നേരത്തെ, ആമസോണ്‍ ഫുഡ്, എഡ്-ടെക് വെഞ്ച്വര്‍- ആമസോണ്‍ അക്കാദമി ഫുഡ് ഡെലിവറി സര്‍വീസ് നിര്‍ത്തലാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി സേവനം ഡിസംബര്‍ 29 മുതല്‍ നിര്‍ത്തും. അതേസമയം, കമ്പനി അതിന്റെ എഡ്-ടെക് വിഭാഗമായ ആമസോണ്‍ അക്കാദമി നിര്‍ത്തലാക്കുക  2023 ഓഗസ്റ്റ് മുതല്‍ ആയിരിക്കും. 

ആമസോണ്‍ ഈയിടെ മൊത്തം തൊഴിലാളികളി നിന്നും ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി സിഇഒ ആന്‍ഡി ജാസ്സി തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പിരിച്ചുവിടല്‍ സ്ഥിരീകരിക്കുകയും 2023-ലെ അടുത്ത മാസങ്ങളിലും പിരിച്ചുവിടല്‍  തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.