Sections

വീട് തന്നെ കൃഷിയിടമാക്കാം; സാമ്പത്തിക സഹായവുമായി ജൈവഗൃഹം പദ്ധതി

Wednesday, Dec 22, 2021
Reported By admin
gaiva graham

പരമാവധി സ്ഥലം കൃഷിക്കായി പ്രയോജനപ്പെടുത്തി പരമാവധി ആദായം ഉറപ്പാക്കുകയാണ് ജൈവഗൃഹത്തിലൂടെ കര്‍ഷകര്‍ക്കുള്ള നേട്ടം

 

ഒരു വീടിനെയും അതിന്റെ ചുറ്റുപാടിനെയും പൂര്‍ണമായി ജൈവമാക്കി മാറ്റുക അതായത് കൃഷി ജൈവീക രീതിയില്‍ കൈകാര്യം ചെയ്യുന്നവര്‍ക്കായി തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയുണ്ട് ജൈവ ഗൃഹം.കൃഷി മുതല്‍ മാലിന്യ സംസ്‌കരണം വരെ ജൈവരീതിയില്‍ തന്നെ പിന്തുടരുകയും അതിലൂടെ നിരവധി സാധ്യതകള്‍ തുറന്നിടുകയുമാണ് ജൈവഗൃഹത്തിലൂടെ ലക്ഷ്യമിടുന്നത്.

നമുക്കുള്ള പരിമിതമായ സ്ഥലം ഉപയോഗിച്ച് പരമാവധി ഉത്പാദനം നേടാനും അതിലൂടെ സമ്മിശ്ര കൃഷി,അടുക്കളമാലിന്യ സംസ്‌കരണം,വീടുകളെ സമ്പൂര്‍ണ പോഷക സമൃദ്ധമാക്കല്‍ തുടങ്ങിയ പല ലക്ഷ്യങ്ങളിലേക്കും ജൈവ ഗൃഹം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

ഗ്രാമീണ മേഖലകളില്‍ ഏക്കറുകണക്കിന് സ്ഥലമുള്ള കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതിയെന്ന സംശയം തോന്നാം പക്ഷെ വളരെ കുറഞ്ഞ സ്ഥലമുള്ളതോ അല്ലെങ്കില്‍ ടെറസില്‍ എങ്കിലും ഒരല്‍പ്പം സ്ഥലം കൃഷിക്കായി മാറ്റിവെയ്ക്കാന്‍ തയ്യാറായവരെയും ലക്ഷ്യം വെച്ചാണ് ജൈവ ഗൃഹം പദ്ധതിയുടെ ആവിഷ്‌കാരം.

പദ്ധതി അനുസരിച്ച് 5 സെന്റ് ഭൂമി മുതല്‍ അരയേക്കര്‍ സ്ഥലം വരെ കൃഷി ചെയ്യാനുള്ളവരെയാണ് ജൈവഗൃഹം പദ്ധതി സഹായിക്കുന്നത്.പാട്ടഭൂമിയിലാണ് കൃഷിയെങ്കിലും പദ്ധതിയില്‍ പരിഗണന ലഭിക്കും.സര്‍ക്കാര്‍ വക ധനസഹായവും പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭിക്കുന്നു.

കേന്ദ്ര ഏജന്‍സിയായ ആത്മ(അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്.ആത്മയ്‌ക്കൊപ്പം കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ സഹകരണവും വിവിധ സഹായക പദ്ധതികളുടെ ഏകോപനവും ജൈവ ഗൃഹം ലക്ഷ്യമിടുന്നു.കൃഷിക്കും മൃഗസംരക്ഷണം,മത്സ്യകൃഷി,കോഴിവളര്‍ത്തല്‍ തുടങ്ങിയവയ്ക്കും പദ്ധതിയുടെ ഭാഗമായിട്ടുള്ള സഹായങ്ങള്‍ ലഭിക്കും.

ചുരുക്കി പറഞ്ഞാല്‍ കോഴി,താറാവ്,മുയല്‍,പന്നി,ആട്,പശു,മത്സ്യം തുടങ്ങിയ വിവിധങ്ങളായവ കൃഷിക്കൊപ്പം ചെയ്യാം.കൃഷിമാത്രമല്ല പോഷകത്തോട്ടം,പാല്‍,മുട്ട,ഇറച്ചി തുടങ്ങി വ്യത്യസ്ത തലത്തിലുള്ള കൃഷികളുമായി ഏകോപിപ്പിച്ച് രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് ജൈവഗൃഹം.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അതുപോലെ വിവിധ കാര്‍ഷിക ഗ്രൂപ്പുകള്‍ക്കും പദ്ധതിയില്‍ മുന്‍ഗണനയുണ്ട്.ഓരോ പ്രദേശത്തെയും പ്രധാന കൃഷിയെ അടിസ്ഥാനമാക്കി കൊണ്ടാണ് ജൈവഗൃഹം പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഉദാഹരണത്തിന് നെല്‍കൃഷി പ്രധാനകൃഷിയായിയുള്ള മേഖലകളില്‍ അതിനെ അടിസ്ഥാനമാക്കി പദ്ധതി രൂപപ്പെടുത്താം.

5 സെന്റ് മുതല്‍ 30 സെന്റ് വരെയുള്ള കൃഷി ഭൂമിക്ക് 30000 രൂപയും 31 മുതല്‍ 40 സെന്റ് വരെയുള്ള കാര്‍ഷിക ഭൂമിക്ക് 40000 രൂപയും അതിനു മുകളിലുള്ളവയക്ക് 50000 രൂപയും ധനസഹായം ലഭിക്കും.കേരളത്തില്‍ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ടാണ് ആത്മ ഇത് നടപ്പിലാക്കുന്നത്.കൃഷി മേഖലയുടെ സമ്പൂര്‍ണ്ണ പുനര്‍ജീവനമാണ് ജൈവഗൃഹം ലക്ഷ്യം വെയ്ക്കുന്നത്.

ഒരു ഗൃഹത്തിലേക്ക് ഏതെങ്കിലും അഞ്ച് ഇനങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്.കൃഷി ഓഫീസറുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക സഹായവും കര്‍ഷകര്‍ക്ക് ലഭിക്കുന്നു.അതാത് കൃഷി ഭവനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കാണ് സ്ഥല വിസ്തൃതിയുടെയും തെരഞ്ഞെടുത്ത കൃഷികളുടെയും അടിസ്ഥാനത്തില്‍ സഹായധനം ലഭിക്കുന്നത്.ആദ്യ ഘട്ടത്തില്‍ സാമ്പത്തിക സഹായത്തിന്റെ 70% കര്‍ഷകര്‍ക്ക് നല്‍കുന്നു.ഇടുക്കിയില്‍ 545 ലക്ഷം രൂപയാണ് ജൈവഗൃഹം പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്.

പാല്‍,ഇറച്ചി,മുട്ട,പച്ചക്കറി തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം വീട്ടില്‍ തന്നെ കിട്ടണം എന്നാണ് ഈ പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം.കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഇത് കര്‍ഷകരെ സഹായിക്കുന്നു.പച്ചക്കറികള്‍,മുളക്,തക്കാളി,ഇലക്കറികള്‍ തുടങ്ങിയവയാണ് അടുക്കളത്തോട്ടങ്ങളിലേക്ക് പ്രധാനമായും ലക്ഷ്യമിടുന്നത്.

കോഴി,ആട്,പശു തുടങ്ങിയവയില്‍ നിന്ന് കൃഷിയിടത്തിലേക്കുള്ള ജൈവവളം എത്തിക്കാനും സാധിക്കുന്നു.മീന്‍ വളര്‍ത്താന്‍ ചെറിയ ടാങ്കുകളോ,പടുതാക്കുളങ്ങളോ സ്ഥാപിക്കാവുന്നതാണ്.തേനീച്ച വളര്‍ച്ചത്തലും പുഷ്പകൃഷിയും ഇതിനോടൊപ്പം ചെയ്യുന്ന കര്‍ഷകരുണ്ട്.പരമാവധി സ്ഥലം കൃഷിക്കായി പ്രയോജനപ്പെടുത്തി പരമാവധി ആദായം ഉറപ്പാക്കുകയാണ് ജൈവഗൃഹത്തിലൂടെ കര്‍ഷകര്‍ക്കുള്ള നേട്ടം.

മണ്ണിര കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ വളലഭ്യത വര്‍ദ്ധിപ്പിക്കാനും അതിലൂടെ അടുക്കള മാലിന്യ സംസ്‌കരണം ഒരു പ്രശ്‌നമല്ലാതായി തീരുകയും ചെയ്യും.ആത്മയുടെ നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ ഫിഷറീസ്,ക്ഷീരവകുപ്പ് തുടങ്ങിയവയുടെ ഇടപെടലും സഹകരണവും ലഭിക്കും.

പരമ്പരാഗത കൃഷിരീതികളുടെ പ്രോത്സാഹനം,കുടുംബകൃഷി,പോഷക സുരക്ഷ,ഉറവിട ജൈവ മാലിന്യ സംസ്‌കരണം,ജൈവവള ഉപയോഗം,ജലസംരക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ജൈവഗൃഹത്തിലൂടെ സാധ്യമാകുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.