Sections

യുവാക്കളുടെ നൂതനാശയങ്ങളുടെ വ്യാപ്തി പ്രദർശിപ്പിച്ച് കെഎസ്യുഎമ്മിന്റെ ഐഇഡിസി ഉച്ചകോടി

Tuesday, Dec 23, 2025
Reported By Admin
IEDC Summit 2025 Showcases Kerala’s Student Innovation Power

കാസർഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിച്ച ഐ.ഇ.ഡി.സി ഉച്ചകോടി 2025 സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന നവീകരണ ആവാസവ്യവസ്ഥയുടെ പ്രദർശന വേദിയായി മാറി.

എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ) ഉച്ചകോടിയിൽ സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥി ഇന്നൊവേറ്റർമാർ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിച്ചു.

ഉച്ചകോടി സി.എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ.എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു.

നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം സംരംഭങ്ങൾ സമൂഹത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യാനും യുവാക്കൾ തയ്യാറാകണമെന്ന് കുഞ്ഞമ്പു പറഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിൽ സംരംഭകർക്കും നവീനാശയങ്ങൾക്കും വലിയ പങ്കുണ്ട്. പരമ്പരാഗത സമ്പദ്വ്യവസ്ഥയ്ക്കപ്പുറം സാങ്കേതികവിദ്യയും ഉൽപ്പാദനക്ഷമതയും സംയോജിപ്പിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കാനാകുന്ന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു കാഴ്ചപ്പാടാണ് ഈ ഉച്ചകോടിയെ അർത്ഥവത്താക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോടിന് ഈ ഉച്ചകോടി ഒരു പുതിയ അനുഭവമാണെന്ന് എൻ.എ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. കെഎസ്യുഎമ്മിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് എല്ലാ ജില്ലകളിലെയും യുവാക്കളുടെ കഴിവുകൾ ശരിയായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും സംരംഭകർക്ക് ഉച്ചകോടി പുതിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കൾ സംരംഭകത്വത്തെ ഗൗരവമായി പരിഗണിക്കണമെന്നും യുവാക്കളുടെ നൂതന ആശയങ്ങൾ രാജ്യത്തിന്റെ 'നാളെ'യെ യഥാർത്ഥത്തിൽ നിർവചിക്കുന്നുവെന്നും കെഎസ്യുഎം സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു. സംരംഭകരെ സൃഷ്ടിക്കുന്നതിലും അവരുടെ പുതിയ കമ്പനികളെ വളർത്തിയെടുക്കുന്നതിലും ഐഇഡിസികളുടെ സ്വാധീനത്തെക്കുറിച്ചും സിഇഒ ഊന്നിപ്പറഞ്ഞു.

കാസർഗോഡ് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, കാസർഗോഡ് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപിസിആർഐ) ഡയറക്ടർ ഡോ. കെ.ബി ഹെബ്ബാർ, നാസ്കോം സിഇഒ ജ്യോതി ശർമ്മ, കേരള ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. ജയപ്രകാശ് പി, കേരള സെൻട്രൽ യൂണിവേഴ്സിറ്റി ഫിനാൻസ് ഓഫീസർ രാജേന്ദ്ര പിലാങ്കട്ട, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ജോയിന്റ് ഡയറക്ടർ ഡോ. ജയമോഹൻ ജെ, കാസർഗോഡ് എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സെക്കൂർ ടി എന്നിവരും സംസാരിച്ചു.

7000-ത്തോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

സംസ്ഥാനത്തെ അക്കാദമിക സ്ഥാപനങ്ങളിലുടനീളം വിദ്യാർത്ഥി സംരംഭകത്വവും സാമൂഹിക നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്യുഎമ്മും നാസ്കോമും തമ്മിലുള്ള സഹകരണത്തിനായി അനൂപ് അംബികയും ജ്യോതി ശർമ്മയും ധാരണാപത്രം കൈമാറി. വിദ്യാർത്ഥികൾക്ക് നവീകരണത്തിലെ പിന്തുണ, ഡിജിറ്റൽ പഠനം, മെന്ററിംഗ്, ഇൻകുബേഷൻ അവസരങ്ങൾ എന്നിവ നൽകുന്ന സിഎസ്ആർ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഉദ്ഘാടന ചടങ്ങിൽ ലാൻഡിംഗ് ആൻഡ് ട്രെയിനിംഗ് വെർട്ടിക്കൽ ആപ്പായ സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ് 'ഫൗണ്ടേഴ്സ് ഹബ്ബിന്റെ' ലോഗോ പുറത്തിറക്കി. സ്റ്റാർട്ടപ് സ്ഥാപകരെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന റിസോഴ്സ് -നോളജ് പ്ലാറ്റ്ഫോമാണ് 'ഫൗണ്ടേഴ്സ് ഹബ്ബ്'. ഇതിലൂടെ പ്രായോഗിക ഉൾക്കാഴ്ചകൾ, ആഗോള കാഴ്ചപ്പാടുകൾ, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ വശങ്ങൾ എന്നിവ ഉപയോഗിച്ച് സംരംഭകരെ സജ്ജമാക്കുന്നു.

ഐഇഡിസി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് 950 കാമ്പസ് ഇന്നൊവേറ്റർമാരെ കൊണ്ടുപോയ 'ഇന്നൊവേഷൻ ട്രെയിൻ' എന്ന ഹാക്കത്തോൺ ശൈലിയിലുള്ള സെഷനുകളിൽ തിരുവനന്തപുരത്തെ ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള ആബിദ് എസ്, തിരുവനന്തപുരം സിഇടിയിലെ മുഹമ്മദ് റെൻസ് ഇക്ബാൽ എന്നിവർ യഥാക്രമം സ്വർണം, വെള്ളി മെഡലുകൾ നേടി.

കെഎസ്യുഎമ്മിന്റെയും കെ-ഡിസ്കിന്റെയും സംയുക്ത സംരംഭമായ ഐഇഡിസി ടാലന്റ് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വ്യവസായ ഉപദേഷ്ടാക്കളുടെ നേതൃത്വത്തിൽ ഉയർന്നുവരുന്നതും നൂതനവുമായ സാങ്കേതികവിദ്യകളിൽ രണ്ട് മാസത്തെ നൈപുണ്യ വികസന, ത്വരിതപ്പെടുത്തൽ പരിപാടിയാണിത്. ആഗോള നൈപുണ്യ ദാതാക്കളായ ലിങ്ക്ഡ്ഇൻ, കുർസ എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

നാസ സ്പേസ് ആപ്പ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മെറ്റിയർ റിസ്ലേഴ്സ് (റിയാൻ റാസ്, സക്കീൽ ചുങ്കത്ത്, സഞ്ജയ് വർഗീസ്, ശ്വേതിൻ നികേഷ് കുമാർ, റോഷിത് റോബർട്ട്), സെലസ്റ്റ (ജനീറ്റ കാർഡോസ്, ആതിര എസ്, അപർണ ആന്റണി, മെൽവിൻ ജോർജ്ജ് മാത്യു, അബിഷ മറിയം ബിജു, സുമിത് മുരളിധരൻ) എന്നിവരാണ് ചലഞ്ചിലെ ആഗോള ഫൈനലിസ്റ്റുകൾ.

2026 മാർച്ച് 7 ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഡിസി സ്റ്റാർട്ടപ്പ് സമ്മിറ്റ് 2026 നടക്കുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു.

ഉദ്ഘാടന സെഷനുശേഷം 'ഐഇഡിസി: കാമ്പസ് സെല്ലുകളിൽ നിന്ന് വെഞ്ച്വർ എഞ്ചിനുകളിലേക്ക് - ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങൾ, ഭാവിയിലേക്കുള്ള മാർഗരേഖ' എന്ന വിഷയത്തിൽ പാനൽ സെഷൻ നടന്നു. അനൂപ് അംബിക, ഐഐഎം-കോഴിക്കോട് പ്രൊഫസർ ഡോ. സജി ഗോപിനാഥ് എന്നിവർ പ്രഭാഷകരായിരുന്നു. കെഎസ്യുഎം സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ മോഡറേറ്ററായി.

വിദ്യാർത്ഥികളുടെ ആശയങ്ങളുടെ അവതരണത്തിനു പുറമേ എക്സ്പോ, പാനൽ സെഷനുകൾ, മാസ്റ്റർ ക്ലാസ്, ഫയർസൈഡ് ചാറ്റ് എന്നിവയും ഉച്ചകോടിയിൽ നടന്നു.

സംരംഭകത്വത്തിലെ പരിചയം, പിന്തുണ, മെന്ററിംഗ് എന്നിവ നൽകുന്നതിലൂടെ ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയിൽ നിന്നുള്ള ആശയങ്ങളെ സ്റ്റാർട്ടപ്പുകളായും സാമൂഹിക സംരംഭങ്ങളായും വിപുലീകരിക്കാവുന്ന പരിഹാരങ്ങളായും മാറ്റാൻ ഐഇഡിസികൾ വിദ്യാർഥികളെ പ്രാപ്തമാക്കി.

വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, സ്റ്റാർട്ടപ് രംഗത്തെ പ്രമുഖർ എന്നിവർ ഉച്ചകോടിയുടെ ഭാഗമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.