Sections

റെക്കോർഡ് സൃഷ്ടിച്ച് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി

Sunday, Mar 05, 2023
Reported By admin
crude oil

ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്താൻ ഇന്ത്യ തീരുമാനിച്ചത്


റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ വർധന. ഫെബ്രുവരിയിൽ പ്രതിദിനം 1.6 ദശലക്ഷം ബാരലായിട്ടാണ് ഇറക്കുമതി ഉയർന്നത്, വർഷങ്ങളായി ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള ആകെ ഇറക്കുമതിയേക്കാൾ ഉയർന്ന കണക്കാണിത്.

വോർടെക്സ നൽകുന്ന കണക്കുകൾ പ്രകാരം, തുടർച്ചയായി അഞ്ചു മാസങ്ങളായി ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ നൽകുന്ന രാജ്യമായി റഷ്യ മാറിയിരിക്കുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആകെ ക്രൂഡ് ഓയിലിന്റെ മൂന്നിൽ ഒന്നും ഇത്തരത്തിൽ റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തുന്നതാണ്. ഈ ക്രൂഡ് ഓയിൽ പെട്രോൾ, ഡീസൽ എന്നിവയായി എണ്ണ ശുദ്ധീകരണ ശാലകളിൽ നിന്ന് സംസ്കരിച്ചെടുക്കുന്നു.

ഇത്തരത്തിൽ വിലക്കിഴിവിൽ ലഭ്യമായ റഷ്യൻ ക്രൂഡ് ഓയിൽ മറ്റ് ഗ്രേഡുകളിലേക്ക് എണ്ണശുദ്ധീകരണ ശാലകൾ മാറ്റുകയും ചെയ്യുന്നുണ്ട്. 2022 ഫെബ്രുവരിയിലാണ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിക്കുന്നത്. ഇതിനു മുമ്പ് ഒരു ശതമാനത്തിൽ താഴെ മാത്രം റഷ്യൻ ക്രൂഡ് ഓയിലാണ് ഇന്ത്യയുടെ ആകെ ഇറക്കുമതിയിൽ ഉൾപ്പെട്ടിരുന്നത്.

എന്നാൽ ഒരു വർഷത്തിനു ശേഷം, ഈ ഫെബ്രുവരിയിൽ പ്രതിദിനം 1.62 മില്യൺ ബാരൽ റഷ്യൻ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി നടത്തുന്നത്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 35 ശതമാനമാണിത്. ഇത് റെക്കോർഡാണ്.

ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്കു ശേഷം ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുക്രൈനുമായി യുദ്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ ഇന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്താൻ ഇന്ത്യ തീരുമാനിച്ചത്. തുടക്കതിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ പലതും ഇന്ത്യയുടെ നിലപാടിനെ എതിർത്തെങ്കിലും, ഇന്ത്യ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു.

നിലവിൽ ഇന്ത്യയിലേക്ക് റഷ്യൻ ഇന്ധനത്തിന്റെ ഇറക്കുമതി വർധിച്ചത് സൗദി അറേബ്യ, യുഎസ് എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലേക്കുള്ള ഓയിൽ കയറ്റുമതിയെയാണ് ബാധിച്ചത്. സൗദി അറേബ്യയുടെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ 16%, യുഎസിന്റെ കയറ്റുമതിയിൽ 38% എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.