Sections

അഹമ്മദാബാദ് വിമാനപകടം: മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുന്നു: ടാറ്റാ ചെയർമാൻ

Sunday, Jun 22, 2025
Reported By Admin
Air India Ahmedabad Plane Crash: Tata Chairman N. Chandrasekaran Responds with Safety Commitment

എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ പരിശോധനകൾ ശക്തമാക്കി


കൊച്ചി: ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും എയർ ഇന്ത്യ വിമാനങ്ങളുടെ സമഗ്ര സുരക്ഷ പരിശോധന ശക്തമാക്കിയെന്നും ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. 275 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് ശേഷമുള്ള അദ്ദേഹത്തിൻറെ വിശദമായ ആദ്യ പൊതു പ്രതികരണമാണിത്.

അറ്റകുറ്റ പണികൾ കൃത്യമായി ചെയ്തിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ട ഈ ബോയിംഗ് 787-8 ഡ്രീംലൈനറെന്നും എയർ ഇന്ത്യയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നനായ പൈലറ്റുമാരിലൊരാളാണ് വിമാനം പറത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2023 ജൂണിലാണ് ഈ വിമാനത്തിൻറെ മേജർ സർവ്വീസ് നടത്തിയത്. 2025 മാർച്ചിൽ വലതുവശത്തെ എഞ്ചിൻറെ അറ്റകുറ്റപണികളും ഏപ്രിലിൽ ഇടതുവശത്തെ എഞ്ചിൻറെ പരിശോധനയും നടത്തിയിരുന്നു. ഓരോ പറക്കലിനു മുൻപും ഇരു എഞ്ചിനുകളുടെ പരിശോധന നടത്തിയിരുന്നു. അപകടത്തിനു മുൻപുള്ള പരിശോധനയിലും യാതൊരു പ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ല. 2025 ഡിസംബറിൽ അടുത്ത മേജർ സർവ്വീസ് നടത്താനിരിക്കൊണ് അപകടം.

10,000 മണിക്കൂറലധികം വലിയ വിമാനങ്ങൾ പറത്തി പരിചയമുള്ള പൈലറ്റും പരിശീലകനുമായ ക്യാപ്റ്റൻ സുമീത് സബർവാളാണ് ഈ വിമാനത്തെ നയിച്ചതെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംപ്ബെൽ വിൽസൺ പറഞ്ഞു. ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് കുന്ദറിനും 3,400ലധികം മണിക്കൂറുകൾ വിമാനം പറപ്പിച്ച് പരിചയമുണ്ട്.

എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങൾ കൃത്യമായി അറ്റകുറ്റപണികൾ നടത്തുന്നതായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. എന്തിരുന്നാലും വിശ്വസം വീണ്ടെടുക്കുന്നതിനായി ബോയിംഗ് 787, 777 വിമാനങ്ങളിൽ കൂടുതൽ സുരക്ഷ പരിശോധനകൾ നടത്തുന്നത് തുടരും.

2022ൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതൽ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നതെന്നും അതിനാലാണ് റെഗുലേറ്ററി മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള സുരക്ഷാ പരിശോധനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്തൻറെ രണ്ട് ബ്ലോക്ക് ബോക്സുകളും അപകട സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബോയിംഗ്, ജിഇ എയ്റോസ്പേസ്, യുകെയുടെ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് എന്നിവയിലെ വിദഗ്ധർ അടങ്ങുന്ന അന്വേഷണ സംഘം ഈ ഡാറ്റ വിശകലനം ചെയ്തുവരികയാണ്.

ഊഹാപോഹങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അപകടത്തെ കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം നൽകും. അപകടം പറ്റിയവരുടെ ആശുപത്രി ചെലവും തകർന്ന മെഡിക്കൽ ഹോസ്റ്റൽ പുനർനിർമിക്കാനുള്ള സാമ്പത്തിക സഹായവും കമ്പനി നൽകും. കൂടാതെ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് ദീർഘകാല പിന്തുണ നൽകാനായി 'എഐ171' എന്ന പേരിൽ ഒരു ട്രസ്റ്റ് സ്ഥാപിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

ഞങ്ങൾ അവരോടൊപ്പമുണ്ട്, എന്നതാണ് തരാവുന്ന എറ്റവും വലിയ ഉറപ്പെന്നും ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഒരു വിമാനത്തിന് സംഭവിച്ച അപകടത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ ജെആർഡി അല്ല, ഞാൻ ആർഎൻടി (രത്തൻ നേവൽ ടാറ്റ) അല്ല. ടാറ്റാ ഗ്രൂപ്പിന്റെ ഒരു ഭാഗമായി അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഉൾക്കൊണ്ട് വളർന്നയാളാണ് താനെന്നും ചന്ദ്രശേഖരൻ പറഞ്ഞു. 2022ൽ എയർ ഇന്ത്യയെ സർക്കാരിൽ നിന്നും ടാറ്റാ സൺസ് തിരികെ ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകിയതും എൻ. ചന്ദ്രശേഖരനാണ്.

ടാറ്റാ ഗ്രൂപ്പ് ഈ പ്രതിസന്ധി കൈകാര്യം ചെയ്ത രീതി വ്യാവസായ പ്രമുഖ രെയും മാധ്യമങ്ങളുടേയും പ്രശംസ പിടിച്ചു പറ്റിയെന്ന് ആർപിജി എൻറർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ തന്ത്രങ്ങളും നിക്ഷേപ സന്ദർശനങ്ങളുമല്ല മറിച്ച് അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും തങ്ങളുടെ ജീവനക്കാരുടെയൊപ്പം നിൽക്കാനും തെറ്റുകൾ അംഗീകരിച്ച് വിനയത്തോടെയും വ്യക്തയോടെയുമുള്ള പ്രവർത്തനവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദിലെ വിമാന ദുരന്തവും അതിന്റെ അനന്തരഫലങ്ങളും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ സമൂല മാറ്റത്തിന് ഒരു പ്രധാന വെല്ലുവിളി ഉയർത്തുന്നുണ്ട്. മുൻനിര ആഗോള വിമാനക്കമ്പനിയെന്ന സ്ഥാനം വീണ്ടെടുക്കാനുള്ള ലക്ഷ്യത്തോടെ എയർ ഇന്ത്യ നടത്തിവന്ന ആധുനികവൽക്കരണ, വിപുലീകരണ പ്രവർത്തനങ്ങൾക്കിടെയാണ് പ്രവർത്തന തടസങ്ങളും വിമാനങ്ങളുടെ സുരക്ഷ അവലോകനങ്ങളും ഉണ്ടായിരിക്കുന്നത്. ഇവ ഹ്രസ്വകാല പ്രവർത്തനങ്ങളെ ബാധിക്കുന്നതാണെങ്കിലും മെച്ചപ്പെട്ട സുരക്ഷാ നടപടികളോടുള്ള പ്രതിബദ്ധത, വാണിജ്യ പരിഗണനകളേക്കാൾ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള ടാറ്റാ ഗ്രൂപ്പിന്റെ മുൻഗണനയാണ് അടിവരയിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.