Sections

വില കുറഞ്ഞ മദ്യം കിട്ടാനില്ല

Friday, Nov 18, 2022
Reported By MANU KILIMANOOR

ബിവറേജസ് ഔട്ട്  ലെറ്റുകളില്‍ ഉള്ളത് ആയിരങ്ങളുടെ പ്രീമിയം മദ്യം മാത്രം

സംസ്ഥാനത്തൊരിടത്തും ബിവറേജസ് ഔട്ട്‌ലറ്റ്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ല. എല്ലായിടത്തും സ്റ്റോക്കുള്ളത് ആയിരങ്ങള്‍ വിലയുള്ള പ്രീമിയം മദ്യം മാത്രം. ഇതോടെ സാധാരണക്കാരായ കുടിയന്മാര്‍ വലയുകയാണ്. വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്തതിനാല്‍ വ്യാജമദ്യം ഒഴുകുമെന്നാണ് എക്‌സൈസിനുള്ള ആശങ്ക. ഇതിലൂടെ, മദ്യദുരന്ത സാദ്ധ്യതയുടെ വക്കിലുമാണ് കേരളം.സ്പിരിറ്റ് വില കുത്തനെ കൂടിയതിനെത്തുടര്‍ന്നുള്ള നഷ്ടം ഒഴിവാക്കാന്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി (13%) ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഉറപ്പിനെത്തുടര്‍ന്ന് നിറുത്തിവച്ച വിതരണം മദ്യക്കമ്പനികള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മദ്യക്ഷാമത്തിന് പരിഹാരമാകും. പുട്ടിയിട്ട ഡിസ്റ്റിലറികള്‍ ഇന്നുമുതല്‍ പഴയതുപോലെ ഉത്പാദനം തുടങ്ങുമെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്.

ആഗസ്റ്റില്‍ വിതരണം ചെയ്ത കെയ്‌സുകളുടെ 30 ശതമാനം വിതരണം ചെയ്യാനുള്ള പെര്‍മിറ്റിന് മദ്യക്കമ്പനികള്‍ ഇന്നലെ അപേക്ഷ നല്‍കി. അഞ്ചു ലക്ഷം കെയ്‌സ് മദ്യം ഒരാഴ്ചയ്ക്കുള്ളില്‍ വെയര്‍ഹൗസ് ഗോഡൗണുകളില്‍ എത്തും. കേരളത്തിന് പുറത്തുള്ള കമ്പനികള്‍ ഇംപോര്‍ട്ട് ഫീസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.ബെവ്‌കോയ്ക്ക് ആവശ്യമുള്ള മദ്യത്തിന്റെ 80 ശതമാനത്തോളം കേരളത്തിലെ ഡിസ്റ്റിലറികളാണ് വിതരണം ചെയ്യുന്നത്. ശേഷിക്കുന്നത് പുറത്തുള്ള കമ്പനികളും. ഡിസ്റ്റിലറികള്‍ പൂട്ടുകയും മദ്യക്കമ്പനികള്‍ വിതരണം നിറുത്തുകയും ചെയ്തതോടെ ഒരാഴ്ചയായി വിദേശമദ്യ ചില്ലറ വില്പന ശാലകളിലും നല്ലൊരു ശതമാനം ബാറുകളിലും ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ലായിരുന്നു.

വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധനകാര്യ എക്‌സൈസ് വകുപ്പുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് വിശദമായി പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിക്ക് കഴിഞ്ഞ മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു.അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. തുടര്‍ന്നാകും അന്തിമ തീരുമാനം. അതുവരെ മദ്യവിതരണം തുടരണമെന്ന എക്‌സൈസ് മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉത്പാദനം പുനരാരംഭിക്കാന്‍ നിര്‍മ്മാണ കമ്പനികള്‍ തീരുമാനിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.