Sections

മൂണ്‍ലൈറ്റിംഗ് അഥവാ ഫ്രീലാന്‍സിംഗ്

Monday, Sep 19, 2022
Reported By MANU KILIMANOOR

വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ജീവനക്കാരുടെ കഴിവുകളെ ദോഷകരമായി ബാധിക്കുമെന്ന് കമ്പനികള്‍ 

മൂണ്‍ലൈറ്റിംഗ് അഥവാ ഫ്രീലാന്‍സിംഗ് ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത് ചതിയാണ്, വഞ്ചനയാണ്. ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാകും. ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇന്‍ഫോസിസ്, വിപ്രോ, ഐബിഎം ഉള്‍പ്പെടെയുള്ള ടെക്ക് കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് മൂണ്‍ ലൈറ്റിംഗ് അവസരം അനുവദിക്കില്ല എന്ന ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്.

എന്താണ് മൂണ്‍ ലൈറ്റിംഗ് ?

ഒരു ജീവനക്കാരന്‍ തന്റെ നിത്യേനയുള്ള ജോലിസമയം കഴിഞ്ഞ് ബാക്കി സമയത്ത് കൂടുതല്‍ ധനലാഭത്തിനു വേണ്ടി മറ്റു ജോലികള്‍ ചെയ്യുന്നതാണ് മൂണ്‍ലൈറ്റിംഗ്. ഉദാഹരണത്തിന്, ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ ജോലി സമയം കഴിഞ്ഞശേഷം ഡോര്‍ ഡെലിവറി, പ്രോജക്റ്റ് വര്‍ക്കുകള്‍, ട്രാന്‍സ്ലേഷന്‍, ഡബ്ബിങ്, വെബ്‌സൈറ്റ് നിര്‍മ്മാണം, മാര്‍ക്കറ്റിങ്, കണ്‍സല്‍ട്ടന്റ്, ലേഖനരചന, അഡൈ്വസര്‍ തുടങ്ങിയ ജോലികള്‍ ചെയ്യാറുണ്ട്. ഇതുമൂലം അവര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്നുമുണ്ട്.ഈ എക്‌സ്ട്രാ ജോലിക്ക് മൂണ്‍ലൈറ്റിംഗ്എന്ന് പേരുവരാന്‍ കാരണം സാധാരണയായി പകല്‍ സമയത്താണ് മിക്കവരും സ്ഥിരമായി ജോലിചെയ്യുന്നത്. രാത്രി വിശ്രമത്തിനുള്ളതാണ്. ആ സമയത്ത് അധികജോലി ചെയ്യുന്നതിനാലാണ് മൂണ്‍ ലൈറ്റിങ് എന്ന് പേരുവന്നത്.ജീവനക്കാര്‍ ഇങ്ങനെ അധികജോലി ചെയ്യുന്നതാണ് ഇപ്പോള്‍ കമ്പനികളെ ചൊടിപ്പിച്ചിരിക്കുന്നത്. ജോബ് എഗ്രിമെന്റ് ലംഘനമാണിതെന്നും വിശ്രമമില്ലാതെ ജോലിയെടുത്താല്‍ ജീവനക്കാരുടെ എഫിഷ്യന്‍സിയെ അത് ബാധിക്കുമെന്നും കമ്പനികളില്‍ ചെയ്യുന്നതിന് സമാനമായ ജോലികള്‍ മറ്റുള്ളവര്‍ക്കായി ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ടെക്ക് കമ്പനികള്‍ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൂണ്‍ലൈറ്റില്‍ ഇത്തരത്തില്‍ മൂണ്‍ലൈറ്റിംഗ് ജോലികള്‍ ചെയ്യുന്നത് കമ്പനികള്‍ക്ക്അറിയുമായിരുന്നില്ല, അല്ലെങ്കില്‍ രഹസ്യമായാണ് ജീവനക്കാര്‍ അത് ചെയ്തിരുന്നത്. എന്നാല്‍ കമ്പനികള്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശക്തമായ താക്കീത് നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായത്.ഇപ്പോള്‍ ഈ വിഷയത്തില്‍ രണ്ടഭിപ്രായം രൂപപ്പെട്ടുവന്നിട്ടുണ്ട്. ജോലി ചെയ്യുന്ന സമയം കഴിഞ്ഞാല്‍ ജീവനക്കാര്‍ സ്വാതന്ത്രരാണെന്നും അതില്‍ കമ്പനിക്ക് ഇടപെടാന്‍ ആകില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ ജോലിസമയശേഷം പുറം ജോലികള്‍ ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പൂര്‍ണ്ണമായ ശ്രദ്ധ ചെലുത്താന്‍ കഴിയില്ലെന്ന് മറുപക്ഷവും വാദിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.