Sections

എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻന്റെ  നേതൃത്വത്തിൽ നടന്ന അവകാശ സംരക്ഷണ ജാഥയുടെ സമാപന യോഗം തിരുവനന്തപുരത്ത്

Saturday, Dec 17, 2022
Reported By MANU KILIMANOOR

വ്യക്തികളുടെ പേരിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കോർപ്പറേറ്റുകൾ വാങ്ങിക്കൂട്ടുന്നത്


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും മറ്റ് പൊതുമേഖലാ ബാങ്കുകളെയും കോർപ്പറേറ്റുകൾക്ക് ഏൽപ്പിച്ച് കൊടുക്കുക എന്നതാണ് മോഡി സർക്കാരിന്റെ വികസന ലക്ഷ്യം എന്ന് മുൻ സംസ്ഥാന ധനകാര്യമന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.തോമസ് ഐസക്ക് പറഞ്ഞു. എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി)യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ ജാഥയുടെ സമാപന യോഗം തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ദിവസം കൊണ്ട് കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ശാഖകൾ സന്ദർശിച്ച ജീവനക്കാരോടും ഇടപാടുകാരോടും സംവദിച്ചു കൊണ്ടാണ് ജാഥാ സമാപിച്ചത്.

സ്വകാര്യവൽക്കരിക്കാതെ തന്നെ സ്വകാര്യ മേഖലയുടെ സ്വഭാവത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ മാറ്റുന്നത് എങ്ങിനെ എന്ന് തെളിയിക്കുകയാണ് കേന്ദ്ര സർക്കാർ. സബ്സിഡയറികളെ ഉപയോഗിച്ച് കൊണ്ട് കാർഷിക വായ്പകൾ നൽകുന്നത് വഴി കർഷകരെ കൊളോണിയൽ കാലത്തെ വട്ടിപ്പലിശക്കാരുടെ അടിമകളാകുവാൻ വിധിക്കപ്പെട്ട കർഷകരുടെ നിലയിലേക്ക് അവരെ കൊണ്ട് പോകുന്നു. കൃഷി ഇറക്കുവാന് വായ്പ നൽകുകയും കാർഷിക ഉത്പന്നങ്ങൾ കോർപ്പറേറ്റുകളുടെ സബ്സിഡറികൾക്ക് നല്കുവാനുള്ള വ്യവസ്ഥകൾ ഉണ്ടാക്കുന്നത് വഴി കൊള്ളപ്പലിശക്കാരുടെ റോൾ സബ്സിഡറികൾ ഏറ്റെടുക്കുന്നു. രാജ്യത്തെ നിക്ഷേപങ്ങൾ സമാഹരിച്ച് ആവശ്യക്കാർക്ക് വായ്പ കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബാങ്കുകൾ ദേശസൽക്കരിക്കപ്പെട്ടത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി മുൻഗണനാ വായ്പാ നിബന്ധനകൾ റിസർവ് ബാങ്ക് ഏർപ്പെടുത്തി. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഈ നിബന്ധനകൾ പാലിക്കുവാൻ എസ്.ബി.ഐക്ക് കഴിയുന്നില്ല. അതിന് കാരണം സമാഹരിച്ച നിക്ഷേപങ്ങൾ വായ്പയായി നൽകുന്നതിന് പകരം കൂടുതൽ ലാഭം മുന്നിൽ കണ്ട് ഇസ്റ്റ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാരണമാണ്.

എസ്.ബി.ഐബി കോർപ്പറേറ്റുകൾക്ക് വായ്പ നൽകുക മാത്രമല്ല മൂലധനവും നൽകുകയാണ്. കോർപ്പറേറ്റ് വായ്പകൾഎഴുതിതള്ളുന്നതിന് പകരം ബാങ്കുകളെ തന്നെ കോർപ്പറേറ്റുകളെ ഏൽപ്പിച്ച് കൊടുക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തെ റിസർവ് ബാങ്ക് നിബന്ധനകൾ തടസം നിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വ്യക്തികളുടെ പേരിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കോർപ്പറേറ്റുകൾ വാങ്ങിക്കൂട്ടുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങൾക്ക് എതിരായി ഉയരുന്ന പ്രക്ഷോഭങ്ങളെ വർഗീയത ഉപയോഗിച്ച് പരാജയപ്പെടുത്തുവാനുള്ള ശ്രമങ്ങളെ പൊതുബോധം ഉയർത്തിക്കൊണ്ട് വന്ന് തടയുവാൻ തൊഴിലാളികൾ നടത്തുന്ന ഇത്തരം കാമ്പയിനുകൾ സഹായകരമാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബെഫി ദേശീയജനറൽ സെക്രട്ടറി ദേബഷിഷ് ബസു ചൗധരി മുഖ്യപ്രഭാഷണം നടത്തി. കുത്തകകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ബാങ്കുകൾ സബ്സിഡറികൾ ആരംഭിക്കുന്നത്. ഒരു ഘട്ടം എത്തുമ്പോൾ സബ്സിഡയറികളെ കോർപ്പറേറ്റുകൾക്ക് തന്നെ സമ്മാനിക്കും. ഐ.ഡി. ബി.ഐ ബാങ്കിന്റെ 51% ഓഹരികൾ വിദേശ നിക്ഷേപകർക്ക് അനുവദിക്കാൻ എന്ന നിബന്ധന സ്വകാര്യവൽക്കരണം മാത്രമല്ല വിദേശവൽക്കരണം കൂടിയാണ്. ഇത്തരം സാമ്പത്തിക നയങ്ങളെ ചെറുക്കുന്നതിനോടൊപ്പം അതിന് പിന്നിലെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

എം എ അജിത് കുമാർ, (ജനറൽ സെക്രട്ടറി, FSETO), എൻ സനിൽബാബു (BEFI സംസ്ഥാന സെക്രട്ടറി), ജി.എസ്.രാജേഷ് (എസ്.ബി.ഐ.ഒ.എ കേരള സർക്കിൾ ജനറൽ സെക്രട്ടറി), ജാഥാ മാനേജർ ഡി. വിനോദ് കുമാസർ, വൈസ് ക്യാപ്റ്റൻ എൻ.നിഷാന്ത് എന്നിവർ അഭിവാദ്യം ചെയ്തു.ജാഥാ ക്യാപ്റ്റൻ സി.ജയരാജ് (എസ്.ബി.ഐ.ഐ.എഫ് ജനറൽ സെക്രട്ടറി) സ്വീകരണത്തിന് മറുപടി പറഞ്ഞു.എസ്.ബി.ഐ.ഐ.എഫ് പ്രസിഡന്റ് അമൽ രവി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പി.വി.ജോസ് സ്വാഗതം ആശംസിച്ചു. ബെഫി ജില്ലാ ജോ.സെക്രട്ടറി. ആർ.എസ്.അനൂപ് നന്ദി പറഞ്ഞു. രാവിലെ എ. കെ.ജി സെന്ററിന് മുന്നിലെ എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റിവ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച ജാഥ പി.വി.ജോസ് ഉദ്ഘാടനം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.