- Trending Now:
തൃശ്ശൂർ: വിവിധ മേഖലകളിൽ സാമൂഹികപ്രതിബദ്ധതയുള്ള ദൗത്യങ്ങൾക്ക് സദാ സന്നദ്ധരായ കല്യാൺ ജൂവലേഴ്സിൻറെ ആരോഗ്യരംഗത്തുള്ള ഇടപെടൽ നാടിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാൺ ജൂവലേഴ്സ് ഫൗണ്ടേഷൻറെ ഡയാലിസിസ് സെൻറർ തൃശ്ശൂർ ജില്ലയിലെ മുതുവറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ഏറ്റവും ഗുണകരമായ കാര്യമാണ് കല്യാൺ ജൂവലേഴ്സ് ഡയാലിസിസ് സെൻറർ. നാടിൻറെ സാമ്പത്തിക വ്യാവസായിക പുരോഗതിയിൽ ഗണ്യമായ സംഭാവന നല്കിയ കല്യാൺ ജൂവലേഴ്സിൻറെ സാമൂഹിക പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണിത്. വൃക്ക സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരികയാണിപ്പോൾ. ഇന്ന് ധാരാളം ഡയാലിസിസ് രോഗികൾ നാട്ടിലുണ്ട്. ഡയാലിസിസിന് വലിയ ചെലവുവരുന്നുണ്ട്. അതിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് സഹായകരമായ ഒന്നായി കല്യാൺ ജൂവലേഴ്സ് ഡയാലിസിസ് സെൻറർ മാറും.-മുഖ്യമന്ത്രി പറഞ്ഞു.
കല്യാൺ ജൂവലേഴ്സ് ചെയർമാൻ വിനോദ് റായ്, മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, സ്വതന്ത്ര ഡയറക്ടർമാരായ എ.ഡി.എം. ചാവലി, സി.ആർ. രാജഗോപാൽ എന്നിവരും സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ റവ. ഫാ. ജൂലിയസ് അറയ്ക്കൽ, ടി.എസ്. അനന്തരാമൻ(കല്യാൺ വസ്ത്രാലയ), ടി.എസ്. പട്ടാഭിരാമൻ (കല്യാൺ സിൽക്സ്), ടി.എസ്. ബലരാമൻ (കല്യാൺ എൻറർപ്രൈസ്സ് ),ടി.എസ്. രാമചന്ദ്രൻ (കല്യാൺ സാരീസ്), ആർ. കാർത്തിക് (കല്യാൺ ഡവലപ്പേഴ്സ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
'വ്യക്തിപരമായ നിലയിൽ അനേകം പേർക്ക് ചികിത്സ നല്കാൻ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ അവരും കുടുംബാംഗങ്ങളും നേരിടുന്ന വെല്ലുവിളികളും വേദനയും നേരിട്ടറിഞ്ഞിട്ടുമുണ്ട്. ആ അനുഭവങ്ങളാണ് കല്യാൺ ജൂവലേഴ്സ് ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ഡയാലിസിസ് സെൻറർ ആരംഭിക്കാൻ പ്രേരണയായത്.'-കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
കേരളത്തിൽ നടന്ന ഒരു പഠനത്തിൽ പ്രായപൂർത്തിയായവരിൽ 4.8 ശതമാനം പേർക്ക് സ്ഥിര വൃക്കസംബന്ധമായ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവും പോലുള്ള ഘടകങ്ങൾ വേഗത്തിൽ ഉയരുന്നുവെന്നതും ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിലാണ് കല്യാൺ ജൂവലേഴ്സ് ഡയാലിസിസ് സെൻററിന് തുടക്കമിടുന്നത്. 12.5 കോടി രൂപ ചെലവിട്ടാണ് ഈ ചികിത്സാ കേന്ദ്രം സ്ഥാപിച്ചത്. 14 ഡയാലിസിസ് മെഷീനുകൾ സെൻററിലുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സൗജന്യ ഡയാലിസിസ് ചികിത്സയും ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
ഒരു ദിവസം രണ്ട് ഷിഫ്റ്റുകളായി, ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ മാസത്തിൽ ഏകദേശം 700 ഡയാലിസിസ് സെഷനുകൾ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് മാസത്തിൽ ഏകദേശം 1,000 സെഷനുകളായി വർധിപ്പിക്കാനും അതുവഴി കൂടുതൽ രോഗികൾക്ക് സേവനം ലഭ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനാണ് സെൻററിൻറെ പരിപാലനച്ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.