Sections

ഇറച്ചിയ്ക്കും അലങ്കാരത്തിനും ആവശ്യക്കാര്‍; മികച്ച വരുമാനത്തിന് ഇതുമതി

Tuesday, Jan 18, 2022
Reported By admin
vigova duck

വിഗോവയ്ക്ക് ഈര്‍പ്പം തങ്ങിനില്‍ക്കുന്ന, ശുദ്ധമായ വായു സഞ്ചാരം ലഭ്യമാകുന്ന കൂടുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം

 

താറാവുകളെ പോലുള്ള എന്നാല്‍ അതിനെക്കാള്‍ ഭംഗിയുള്ള ഒരു പക്ഷിയാണ് വിഗോവ.സങ്കര ഇനത്തിലുള്ള ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ സുഖകരമാണ്.അലങ്കാര പക്ഷിയെന്ന നിലയിലും മാംസത്തിനും ഒക്കെ വിഗോവകളെ വളര്‍ത്താന്‍ ആളുകള്‍ക്ക് താല്‍പര്യമാണ്.ഇതിലൂടെ മികച്ച ആദായം കര്‍ഷകര്‍ക്ക് ലഭിക്കുകകയും ചെയ്യും.വ്യക്തമായി പറഞ്ഞാല്‍ മാംസാവശ്യത്തിനായി ഇവിയറ്റ്‌നാമില്‍ നിന്നും 1996ല്‍ ഇന്ത്യയിലേക്ക് എത്തിച്ചതാണ് വിഗോവ എന്ന ബ്രോയിലര്‍ താറാവുകളെ.

വൈറ്റ് പെക്കിന്‍,അയില്‍സ് ബെറി എന്നീ മാംസാവശ്യത്തിനു ഉപയോഗിക്കുന്ന താറാവിനങ്ങളുടെ സങ്കരയിനമാണ് വിഗോവ.വിരിഞ്ഞ് ഇറങ്ങുന്ന സമയത്ത് 48 ഗ്രാം തൂക്കമുണ്ടാകുന്ന കുഞ്ഞുങ്ങള്‍ വെറും ആറാഴ്ച കൊണ്ട് 2.5 കിലോ തൂക്കത്തിലേക്ക് എത്തുന്നു ഈ വളര്‍ച്ച നിരക്ക് തന്നെയാണ് കര്‍ഷകര്‍ക്ക് വിഗോവ കൃഷിയിലേക്ക് തിരിയാനുള്ള പ്രധാന കാരണം.

വെളുത്ത നിറത്തിലുള്ള ഈ പക്ഷികള്‍ താറാവുകളെ പോലെ തന്നെയാണ് നടപ്പും മറ്റ് രീതികളും എന്നാല്‍ വെള്ളത്തിനോട് അമിതമായ ഭ്രമം ഇവ കാണിക്കാറില്ല.കണ്ണുകളില്‍ ജലാശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം മാത്രം നല്‍കിയാല്‍ മതിയാകും.

രണ്ട് മാസം കൊണ്ട് ഏകദേശം രണ്ടര കിലോ തൂക്കം കൈവരിക്കുന്ന വിഗോവയ്ക്ക് വിപണിയില്‍ ഡിമാന്റ് ഏറെയുണ്ട്.വളരെ പെട്ടെന്ന് വളര്‍ച്ച പൂര്‍ത്തിയാക്കും എന്നതിനാല്‍ വളര്‍ത്താനും പരിപാലിക്കാനും വലിയ പ്രയാസങ്ങളുമില്ല.

വിഗോവയ്ക്ക് ഈര്‍പ്പം തങ്ങിനില്‍ക്കുന്ന, ശുദ്ധമായ വായു സഞ്ചാരം ലഭ്യമാകുന്ന കൂടുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വിഗോവ കുഞ്ഞുങ്ങള്‍ക്ക് ഒരു ദിവസം മുതല്‍ രണ്ടാഴ്ച വരെ കൃത്രിമ ചൂടും, വെളിച്ചവും നല്‍കിയിരിക്കണം. 30 കുഞ്ഞുങ്ങള്‍ക്ക് 60 വാട്ട് ഇലക്ട്രിക് ബള്‍ബ് ക്രമീകരിച്ച് നല്‍കണം. ആദ്യം മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബ്രൂഡറിനുള്ളില്‍ പേപ്പര്‍ വിരിച്ച് തീറ്റ നല്‍കുക. മൂന്നാഴ്ച കഴിഞ്ഞാല്‍ വിഗോവ കുഞ്ഞുങ്ങളെ തുറന്നുവിട്ട് വളര്‍ത്താവുന്നതാണ്. ഇവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ വാക്‌സിനേഷന്‍ നല്‍കേണ്ട കാര്യമില്ല. 

എട്ടാഴ്ച പ്രായമാകുമ്പോള്‍ തന്നെ ബ്രോയിലര്‍ വിഗോവയ്ക്ക് നല്ല തൂക്കം കൈവരുന്നു. ഏകദേശം വിപണി വില അനുസരിച്ച് ഒരു കിലോഗ്രാം വിഗോവ ബ്രോയിലര്‍ ഇറച്ചിക്ക് 200 രൂപയിലധികം പൈസ ലഭിക്കുന്നു.ആദ്യത്തെ ആഴ്ചകളില്‍ ഏകദേശം മൂന്ന് ആഴ്ച വരെ കുഞ്ഞുങ്ങള്‍ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റയും മൂന്നാഴ്ച മുതല്‍ വില്പന വരെ ഫിനിഷര്‍ തീറ്റയും നല്‍കണം.കൂടിനുള്ളില്‍ ശുദ്ധമായ വെള്ളം ലഭ്യമാക്കണം. 24 മണിക്കൂറും കൂടിനുള്ളില്‍ കുടിവെള്ള സൗകര്യം ലഭിക്കണം. വിഗോവ കുഞ്ഞുങ്ങളെ തുറന്നുവിട്ടു വളര്‍ത്തുന്ന സമയത്ത് ഫിനിഷര്‍ തീറ്റ നല്‍കണം. മൂന്നാഴ്ച മുതല്‍ രണ്ടു നേരം മാത്രം തീറ്റ നല്‍കിയാല്‍ മതി.ഇറച്ചിക്കോഴികളെക്കാള്‍ വേഗത്തില്‍ വളര്‍ത്താവുന്ന ഇവ മികച്ച വരുമാന മാര്‍ഗ്ഗം തന്നെയാണ് കര്‍ഷകര്‍ക്ക് തുറന്നു കൊടുക്കുന്നത്.

ഇറച്ചി കോഴികളെ വളര്‍ത്തുന്ന ഷെഡ്ഡുകളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയും വിഗോവയ്ക്ക് കൂടൊരുക്കാം.തീറ്റയായി പൊടിത്തീറ്റ,പെല്ലറ്റ് തീറ്റയൊക്കെ പരിഗണിക്കാം.നനച്ച പൊടിതീറ്റയാണ് താറാവുകള്‍ക്ക് വിഴുങ്ങാന്‍ നല്ലത്.മരണ നിരക്ക് കുറവാണെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വെറ്റിനറി വിദഗ്ധന്റെ സഹായം തേടാം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.