Sections

പിടിവിട്ട് ആന്ധ്ര ജയ അരിവില

Wednesday, Oct 19, 2022
Reported By MANU KILIMANOOR

ആറുമാസത്തിനിടെ ഉണ്ടായത് 50 ശതമാനം വര്‍ധന 


ആന്ധ്ര ജയ അരിയുടെ വിലയില്‍ ആറുമാസത്തിനിടെ ഉണ്ടായത് 50 ശതമാനം വര്‍ധന. ഇടനിലക്കാരും മില്ലുടമകളും മത്സരിച്ചു വില ഉയര്‍ത്തിയതാണ് മാര്‍ച്ചില്‍ കിലോയ്ക്ക് 40 രൂപയായിരുന്ന ബ്രാന്‍ഡഡ് ജയ അരിയുടെ ചില്ലറ വില 61 രൂപയിലെത്തിച്ചത്. ആറുമാസത്തിനിടെ കിലോയ്ക്ക് വര്‍ധിച്ചത് 20 രൂപ. ആന്ധ്ര  ജയ അരിയുടെ ക്രമാതീതമായ വിലവര്‍ധന തടയാന്‍ പഞ്ചാബില്‍നിന്നുള്ള ജയ അരിയും എത്തി. കിലോയ്ക്ക് 43 രൂപയാണ് പഞ്ചാബ് ജയയുടെ മൊത്തവില.

മാര്‍ച്ചില്‍ ബ്രാന്‍ഡഡ് ജയയുടെ മൊത്തവില 38 രൂപയും ചില്ലറവില്‍പ്പന വില 40-- 45രൂപയുമായിരുന്നു. ആന്ധ്രയില്‍ മില്ലുകള്‍ക്കുള്ള വൈദ്യുതി വിതരണം പരിമിതപ്പെടുത്തിയെന്നു പറഞ്ഞ് മേയില്‍ രണ്ടുരൂപ കൂട്ടി. ആഗസ്തില്‍ ഇത് 50രൂപയിലെത്തി. ഓണം കഴിഞ്ഞപ്പോള്‍ വീണ്ടും നാലുരൂപ കൂടി. തിങ്കളാഴ്ച ബ്രാന്‍ഡഡ് ജയ കിലോയ്ക്ക് 57രൂപയ്ക്കാണ് ലഭിച്ചതെന്ന് കൊല്ലത്തെ മൊത്തവ്യാപാരികള്‍ പറയുന്നു. വിലവര്‍ധനയെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ ആവശ്യം തള്ളിയ മില്ലുടമകള്‍ ബ്രോക്കര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്യാനാണ് ആവശ്യപ്പെടുന്നത്.


 
ബോധപൂര്‍വം ക്ഷാമം സൃഷ്ടിക്കുന്നു

സംസ്ഥാനത്ത്  കൂടുതലായി വിറ്റഴിയുന്ന ജയ അരിയുടെ പ്രധാന ഉല്‍പ്പാദനകേന്ദ്രം ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയാണ്. ഇവിടുത്തെ ഉല്‍പ്പാദനം ബോധപൂര്‍വം കുറച്ചതാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. ചില മില്ലുടമകളും ഇടനിലക്കാരുമാണ് ഇതിനു പിന്നില്‍. പ്രാദേശികമായി ആവശ്യമുള്ള അരിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ജയ ഉല്‍പ്പാദനം കുറയാനും വില വര്‍ധിക്കാനും കാരണമെന്നാണ് ഏജന്റുമാര്‍ പറയുന്നത്.  ഇതിനിടെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന അരി കേരളത്തില്‍ എത്തിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും ബ്രോക്കര്‍മാര്‍ ശ്രമിക്കുന്നു.


 
അടുക്കാതെ മില്ലുടമകള്‍ 

അരിവില ക്രമാതീതമായി വര്‍ധിച്ച  സാഹചര്യത്തില്‍ ജില്ലാ സപ്ലൈ ഓഫീസ് കഴിഞ്ഞ 12ന് ആന്ധ്രയിലെ മില്ലുടമകളുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിരുന്നു. മില്ലുടമകള്‍ക്കു പകരം ഒമ്പത് പ്രതിനിധികളാണ്  യോഗത്തില്‍ പങ്കെടുത്തത്. വില നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമാണ് പഞ്ചാബ് ജയഅരി കൂടി യഥേഷ്ടം വിപണിയില്‍ എത്തിക്കുന്നത്. ജാര്‍ഖണ്ഡില്‍നിന്നുള്ള ജയ അരിയും ഉടന്‍ എത്തും. അടുത്തിടെ റേഷന്‍ വിഹിതത്തില്‍ നാടന്‍ കുത്തരിയുടെ അളവ് 30 ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനോട് ജനങ്ങള്‍ക്ക് നല്ല മതിപ്പായതിനാല്‍ കുത്തരിയുടെ വിതരണം വര്‍ധിപ്പിച്ചു വിലക്കയറ്റം നിയന്ത്രിക്കാനുള്ള നീക്കവും സജീവമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.