Sections

കാർഷിക മേഖലയുടെ വികസനത്തിനു മൂന്നു മേഖലകളിൽ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി

Sunday, Feb 26, 2023
Reported By Admin
Vaiga AgriHack 2023

ആറാമത് വൈഗ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു


സംസ്ഥാനത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനു മൂന്നു മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ കൃഷി രീതി സംസ്ഥാനത്തു പ്രചാരത്തിൽ കൊണ്ടുവരികവഴി ഉത്പാദന ക്ഷമത വർധിപ്പിക്കുക, കാർഷികോത്പന്നങ്ങളുടെ ശേഖരണവും വിപണവും വർധിപ്പിച്ചു കർഷകർക്കു മികച്ച വരുമാന സ്ഥിരതയുള്ള വിപണി ലഭ്യമാക്കുക, കാർഷികോത്പന്നങ്ങളെ വ്യാവസായിക മൂല്യവർധനവിനുള്ള നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രവർത്തന മേഖലകളെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആറാമത് വൈഗ മേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സാമ്പത്തിക വർഷവും കാർഷികോത്പാദന വളർച്ചയ്ക്കു വലിയ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണു സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കാർഷികോത്പന്നങ്ങളെ വ്യാവസായികതലത്തിലുള്ള സംസ്കരണ, മൂല്യവർധന മേഖലകളുമായി ബന്ധിപ്പിച്ചാൽ മാത്രമേ സ്ഥിരതയുള്ള വിപണിയും ഉയർന്ന വിലയും കർഷകനു ലഭിക്കൂ. ഇത് ഉറപ്പുവരുത്താൻ കാർഷിക മൂല്യവർധനവിനായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. കിൻഫ്രയുടെ നേതൃത്വത്തിൽ ചെറുകിട സ്പൈസസ് സംസ്കരണ യൂണിറ്റുകൾക്കായി തൊടുപുഴയിൽ സ്പൈസസ് പാർക്ക് സ്ഥാപിക്കും. നെൽകൃഷി മേഖലയിൽ പാലക്കാടും തൃശൂരും ആലപ്പുഴയിലും മൂന്ന് ഇന്റഗ്രറ്റഡ് റൈസ് ടെക്നോളജി പാർക്ക് സ്ഥാപിക്കും. നെല്ലിന്റെ സംസ്കരണത്തിനും മൂല്യവർധനവിനുംവേണ്ട പശ്ചാത്തല സൗകര്യം ഇവിടെ ഒരുക്കും. സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ഉതകുംവിധമാണ് ഈ പാർക്കിന്റെ പ്രവർത്തനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കേരളത്തിലെ പ്രമുഖ വിളയായ നാളികേരത്തിന്റെ മൂല്യവർധന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി കുറ്റ്യാടിയിൽ നാളികേര ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കും. കാപ്പി കർഷകരെ സഹായിക്കുന്നതിനു വയനാട് ജില്ലയിൽ ഇന്റഗ്രേറ്റഡ് കോഫി ആൻഡ് അഗ്രി പ്രൊഡ്യൂസ് പ്രോസസിങ് പാർക്ക് സ്ഥാപിക്കും. സുസ്ഥിരമായ രീതിയിൽ കാപ്പി കൃഷിചെയ്തു കാർബൺ ന്യൂട്രൽ മലബാർ കോഫി എന്ന ബ്രാൻഡായി അതിനെ വിപണിയിലെത്തിക്കും. റബർ മേഖലയിലെ സർക്കാരിന്റെ സുപ്രധാന ഇടപെടലാണു കോട്ടയത്ത് സ്ഥാപിക്കപ്പെടുന്ന കേരള റബർ ലിമിറ്റഡ്. 1050 കോടി രൂപയാണ് ഈ പൊതുമേഖലാ സ്ഥാപനത്തിനു ചെലവു പ്രതീക്ഷഇക്കുന്നത്. ലാറ്റക്സ് ഉത്പന്നങ്ങളുടെ ഹബ്ബും സ്വാഭാവിക റബറിന്റെ സംഭരണത്തിനുള്ള സൗകര്യങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തിൽ 200 കോടി രൂപ ഇതിനു മുതൽമുടക്കുണ്ടാകും.

കാർഷിക മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് കൃഷി വകുപ്പ് പ്രധാന പ്രവർത്തനം നടത്തുന്നതിനൊപ്പം സഹകരണ സംഘങ്ങൾ, വ്യവസായ മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പിന്തുണനൽകുന്ന പ്രവർത്തനങ്ങൾ ഏറ്റൈടുക്കണം. എങ്കിലേ ഉദ്ദേശിക്കുന്ന മുന്നേറ്റമുണ്ടാകൂ. കാർഷികോത്പന്നങ്ങളുടെ മൂല്യവർധനവിനു പ്രാധാന്യം നൽകുന്ന മേളയെന്ന നിലയിൽ കാർഷിക രംഗത്തെ വരുംകാല മുന്നേറ്റങ്ങൾ സംബന്ധിച്ച വിശദമായ ചർച്ചകളും സംവാദങ്ങളും വൈഗ മേളയിലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈഗയുടെ ഭാഗമായുള്ള റിസോഴ്സ് സെന്ററുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിപിആർ ക്ലിനിക്കുകൾ തുടർ പ്രക്രിയയായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്മശ്രീ ചെറുവയൽ രാമൻ, നബാർഡ് ചെയർമാൻ കെ.വി. ഷാജി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. സിക്കം കൃഷി - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക്നാഥ് ശർമ, അരുണാചൽ പ്രദേശ് കൃഷി - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടഗേ ടകി, ഹിമാചൽ പ്രദേശ് കൃഷി - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചന്ദേർ കുമാർ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ഡയറക്ടർ കെ.എസ്. അഞ്ജു തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് രണ്ടു വരെ നടക്കുന്ന മേളയിൽ കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന 210ലേറെ പ്രദർശന സ്റ്റാളുകൾ, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ, കലാപരിപാടികൾ എന്നിവയുമുണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.