Sections

അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവുമായി കെഎസ് യുഎം; ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

Thursday, Jun 30, 2022
Reported By Ambu Senan

നൂതന കൃഷിരീതികള്‍ അവലംബിക്കുന്നവര്‍ക്കും ഫുഡ്ടെക് മേഖലയിലുള്ളവര്‍ക്കും പ്രദര്‍ശനം പ്രയോജനകരമാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു

 

കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന (അഗ്രിടെക്) സ്റ്റാര്‍ട്ടപ്പുകളുടെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും വിര്‍ച്വല്‍ പ്രദര്‍ശനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം). മേഖലയിലെ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനാകുന്ന ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പാണിത്.

ജൂലൈ ആറിന് രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന പരിപാടിയില്‍ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുന്ന പ്രതിവിധികള്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കുവയ്ക്കും. നിക്ഷേപകര്‍, വന്‍കിട സ്ഥാപനങ്ങള്‍, പങ്കാളികള്‍ എന്നിവര്‍ക്കു മുന്‍പില്‍ പ്രതിവിധികള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനുള്ള അവസരവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.
മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ അവതരിപ്പിച്ച് ബിസിനസ് അവസരങ്ങള്‍ തേടുന്നതിനാണ് ബിഗ് ഡെമോ ഡേയിലൂടെ ഉദ്ദേശിക്കുന്നത്. കെഎസ് യുഎം മുന്നോട്ടുവയ്ക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും നൂതനാശയങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും ഊന്നല്‍ നല്‍കുന്നുണ്ട്.


ഫ്യൂസലേജ് ഇന്നൊവേഷന്‍സ്, ബഡ്മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ്, ടെക്വാര്‍ഡ് ലാബ്സ്, ഓര്‍ഗായൂര്‍ പ്രൊഡക്ഷന്‍സ്, അല്‍കോഡെക്സ് ടെക്നോളജീസ്, ബ്രെയിന്‍ വയേര്‍ഡ്, കോര്‍ബല്‍ ബിസിനസ് ആപ്ലിക്കേഷന്‍സ്, ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍, നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്നിവയാണ് സാങ്കേതിക പ്രതിവിധികള്‍ അവതരിപ്പിക്കുന്നത്. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെക്കൂടാതെ നൂതന കൃഷിരീതികള്‍ അവലംബിക്കുന്നവര്‍ക്കും ഫുഡ്ടെക് മേഖലയിലുള്ളവര്‍ക്കും പ്രദര്‍ശനം പ്രയോജനകരമാകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു. 

വിര്‍ച്വല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ https://zfrmz.com/buQb1HEDzKTxKq7bnFCQ വെബ്സൈറ്റ് സന്ദര്‍ശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.