Sections

ഉത്സവകാലത്ത്  മികച്ച ലാഭം കൊയ്യാന്‍ തയ്യാറായി സ്റ്റോക്ക്  മാര്‍ക്കറ്റും

Thursday, Oct 28, 2021
Reported By Admin
stock market

ദീപാവലി പ്രതീക്ഷയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ്

 


ദീപാവലി കാലത്ത് ഒരുപിടി സ്റ്റോക്കുകള്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഈ അവസരത്തില്‍ ആഭ്യന്തര ബ്രോക്കറേജായ ജിഇപിഎല്‍ ക്യാപിറ്റല്‍ നാലു സ്റ്റോക്കുകളില്‍ 'ബൈ' റേറ്റിങ് നല്‍കി രംഗത്തുവരികയാണ്.   ടെക്സ്‌റ്റൈല്‍, പൊതുമേഖലാ ബാങ്ക്, മെറ്റല്‍, പവര്‍ സെക്ടറുകളിലെ സ്റ്റോക്കുകളിലാണ് ഇവര്‍ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്നത്. കെപിആര്‍ മില്‍, കാനറ ബാങ്ക്, നാഷണല്‍ അലൂമിനിയം കമ്പനി (നാല്‍കോ), എന്‍ടിപിസി സ്റ്റോക്കുകളാണ് ദീപാവലിക്ക് മുന്നോടിയായി ബ്രോക്കറേജിന്റെ 'ടോപ്പ് പിക്ക്' പട്ടികയിലുള്ളതും. ഒരു വര്‍ഷം വരെയുള്ള സാവകാശം ഈ സ്റ്റോക്കുകളുടെ വളര്‍ച്ചയില്‍ ജിഎപിഎല്‍ ക്യാപിറ്റല്‍ കണക്കുകൂട്ടുന്നുണ്ട്. ഓരോ സ്റ്റോക്കിലെയും ടാര്‍ഗറ്റ് വില സംബന്ധിച്ച വിവരങ്ങള്‍ ചുവടെ അറിയാം.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അത്ര മികവാര്‍ന്നതല്ല കാനറ ബാങ്കിന്റെ വരുമാന കണക്കുകള്‍. ഉയര്‍ന്ന ക്രെഡിറ്റ് ചെലവുകളാണ് ബാങ്കിന്റെ വരുമാനം കുറയാനുള്ള പ്രധാന കാരണവും. എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ക്രെഡിറ്റ് ചെലവുകള്‍ മെച്ചപ്പെടുന്നുണ്ട്. അണ്‍ഡിമാന്‍ഡിങ് വാല്യുവേഷനും ആസ്തി നിലവാരത്തിലെ ഉയര്‍ച്ചയും കാനറ ബാങ്ക് ഓഹരികളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് ജിഇപിഎല്‍ ക്യാപിറ്റലിന്റെ പക്ഷം. നടപ്പു വര്‍ഷം ആരോഗ്യകരമായ ബിസിനസ് വളര്‍ച്ചയും പൊതുമേഖലാ ബാങ്കായ കാനറ ബാങ്കില്‍ ഇവര്‍ പ്രവചിക്കുന്നുണ്ട്. അതുകൊണ്ട് 237 രൂപ ടാര്‍ഗറ്റ് വില നിശ്ചയിച്ചുകൊണ്ട് കാനറ ബാങ്ക് ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ നിര്‍ദേശം. ബോണ്ടുകള്‍ വഴി 1,500 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞെന്ന പ്രഖ്യാപനം കാനറ ബാങ്ക് ഓഹരികള്‍ക്ക് തുണയാവുന്നുണ്ട്. തിങ്കളാഴ്ച്ച 1.46 ശതമാനം നേട്ടത്തിലാണ് കാനറ ബാങ്ക് വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 25). 199.90 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 201.50 രൂപയില്‍ അവസാനിച്ചു.

 


അഞ്ച് ദിവസത്തെ ചിത്രത്തില്‍ 1.41 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 26.02 ശതമാനവും നേട്ടം കുറിക്കാന്‍ കാനറ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ആറു മാസം കൊണ്ട് 48.98 ശതമാനം ഉയര്‍ച്ചയാണ് ബാങ്ക് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 135.25 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 51.16 ശതമാനം വളര്‍ച്ചയും കാനറ ബാങ്ക് രേഖപ്പെടുത്തിയത് കാണാം. ജനുവരി 1 -ന് 133.30 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 206.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 84.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കാനറ ബാങ്ക് സാക്ഷിയായിട്ടുണ്ട്.

 

കെപിആര്‍ മില്‍ 

ടെക്സ്‌റ്റൈല്‍ മേഖലയിലുള്ള കെപിആര്‍ മില്ലില്ലും വളര്‍ച്ചാ സാധ്യത പ്രവചിക്കുകയാണ് ജിഇപിഎല്‍ ക്യാപിറ്റല്‍. തുണിത്തര ഉത്പാദനവും പഞ്ചസാര അധിഷ്ഠിത എഥനോള്‍ ശേഷിയും വിപുലീകരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കമ്പനി. നടപ്പു സാമ്പത്തിക വര്‍ഷം ടെക്സ്‌റ്റൈല്‍ കമ്പനികള്‍ രണ്ടക്കത്തില്‍ വളര്‍ച്ച കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ അവസരത്തില്‍ ടെക്സ്‌റ്റൈല്‍ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ കെപിആര്‍ മില്ലിന് തുണയാവും. സെപ്തംബറില്‍ 1:5 അനുപാതത്തില്‍ കമ്പനി ഓഹരി വിഭജനം നടത്തിയിരുന്നു. മൂല്യവര്‍ധിത പദ്ധതികളില്‍ കാര്യക്ഷമമായി മൂലധനം വിന്യസിക്കുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് കെപിആര്‍ മില്ലില്‍ ബ്രോക്കറേജ് പച്ചക്കൊടി വീശുന്നത്. ഒരു വര്‍ഷം കൊണ്ട് കമ്പനിയുടെ ഓഹരി വില 570 രൂപ വരെ എത്താമെന്ന് ഇവര്‍ പറയുന്നു. സ്റ്റോക്കിലെ ടാര്‍ഗറ്റ് വിലയും ഇതുതന്നെ.


തിങ്കളാഴ്ച്ച 2.12 ശതമാനം നേട്ടത്തിലാണ് കമ്പനി വിപണിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 25). 425 രൂപയില്‍ തുടങ്ങിയ വ്യാപാരം അവസാന മണി മുഴങ്ങുമ്പോള്‍ 432 രൂപയില്‍ അവസാനിച്ചു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 10.35 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 8.73 ശതമാനവും ഇടിവ് കെപിആര്‍ മില്‍ നേരിടുന്നുണ്ട്. ഇതേസമയം, ആറു മാസം കൊണ്ട് 70.52 ശതമാനം ഉയര്‍ച്ചയാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 253.34 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 147.42 ശതമാനം വളര്‍ച്ചയും കെപിആര്‍ മില്‍ രേഖപ്പെടുത്തിയത് കാണാം. ജനുവരി 1 -ന് 174.60 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 504 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 130 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കെപിആര്‍ മില്‍ സാക്ഷിയായിട്ടുണ്ട്.

 


നാല്‍കോ 


കുറഞ്ഞ ചിലവില്‍ അലൂമിനിയം ഉത്പാദിപ്പിക്കുന്ന ലോകത്തെ ചുരുക്കം കമ്പനികളില്‍ ഒന്നാണ് നാഷണല്‍ അലൂമിനിയം കമ്പനി. നിലവില്‍ കല്‍ക്കരി ആവശ്യങ്ങളുടെ 85 ശതമാനവും മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ നിന്നാണ് നാല്‍കോ കണ്ടെത്തുന്നത്. മഹാനദി കോള്‍ഫീല്‍ഡുമായുള്ള സഹകരണം കാര്യമായ 'കോസ്റ്റ് അഡ്വാന്റേജ്' കമ്പനിക്ക് സമര്‍പ്പിക്കുന്നുണ്ട്. പോയവര്‍ഷം മികവാര്‍ന്ന പ്രതിയോഹരി വരുമാന വളര്‍ച്ച കുറിക്കാന്‍ നാല്‍കോയ്ക്ക് സാധിച്ചു. നാഷണല്‍ അലൂമിനിയം കമ്പനിയില്‍ 165 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ജിഇപിഎല്‍ ക്യാപിറ്റല്‍ നിര്‍ദേശിക്കുന്നത്.


ചൊവാഴ്ച്ച 0.24 ശതമാനം ഇടിവിലാണ് കമ്പനിയുടെ തുടക്ക വ്യാപാരം (ഒക്ടോബര്‍ 26). 103-104 രൂപ നിലവാരത്തില്‍ ഓഹരി വില തുടരുന്നു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 4.90 ശതമാനം ഇടിവ് നാല്‍കോ നേരിടുന്നുണ്ട്. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ 15.38 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് സാധിച്ചു. ആറു മാസം കൊണ്ട് 79.45 ശതമാനം ഉയര്‍ച്ചയാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 57.90 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 134.27 ശതമാനം വളര്‍ച്ച നാല്‍കോ രേഖപ്പെടുത്തി. ജനുവരി 1 -ന് 44.35 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 127.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 29.65 രൂപ വരെയുള്ള താഴ്ച്ചയ്ക്കും നാഷണല്‍ അലൂമിനിയം കമ്പനി സാക്ഷിയായിട്ടുണ്ട്.

 


എന്‍ടിപിസി ലിമിറ്റഡ് 

 

2032 ഓടെ 130 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയായി മാറണമെന്നാണ് എന്‍ടിപിസി ലിമിറ്റഡിന്റെ ലക്ഷ്യം. ഇതില്‍ 60 ഗിഗാവാട്ട് വൈദ്യുതി റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകളില്‍ നിന്നും കമ്പനി കണ്ടെത്തും. സമ്പൂര്‍ണ ഹൈഡ്രജന്‍ വാല്യു ചെയിന്‍ രൂപകല്‍പ്പനയും കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ നിന്നും മെഥനോള്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും എന്‍ടിപിസി തേടുന്നുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കവെ ഈ രംഗത്തേക്കും കമ്പനിക്ക് നോട്ടമുണ്ട്. എന്‍ടിസി ലിമിറ്റഡില്‍ 200 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ജിഇപിഎല്‍ ക്യാപിറ്റല്‍ നിര്‍ദേശിക്കുന്നത്.


ചൊവാഴ്ച്ച 0.73 ശതമാനം നേട്ടത്തിലാണ് കമ്പനിയുടെ തുടക്ക വ്യാപാരം (ഒക്ടോബര്‍ 26). 144-145 രൂപ നിലവാരത്തില്‍ ഓഹരി വില തുടരുന്നു. അഞ്ച് ദിവസത്തെ ചിത്രത്തില്‍ 2.91 ശതമാനം ഇടിവ് എന്‍ടിപിസി നേരിടുന്നുണ്ട്. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ 14.27 ശതമാനം നേട്ടം കുറിക്കാന്‍ സ്റ്റോക്കിന് സാധിച്ചു. ആറു മാസം കൊണ്ട് 41.55 ശതമാനം ഉയര്‍ച്ചയാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഏപ്രില്‍ 26 -ന് 102.40 രൂപയായിരുന്നു ഓഹരി വില. ഈ വര്‍ഷം ഇതുവരെ 46.34 ശതമാനം വളര്‍ച്ച എന്‍ടിപിസി രേഖപ്പെടുത്തി. ജനുവരി 1 -ന് 99.05 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 152.10 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 83.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും എന്‍ടിപിസി ലിമിറ്റഡ് സാക്ഷിയായിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.