Sections

മണ്ഡല കാലത്ത് റെയില്‍വേയുടെ തീര്‍ത്ഥാടന ട്രെയിന്‍

Monday, Nov 14, 2022
Reported By MANU KILIMANOOR

ഡിസംബര്‍ 10ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിച്ച് 20ന് മടങ്ങിയെത്തും

മണ്ഡലകാലം പ്രമാണിച്ച് ഭാരതത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരമൊരുക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്. അസ്ത പുണ്യയാത്ര എന്ന പേരിലുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജിന്റ ഭാഗമായ റെയില്‍വെയുടെ പുതിയ സംരംഭമായ സ്വദേശ് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിനിന്റെ കേരളത്തില്‍ നിന്നുള്ള ആദ്യ യാത്രയാണിത്.തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും ഡിസംബര്‍ 10ന് പുറപ്പെടുന്ന പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ഡിസംബര്‍ 20 ന് മടങ്ങിയെത്തും. ഒഡീഷ, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഭാരതത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മ്മിതികളും സന്ദര്‍ശിക്കും.കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, മരണാനന്തര ശേഷക്രിയകള്‍ക്ക് പ്രശസ്തമായ ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രവും മറ്റു അമ്പലങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രം, സരയു നദിയും ഗംഗ-യമുന സരസ്വതിപുണ്യ നദികളുടെ സംഗമകേന്ദ്രമായ അലഹബാദ് പ്രയാഗ്രാജിലെ ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം.

ബുക്കു ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നും ട്രെയിനില്‍ പ്രവേശിക്കാവുന്നതാണ്. ടൂര്‍ പാക്കേജ് നിരക്ക് 20500 രൂപ മുതല്‍ ലഭ്യമാണ്. ബുക്ക് ചെയ്യുന്ന ക്ലാസിനനുസരിച്ച് സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് യാത്രക്കാരുടെ ബഡ്ജറ്റിനനുസരിച്ച് ഹോട്ടലുകളിലോ ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട് സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവ യാത്രയില്‍ ഉള്‍പ്പെടുന്നു.

റെയില്‍വേ മന്ത്രാലയവുമായി സഹകരിച്ച് 62 ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ ഡല്‍ഹിയില്‍ നിന്ന് ഒക്ടോബര്‍ അഞ്ചിനാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ട്രെയിന്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അജയ് ഭട്ടാണ് ഫ്‌ളാഗ്ഓഫ് ചെയ്തത്.ആദ്യ സര്‍വീസ് വിജയമായതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നും സര്‍വീസ് തുടങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച യാത്ര ആദ്യം ബിഹാറിലെ ബോധഗയയില്‍ എത്തി.മൂന്നാം ദിനത്തില്‍ രാജ്ഗിറും നളന്ദയുമാണ് സന്ദര്‍ശിച്ചത്. അടുത്തദിവസം ഉത്തര്‍പ്രദേശിലെ വരാണസിയിലെത്തി. പിന്നീടുള്ള യാത്ര ലുംബിനി, കുശിനഗര്‍ എന്നിവിടങ്ങളിലേക്കായിരുന്നു. ഏഴാമത്തെ ദിവസം സരസ്വതിയിലെത്തി. ആഗ്രയും സന്ദര്‍ശിച്ച ശേഷമാണ് എട്ട് ദിവസത്തെ യാത്ര പൂര്‍ത്തിയായത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.