Sections

ബാങ്കുകളുടെ ധനപ്രതിസന്ധിയെ കുറിച്ചുള്ള പഠനം; മൂന്നുപേര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം 

Monday, Oct 10, 2022
Reported By admin
nobel

ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്‌കാരം

 

2022 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം മൂന്ന് പേര്‍ക്ക്. ബെന്‍ എസ്. ബെര്‍ണാന്‍കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് ഇത്തവണത്തെ നൊബേല്‍ പുരസ്‌ക്കാരം പങ്കിട്ടത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്‌കാരം. ലോകമാന്ദ്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, ബാങ്കുകളിലെ ധനപ്രതിസന്ധിയും പരിഹാരങ്ങളും അടങ്ങുന്നതാണ് ഗവേഷണപഠനം. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍ അധ്യക്ഷനാണ് ബെന്‍ ബെര്‍ണാകെ. ഷിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലാണ് ഫിലിപ്പ് എച്ച്. ഡൈബ്വിഗ് പ്രവര്‍ത്തിക്കുന്നത്. ഒമ്പത് ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. 

അതേ സമയം,  ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളുമാണ് പങ്കിട്ടത്. ബെലറൂസിലെ മനുഷ്യവകാശ പ്രവര്‍ത്തകന്‍ അലെയ്‌സ് ബിയാലിയറ്റ്‌സ്‌കിയും റഷ്യ, യുക്രൈന്‍ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്‌കാരം പങ്കിട്ടത്. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്‌ക്കാരം. 

രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിടും. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌ക്കാരം. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ബാരി ഷര്‍പ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്.

ഭൗതിക ശാസ്ത്ര നോബേല്‍ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹരായതും മൂന്ന് പേരാണ്. ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്‌പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ് ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങര്‍ക്കുമാണ് പുരസ്‌ക്കാരം. ക്വാണ്ടം മെക്കാനിക്‌സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങള്‍ക്കാണ് മൂന്ന് പേരും നേതൃത്വം നല്‍കിയത്.

2022 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന് ലഭിച്ചു. അനീ എര്‍നുവിന്റെ ആത്മകഥാപരമായ സാഹിത്യ സൃഷ്ടികള്‍ക്കാണ് അംഗീകാരം. വ്യക്തി ബന്ധങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യവുമാണ് അനിയുടെ കൃതികളിലെ കാതല്‍. എഴുത്തിനെ സാമൂഹിക വിമോചനത്തിനുള്ള വഴിയായി അനി ഉപയോഗപ്പെടുത്തിയെന്ന് നൊബേല്‍ സമിതി വിലയിരുത്തി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.