- Trending Now:
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിലൂടെ കാർഷികമേഖലയിൽ കുടുംബശ്രീ ആധുനികതയുടെ മുഖം കൈവരിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കാക്കനാട് ജെയിൻ കൽപിത സർവകലാശാലയിൽ സംഘടിപ്പിച്ച ടെക്നോളജി കോൺക്ളേവിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുടുംബശ്രീയുമായി കരാറിലേർപ്പെട്ട സ്ഥാപനങ്ങളുമായുള്ള സാങ്കേതികവിദ്യകളുടെയും ധാരണാപത്രങ്ങളുടെയും കൈമാറ്റവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) കാർഷിക ഉപജീവന പ്രവർത്തനങ്ങളെ പുതിയ തലത്തിലേക്കുയർത്തും. വനിതാ സംരംഭകർക്ക് വരുമാന വർധനവ് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് 184 സാങ്കേതികവിദ്യകൾ വാങ്ങുന്നത്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും വൈവിധ്യവൽക്കരണത്തിനും അവസരമൊരുങ്ങും. ഉൽപന്നങ്ങൾക്ക് ഗുണപരമായ മാറ്റം കൈവരിക്കാനും ഇത് സഹായകമാകും. കുടുംബശ്രീയുടെ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ ഇന്ന് എവിടെയിരുന്നും ലഭ്യമാകുന്ന വിധം ഓൺലൈൻ വ്യാപാര മേഖലയിലും കുടുംബശ്രീ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ദൗത്യം വിജയകരമായി നിർവഹിക്കാൻ കുടുംബശ്രീക്കായിട്ടുണ്ട്. കുടുംബശ്രീ സർവേ മുഖേന കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ 90 ശതമാനം കുടുംബങ്ങളെയും ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചിട്ടുണ്ട്. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ടെക്നോളജി കോൺക്ളേവിനോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശന സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.
കുടുംബശ്രീയും ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.ജി ബിജു, ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.കെ.ബി ഹെബ്ബാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ഡീൻ ഡോ. വെങ്കിടാചലപതി, സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം ടെക്നോളജി ട്രാൻസ്ഫർ മേധാവി ഡോ. അശിതോഷ് എ. ഇനാന്ധർ, സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്) ചീഫ് സയന്റിസ്റ്റ് ഡോ.നിഷി, കേരള കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ.കെ.ആർ. അനിത് എന്നിവർ ധാരണാ പത്രം കൈമാറി.
പദ്ധതിയുടെ ഭാഗമായി പരിശീലനവും പിന്തുണയും നൽകുന്നതിന് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, മഹാത്മാ ഗാന്ധി സർവകലാശാല, ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ്, ജെയിൻ കൽപ്പിത സർവകലാശാല, സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങ്, കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ആൻഡ് ഡെവലപ്മെന്റ്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുമായും കുടുംബശ്രീ ധാരണാപത്രം കൈമാറി.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് കാർഷിക വിഭാഗം മേധാവി എസ്.നാഗേഷ്, ജെയിൻ കൽപ്പിത സർവകലാശാല ഡയറക്ടർ(ന്യൂ ഇനിഷ്യേറ്റീവ്) ഡോ.ടോം ജോസഫ്, ഫ്യൂച്ചർകേരള മിഷൻ അധ്യക്ഷനും ജെയിൻ കൽപ്പിത സർവകലാശാല പ്രിൻസിപ്പൽ അഡൈ്വസറുമായ പ്രൊഫ. വേണു രാജമണി, ജെയിൻ കൽപ്പിത സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.ജെ ലത, നഗരസഭാ വാർഡ് കൗൺസിലർ അബു ഷാന എന്നിവർ ആശംസിച്ചു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോർഡിനേറ്റർ റെജീന ടിം.എം നന്ദി പറഞ്ഞു.
ജെയിൻ കൽപ്പിത സർവകലാശാല സ്കൂൾ ഓഫ് ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രശ്മി സി.പി, സ്കൂൾ ഓഫ് കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ശരണ്യ എ.പി, ഇന്ത്യയിലെ കാർഷിക സാങ്കേതിക ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.