- Trending Now:
കൊച്ചി: ചേതക് സ്ക്രീൻ അവാർഡുകളുടെ വൻ വിജയത്തിന് പിന്നാലെ സ്ക്രീൻ അക്കാദമിയിലെ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചു.
യാഷ് രാജ് ഫിലിംസ് സിഇഒ അക്ഷയ് വിധാനി, ജംഗ്ലീ പിക്ചേഴ്സ് സിഇഒ അമൃത പാണ്ഡെ, സംവിധായകരും നിർമ്മാതാക്കളുമായ നിഖിൽ അദ്വാനി, ഹർമൻ ബവേജ, മധുർ ഭണ്ഡാർക്കർ, നടനും സംവിധായകനുമായ ആനന്ദ് തിവാരി, സംഗീതജ്ഞൻ അങ്കുർ തിവാരി, സംവിധായികയും തിരക്കഥാകൃത്തുമായ അശ്വിനി അയ്യർ തിവാരി, തിരക്കഥാകൃത്ത് ഭവാനി അയ്യർ എന്നിവരാണ് അക്കാദമി പാനലിലെ പുതിയ അംഗങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ഇതിൽ ഉൾപ്പെടുത്തുമെന്ന് അക്കാദമി അറിയിച്ചു.
ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ലാഭരഹിത സംരംഭമാണ് സ്ക്രീൻ അക്കാദമി. ലോധ ഫൗണ്ടേഷനാണ് ഇതിന്റെ സ്ഥാപക രക്ഷാധികാരി. കൂടാതെ ടിഎഎഫ്ഇയുടെ പിന്തുണയും അക്കാദമിക്കുണ്ട്. എഫ്ടിഐഐ, എസ്ആർഎഫ്ടിഐ, ഡബ്ല്യുഡബ്ല്യുഐ തുടങ്ങിയ പ്രമുഖ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് സ്ക്രീൻ സ്കോളേഴ്സ് സ്കോളർഷിപ്പ് നൽകി അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പ്രമുഖ അക്കാദമീഷ്യൻ അഞ്ജും രാജബലിയുടെ നേതൃത്വത്തിലുള്ള കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഇതിലേക്കുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, പ്രൈം വീഡിയോ ഇന്ത്യ മേധാവി ഗൗരവ് ഗാന്ധി, സിനിമാ പ്രവർത്തകരായ കരൺ ജോഹർ, പായൽ കപാഡിയ, ഗുണീത് മോംഗ, നമിത് മൽഹോത്ര, രാജ്കുമാർ ഹിറാനി, സിദ്ധാർത്ഥ് റോയ് കപൂർ, തനുജ് ഗാർഗ് തുടങ്ങി നിരവധി പ്രമുഖരും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ അക്കാദമിയോടൊപ്പമുണ്ട്.
മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ എക്കാലത്തെയും ലക്ഷ്യമെന്ന് സ്ക്രീൻ അക്കാദമി സിഒഒ പ്രിയങ്ക സിൻഹ ഝാ പറഞ്ഞു. വിദ്യാർത്ഥികൾക്കായി സൂപ്പർതാരം ആമിർ ഖാൻ, നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം, സംവിധായകൻ ആർഎസ്. പ്രസന്ന, കോസ്റ്റ്യൂം ഡിസൈനർ മാക്സിമ ബസു തുടങ്ങിയവർ മാസ്റ്റർ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമെ ഷോലെ, തിഗി, സബർ ബോണ്ട, ബാഡ് ഗേൾ, ഹ്യൂമൻസ് ഇൻ ദി ലൂപ്പ് തുടങ്ങിയ വ്യത്യസ്തമായ സിനിമകളെക്കുറിച്ചുള്ള ചർച്ചകളും ക്ലബ്ബിന്റെ ഭാഗമായി നടന്നു. സിനിമാ മേഖലയിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാൻ കഴിയുന്നത് അഭിമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.