- Trending Now:
തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ കാണികൾക്ക് ദേശീയ-അന്തർദേശീയ നടൻ കലകളുടെ ദൃശ്യവിസ്മയം ഒരുക്കുകയാണ്. ആഫ്രിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ചൈന, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രകടനവും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപവും അണിനിരക്കുന്ന പ്രകടനവും കാഴ്ചക്കാരിൽ പുതിയ ദൃശ്യ അനുഭവം ഉണർത്തുകയാണ്. കൂടാതെ കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ തനത് കലകൾ ആദ്യമായാണ് ഇത് പോലെ ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. കേരള ഫോക് ലോർ അക്കാദമി ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ സംഘാടന മികവ് കൊണ്ടും ഏകോപനവും കൊണ്ട് പരമാവധി കുറ്റമറ്റതാക്കാൻ കഴിഞ്ഞതായി അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു.
ശനിയാഴ്ച്ച നടന്ന ഘാനയുടെ അക്വബ പ്രകടനവും ഒഡിഷയുടെ രാണപ്പാ ഡാൻസ്, ജാർഖണ്ഡിന്റെ ഗോണ്ട് മാരിയ ഡാൻസ്, കർണാടകയുടെ സിദ്ധി നൃത്തം, കേരളത്തിന്റെ കാക്കാരിശ്ശി നാടകം, വിൽപ്പാട്ട്, കാലാട്ടം, മുടിയേറ്റം, കമ്പുകളി, ചവിട്ടു നാടകം, മല പുലയ ആട്ടം തുടങ്ങിയവ കാഴ്ചക്കാരിൽ കലയുടെ പുതു അനുഭവം നൽകി.
ഫെബ്രുവരി 8 ഞായറാഴ്ചത്തെ പ്രധാന ആകർഷണം റഷ്യൻ കലാസംഘം അവതരിപ്പിക്കുന്ന റഷ്യൻ ബാലെറ്റ് നൃത്തം, അന്തർദേശീയ കലാസംഘം അവതരിപ്പിക്കുന്ന അൾട്രാ വയലറ്റ് ബട്ടർഫ്ളൈ വിങ്സ് നൃത്തം, മഹാരാഷ്ട്രയുടെ പഹാഡി ഗോണ്ടി ദേംസ നൃത്തം, അസമിന്റെ ബിഹു നൃത്തം, ഛത്തീസ്ഗണ്ടിന്റെ ഗോണ്ട് മരിയ നൃത്തം, കേരളത്തിന്റെ കോൽക്കളി, രാജസൂയം കോൽക്കളി, കരിമ്പൊളി ബാൻഡ്, ഇരുള പാട്ടുകളും നൃത്തവും, സീതാക്കളി, മലവേട്ടുവ മംഗലംകളി എന്നിവയാണ്. സമാപന ദിവസമായ തിങ്കളാഴ്ച സ്പാനിഷ് ഫ്ളമിൻങ്കോ നൃത്തം, ബ്രസീലിന്റെ സാമ്പ ബ്രസീൽ നൃത്തം എന്നിവയുണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.