Sections

മത്സരത്തില്‍ മറ്റുള്ളവരെ പിന്നിലാക്കി അദാനി; ധാരാവി നന്നാക്കാന്‍ മുന്നിട്ടിറങ്ങും

Wednesday, Nov 30, 2022
Reported By admin
business

1600 കോടി രൂപയുടെ ചെറിയ നിക്ഷേപത്തിലാണ് ടെന്‍ഡര്‍ അനുവദിക്കുന്നത്

 

 

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ 'ധാരാവി' നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി പ്രോപ്പര്‍ട്ടീസീന്. 5,069 കോടി രൂപയ്ക്കാണ് പദ്ധതി അദാനി സ്വന്തമാക്കിയത്. 1600 കോടി രൂപയുടെ ചെറിയ നിക്ഷേപത്തിലാണ് ടെന്‍ഡര്‍ അനുവദിക്കുന്നത്. ഡിഎല്‍എഫും ശ്രീനാമന്‍ ഡെവലപ്പേഴ്സുമാണ് അദാനി പ്രോപ്പര്‍ട്ടിസിന് വെല്ലുവിളിയായി രംഗത്തുണ്ടായിരുന്നത്. ടെന്‍ഡറിന് വേണ്ടി എട്ട് കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ധാരാവിയെ പുനര്‍വികസിപ്പിച്ചെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍ തന്നെ അദാനി സന്നദ്ധത അറിയിച്ചിരുന്നു. ഇതിനായി അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനി സെപ്തംബറില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുമായും കൂടിക്കാഴ്ച നടത്തി. ബാന്ദ്ര കുര്‍ള കോംപ്ലക്സിന്റെ നിലവിലുള്ള 240 ഹെക്ടര്‍ പ്രദേശം മാറ്റത്തിന് വിധേയമാക്കും. ധാരാവിയിലെ കുടുംബങ്ങളുടെയും വാണിജ്യ യൂണിറ്റുകളുടെയും പുനരധിവാസവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനകം വികസിപ്പിച്ച പ്രദേശങ്ങള്‍ ഒഴികെയുളള 24.62 ഹെക്ടര്‍ സ്വകാര്യഭൂമി ഡെവലപ്പര്‍ ഏറ്റെടുക്കണം. 60,000 കുടുംബങ്ങള്‍ക്കും 13,000 വാണിജ്യ യൂണിറ്റുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഇളവുകള്‍, മികച്ച നിരക്കുകള്‍, പരിശോധനാ നിരക്കുകള്‍, ലേഔട്ട് നിക്ഷേപ തുക, മുംബൈയില്‍ എവിടെയും അധിക എഫ്എസ്ഐ ഉപയോഗം നാല് ഫ്ലോര്‍ സ്പേസ് ഇന്‍ഡക്സ് എന്നിവ അനുവദിക്കും. ഓരോ വീട്ടുടമയ്ക്കും കുറഞ്ഞത് 405 ചതുരശ്ര അടി യൂണിറ്റ് കാര്‍പെറ്റ് ഏരിയ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ 1 ന് മഹാരാഷ്ട്ര സര്‍ക്കാര്‍ 1600 കോടി രൂപയുടെ അടിസ്ഥാന വില നിശ്ചയിച്ച് ആഗോള ടെന്‍ഡറുകള്‍ വിളിച്ചിരുന്നു. കമ്പനികളും സര്‍ക്കാരും ചേര്‍ന്നുള്ള എസ്പിവി (സ്പെഷ്യല്‍ പ്രൊജക്ട് വെഹിക്കിള്‍) കമ്പനി രൂപീകരിച്ചാണ് ധാരാവിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. പുനരധിവാസത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് എസ്പിവി സ്ഥാപനം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 20 ശതമാനം ഓഹരിയും വന്‍കിട കമ്പനികളുടെ 80 ശതമാനം ഓഹരിയുമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക.
 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.