- Trending Now:
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഒക്ടോബറോടെ വ്യവസായ പദവി നൽകുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. മേഖലയുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചും ഘടനാപരമായ പരിഷ്കരണത്തിൻറെ ഭാഗമായുമാണ് പദവി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണം ടൂറിസം വാരാഘോഷങ്ങളുടെ പ്രധാന വേദിയായ കനകക്കുന്ന് കൊട്ടാരം സന്ദർശിക്കവേയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള കരട് നിർദേശം തയ്യാറാക്കിയിട്ടുണ്ട്. മേഖലയിലെ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. വ്യവസായ പദവി ലഭിക്കുന്നതോടെ ബാങ്ക് സബ്സിഡി, ഏകജാലക അനുമതി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വലിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതിനായി നിരവധി പദ്ധതികളും നടപടികളും സർക്കാർ ആവിഷ്കരിച്ചതായി മന്ത്രി വ്യക്തമാക്കി. അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയും സാംസ്കാരിക ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യും. കേരളത്തിൻറെ സാംസ്കാരിക വൈവിധ്യം ആഗോള ടൂറിസം വിപണിക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
നിലവിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും അവയുടെ പരമാവധി ശേഷിയിലേക്ക് എത്തുന്ന സാഹചര്യത്തിൽ പുതിയ കേന്ദ്രങ്ങളുടെ വികസനത്തിനാണ് സർക്കാർ പ്രധാന്യം നൽകുന്നത്. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാൻ സഞ്ചാരികൾ താത്പര്യപ്പെടുന്നില്ല, അതിനാൽ പുതിയ കേന്ദ്രങ്ങൾ വികസിപ്പിക്കാനാണ് തീരുമാനം.
ഔദ്യോഗികമായി ടൂറിസം കേന്ദ്രമായി അംഗീകരിച്ചിട്ടില്ലെങ്കിലും കോഴിക്കോട് അകലാപ്പുഴയിൽ നാല്പതോളം ഹൗസ് ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. അകലാപ്പുഴയെ വികസിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി അറിയിച്ചു.
മാലി ദ്വീപിന് സമാനമായ വിനോദസഞ്ചാര സാധ്യതയുള്ള കൊല്ലത്തെ മൺറോതുരുത്തിനെയും വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതിന് ശക്തമായ മാർക്കറ്റിംഗ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഓരോ ജില്ലയിലും അധികം അറിയപ്പെടാത്ത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടെ നിലവിലെ പ്രധാന കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് ടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ സാംസ്കാരിക പരിപാടികളും ടൂറിസം വകുപ്പിൻറെ വാർഷിക കലണ്ടറിൽ ഉൾപ്പെടുത്തും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് കേരളത്തിൻറെ തനതും സമ്പന്നവുമായ പൈതൃകം ആസ്വദിക്കാൻ ഇതിലൂടെ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
നവംബർ മുതൽ ഏപ്രിൽ വരെ കണ്ണൂരിൽ അരങ്ങേറുന്ന തെയ്യം, സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പടയണി തുടങ്ങിയ സാംസ്കാരിക പരിപാടികൾ ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന സഞ്ചാരികൾക്ക് ഇത്തരം പരിപാടികളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്ന തരത്തിൽ അവയ്ക്ക് പ്രചാരണം നൽകുകയാണ് ലക്ഷ്യം.
'കേരളം സന്ദർശിക്കാനുള്ള കേവലമൊരു സ്ഥലമല്ല; അനുഭവിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഇടമാണെന്ന്' മന്ത്രി പറഞ്ഞു. അനുഭവവേദ്യമായ ടൂറിസം തേടിയെത്തുന്ന വിദേശസഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം വകുപ്പ് ആവിഷ്കരിച്ച 'ബി മലയാളി ഫോർ എ ഡേ' ക്യാമ്പെയ്നിനെ പറ്റിയും മന്ത്രി പരാമർശിച്ചു.
ഓണത്തെ പ്രധാന ടൂറിസം ഉത്പന്നമായി ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്.
കേരളത്തെ ആയുർവേദത്തിൻറെ ആധികാരിക കേന്ദ്രമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതിൻറെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. ശ്രീലങ്ക ഉൾപ്പെടെയുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയുർവേദത്തെ തങ്ങളുടെ ടൂറിസം ഉത്പന്നമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൻറെ തനത് ആയുർവേദ പാരമ്പര്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രകൃതിസൗന്ദര്യത്തിൽ കേരളത്തെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല. മെഡിക്കൽ, വെൽനെസ് ടൂറിസത്തിന് വലിയ സാധ്യതയാണ് ഇത് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
വയനാടിനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ടൂറിസം ക്യാമ്പയിനും സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. അസാധാരണമായ സൗന്ദര്യമുളള വിനോദസഞ്ചാര കേന്ദ്രമാണ് വയനാട് എന്ന് മന്ത്രി വിശേഷിപ്പിച്ചു.
അടുത്തിടെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ തുടർന്ന് വയനാടിനെക്കുറിച്ച് സഞ്ചാരികൾക്കിടയിൽ രൂപപ്പെട്ടിട്ടുളള ആശങ്കകൾ മാറ്റുന്നതിനുളള പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മാത്രമാണ് ദുരന്തത്തിൻറെ ആഘാതമുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഹോംസ്റ്റേകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലളിതമാക്കാനും സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി അറിയിച്ചു. പരിശീലനത്തിനായി ഹോംസ്റ്റേ ഉടമകളെ മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ മുന്ന് മേഖലകളായി തിരിക്കും.
ഹോംസ്റ്റേ നടത്തിപ്പുകാർക്ക് സംസ്ഥാന സർക്കാർ നിലവിൽ വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കൂടാതെ, ടൂറിസം സംരംഭകരെന്ന നിലയിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ചിട്ടയായ പരിശീലന പരിപാടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഹോംസ്റ്റേ നടത്തുന്നതിനുള്ള ആവശ്യതകളും സഞ്ചാരികളെ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.